
ന്യൂദല്‍ഹി: കേരളത്തിലെ വാട്സാപ്പ് കലാപവുമായി ഏറെ സാമ്യമുള്ള പാറ്റകളുടെ സമരത്തിലേക്ക് സംസ്ഥാനത്ത് നിന്നുള്ള തീവ്ര ഇസ്ലാമിസ്റ്റുകളും എത്തുന്നു. അന്ന് കലാപം നടന്ന കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ള തീവ്ര ഇസ്ലാമിസ്റ്റുകളാണ് പാറ്റ സമരത്തിലേക്കും കൂട്ടത്തോടെ എത്തുന്നത്.
2018 ഏപ്രിലില്‍ കശ്മീര്‍ കത്വയില്‍ എട്ടു വയസുകാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊല്ലപ്പെട്ട സംഭവത്തില്‍ നടത്തിയ വാട്സ്ആപ്പ് കലാപത്തിന് സമാന രീതിയിലാണ് കോക്രോച്ച് പാര്‍ട്ടി സമരവും നടത്തുന്നത്. പൂര്‍ണമായും സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണവും അക്രമ സമരവുമായിരുന്നു കേരളത്തിലും ഉണ്ടായത്. അജ്ഞാത ഗ്രൂപ്പുകള്‍ വഴി ആഹ്വാനം ചെയ്ത വാട്സ്ആപ്പ് ഹര്‍ത്താലില്‍ 2018 ഏപ്രില്‍ 16ന് കേരളത്തില്‍ വലിയ അക്രമമാണ് ഉണ്ടായത്. വോയ്‌സ് ഓഫ് യൂത്ത്, ജനകീയ വേദി ഗ്രൂപ്പുകള്‍ വഴിയുള്ള പ്രചാരണത്തെ തുടര്‍ന്നുള്ള ഹര്‍ത്താലില്‍ വടക്കന്‍ കേരളത്തില്‍, പ്രത്യേകിച്ച് മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ കെഎസ്ആര്‍ടിസി ബസുകള്‍ തകര്‍ക്കുകയും കടകള്‍ ബലമായി അടപ്പിക്കുകയും ചെയ്തു. പലയിടങ്ങളിലും പോലീസിനു നേരേ കല്ലേറുണ്ടായി. മുപ്പതോളം ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. പെണ്‍കുട്ടിയുടെ മരണത്തെ തീവ്ര സ്വഭാവ താത്പര്യക്കാരായ ഗ്രൂപ്പുകള്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാനായി ദുരുപയോഗം ചെയ്യുകയായിരുന്നു എന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. വാട്സ്ആപ്പ് കലാപവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തൊട്ടാകെ 385 കേസുകളിലായി 1,595 പേരെ അറസ്റ്റും ചെയ്തിരുന്നു.
സമാന രീതിയിലാണ് കഴിഞ്ഞ ദിവസമുണ്ടായ പാറ്റ പാര്‍ട്ടിയുടെ പാര്‍ലമെന്റ് മാര്‍ച്ചിലെ കലാപശ്രമവും. വാട്സ്ആപ്പ് കലാപമുണ്ടായ അതേ ജില്ലകളില്‍ നിന്നും പാറ്റ സമരത്തിലേക്ക് എത്തുന്നവര്‍ ലോകാവസാനം സംബന്ധിച്ച് ഖുറാനില്‍ പറഞ്ഞിട്ടുണ്ടെന്നും അന്ന് പാറ്റകള്‍ പോലുള്ള ജീവികളാണ് ലോകാവസാനത്തിന് കാരണമാവുകയെന്നും അതാണ് കോക്രോച്ച് സമരമെന്നുമാണ് മലയാള മാധ്യമങ്ങളോട് വിവരിക്കുന്നത്. ഇത്തരക്കാരെ മാധ്യമങ്ങളുടെ മുന്നിലെത്തിക്കാന്‍ സംഘടിത ശ്രമവും നടക്കുന്നുണ്ട്. പാറ്റ സമരത്തില്‍ തീവ്ര ഇസ്ലാമിസ്റ്റുകളുടെ സാന്നിദ്ധ്യവും ഖാലിസ്ഥാന്‍ വിഘടനവാദികള്‍, ഷഹീന്‍ബാഗ് കലാപകാരികള്‍ തുടങ്ങിയവരുടെ സാന്നിദ്ധ്യവും ഉണ്ട്. ഇതിന് പിന്നാലെയാണ് കേരളത്തില്‍ നിന്നുള്ള തീവ്ര ഇസ്ലാമിസ്റ്റുകളും എത്തുന്നത്.