Article

മനസ്സിൽ മരിക്കാത്ത മനുഷ്യൻ – എ പി ജെ അബ്ദുൽ കലാം

എ പി ജെ അബ്ദുൽ കലാം സ്മൃതി ദിനം

Published by
ജി എം മഹേഷ്

കാലം ചില അപൂർവ്വ പ്രതിഭകളെ സമ്മാനിക്കാറുണ്ട്; കേവലം ചരിത്രത്താളുകളിൽ ഒതുങ്ങാതെ ഒരു ജനതയുടെ ഹൃദയസ്പന്ദനമായി, ചിന്താധാരയായി, നിത്യപ്രചോദനമായി ജീവിക്കുന്നവർ. ഭാരതീയരുടെ ചിന്താമണ്ഡലത്തിൽ വികസനത്തിന്റെയും സ്വാഭിമാനത്തിന്റെയും നവഭാവുകത്വം കുറിച്ച ഡോ. എ.പി.ജെ. അബ്ദുൽ കലാം ആ നിരയിലെ പ്രകാശഗോപുരമാണ്.

തമിഴ്‌നാട്ടിലെ രാമേശ്വരമെന്ന കടലോര ഗ്രാമത്തിൽ ലളിതമായ ചുറ്റുപാടുകളിൽ ജനിച്ചു വളർന്ന്, ചെറുപ്പകാലത്ത് ദിനപത്രങ്ങൾ വിറ്റ് പഠനത്തിന് വഴി കണ്ടെത്തിയ ആ കൊച്ചുബാലന്റെ ആകാശത്തോടുള്ള കൗതുകമാണ് പിൽക്കാലത്ത് ഭാരതത്തിന്റെ ശാസ്ത്രീയവും സാങ്കേതികവുമായ വിപ്ലവങ്ങൾക്ക് അടിത്തറയിട്ടത്. സർവ്വകലാശാലാ വിദ്യാഭ്യാസത്തിന് ശേഷം പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആർ.ഡി.ഒ-യിലും (DRDO) തുടർന്ന് ഐ.എസ്.ആർ.ഒ-യിലും (ISRO) അദ്ദേഹം കുറിച്ച ചരിത്രങ്ങൾ സമാനതകളില്ലാത്തതാണ്. ഭാരതത്തിന്റെ പ്രഥമ ഉപഗ്രഹ വിക്ഷേപണ വാഹനമായ ‘എസ്.എൽ.വി-3’ (SLV-3) വിജയകരമായി പൂർത്തിയാക്കി ‘രോഹിണി’ ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിച്ചുകൊണ്ട് രാജ്യത്തെ ആഗോള ബഹിരാകാശ ഭൂപടത്തിൽ അദ്ദേഹം പ്രതിഷ്ഠിച്ചു. തുടർന്ന് ‘ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസൈൽ ഡെവലപ്പ്മെന്റ് പ്രോഗ്രാമിലൂടെ’ (IGMDP) ‘അഗ്നി’, ‘പൃഥ്വി’ തുടങ്ങിയവ വികസിപ്പിച്ച് ഭാരതത്തിന്റെ സുരക്ഷാഭിത്തികളെ അടിയുറപ്പിച്ചപ്പോൾ ലോകം അദ്ദേഹത്തെ ‘മിസൈൽ മാൻ’ എന്ന് ആദരവോടെ വിളിച്ചു. പൊഖ്റാൻ-2 അണുപരീക്ഷണത്തിന്റെ സൂത്രധാരനായി രാജ്യത്തിന്റെ പ്രതിരോധ സ്വയംപര്യാപ്തത വിളംബരം ചെയ്തപ്പോഴും, മനുഷ്യത്വത്തിന്റെ മണമുള്ള സാങ്കേതികവിദ്യക്കായിരുന്നു അദ്ദേഹം മുൻഗണന നൽകിയത്; പോളിയോ ബാധിതരായ കുരുന്നുകൾക്കായി ഭാരം കുറഞ്ഞ കൃത്രിമ അവയവങ്ങൾ രൂപകൽപ്പന ചെയ്തതും കുറഞ്ഞ ചെലവിൽ ‘കലാം-രാജു സ്റ്റെന്റ്’ വികസിപ്പിച്ചതും ആ കനിവുള്ള ഹൃദയത്തിന്റെ ആഴം വ്യക്തമാക്കുന്നു.

കേവലം ഒരു ശാസ്ത്രജ്ഞനിൽ ഒതുങ്ങാതെ, ഭാരതത്തിന്റെ പതിനൊന്നാമത് രാഷ്‌ട്രപതിയായി പദവിയേറ്റെടുത്തപ്പോൾ, രാഷ്‌ട്രപതി ഭവന്റെ ഔദ്യോഗിക ഗാംഭീര്യങ്ങളെ സാധാരണക്കാരിലേക്ക് ഇറക്കിവെച്ച് അദ്ദേഹം ‘ജനങ്ങളുടെ രാഷ്‌ട്രപതി’ (People’s President) ആയി മാറി. ലളിതജീവിതം കൊണ്ടും സുതാര്യമായ പ്രവർത്തനശൈലി കൊണ്ടും പദവിയുടെ മഹത്വം ഉയർത്തിയ അദ്ദേഹം, ‘വിഷൻ 2020’ എന്ന ദീർഘവീക്ഷണത്തിലൂടെ ഭാരതത്തെ ഒരു സമഗ്ര വികസിത രാഷ്‌ട്രമാക്കുക എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ആഹ്വാനം ചെയ്തു. ഗ്രാമങ്ങളിൽ ആധുനിക നഗരസമാനമായ സൗകര്യങ്ങൾ എത്തിക്കുന്ന ‘പുര’ (PURA) പദ്ധതിയിലൂടെ വികസനത്തിന്റെ കേന്ദ്രബിന്ദു ഭാരതത്തിന്റെ ഉൾഗ്രാമങ്ങളാണെന്ന് അദ്ദേഹം ലോകത്തെ ഓർമ്മിപ്പിച്ചു. തത്ത്വചിന്തയും തമിഴ് സാഹിത്യവും തിരുക്കുറളും കർണാടക സംഗീതവും വേണുഗാനവും ഒരുപോലെ നെഞ്ചിലേറ്റിയ ആ വീണവാദകൻ ശാസ്ത്രവും സംസ്കാരവും സമന്വയിച്ച അപൂർവ്വ പ്രതിഭയായിരുന്നു. Wings of Fire, Ignited minds തുടങ്ങിയ ഗ്രന്ഥങ്ങളിലൂടെ ഭാരതത്തിന്റെ യുവത്വത്തിന് ആത്മവിശ്വാസത്തിന്റെ പുതിയ വായനാകവാടങ്ങൾ അദ്ദേഹം തുറന്നുനൽകി.

രാഷ്‌ട്രത്തിന്റെ യഥാർത്ഥ സമ്പത്ത് അമൂല്യമായ സ്വാഭാവിക വിഭവങ്ങളല്ല, മറിച്ച് ചിന്തിക്കുന്ന യുവത്വവും കുഞ്ഞു മനസ്സുകളുമാണെന്ന് ഉറച്ചുവിശ്വസിച്ച അദ്ദേഹം, അറിവ് പകർന്നു നൽകുന്ന അധ്യാപനത്തെ സകല പദവികളേക്കാളും പ്രണയിച്ചു. ലക്ഷക്കണക്കിന് വിദ്യാർത്ഥികളുമായി നേരിട്ട് സംവദിച്ച്, ചോദ്യങ്ങൾ ചോദിക്കാൻ അവരെ പ്രാപ്തരാക്കി, “പരാജയങ്ങൾ വിജയത്തിലേക്കുള്ള ചവിട്ടുപടികളാണ്, പ്രതിസന്ധികളിൽ തളരാതെ സ്വപ്നം കാണുക” എന്ന മന്ത്രം പകർന്നു നൽകി. ഒടുവിൽ, തന്റെ പ്രിയപ്പെട്ട അറിവിന്റെ സിംഹാസനത്തിൽ — ഷില്ലോങ് ഐ.ഐ.എമ്മിൽ ഒരു അധ്യാപകനായി വിദ്യാർത്ഥികളോട് സംവദിച്ചുകൊണ്ടിരിക്കെ — വിടവാങ്ങിയ ആ അപൂർവ്വ ജീവിതം ഈ ഭൂമിക്ക് നൽകിയ വെളിച്ചം അണയാത്തതാണ്. ഭാരതരത്നം നൽകി രാജ്യം ആദരിച്ച ആ മഹാത്മാവിന്റെ സ്മൃതിദിനത്തിൽ, അദ്ദേഹം കണ്ട സ്വപ്നങ്ങൾ നമ്മുടേതു കൂടിയാക്കി മാറ്റി, ഒരു സുന്ദര ഭാരതത്തെ സൃഷ്ടിക്കാൻ കൈകോർക്കുക എന്നതാണ് നാം നൽകുന്ന ഏറ്റവും ആത്മാർത്ഥമായ അനുസ്മരണാഞ്ജലി.

Recent Posts