ന്യൂദല്‍ഹി: ദൽഹിയിൽ നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾ നാട്ടിലേക്ക് മടങ്ങണമെന്ന് നടൻ സൽമാൻ ഖാന്റെ അഭ്യര്‍ത്ഥന. പക്ഷെ കേരളത്തിലെ മമ്മൂട്ടി ഉള്‍പ്പെടെയുള്ള താരങ്ങള്‍ എരിതീയില്‍ എണ്ണയൊഴിക്കുന്ന നിലപാടാണ് എടുക്കുന്നത്. വിദ്യാര്‍ത്ഥികള്‍ രാജ്യത്തിന്റെ നിധിയാണെന്നും അവരെ കേള്‍ക്കണമെന്നുമാണ് സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി മമ്മൂട്ടി പ്രസ്താവിച്ചത്. കേരളത്തിലെ താരങ്ങള്‍ ആഷിക് അബുവിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായി എറണാകുളത്ത് യോഗവും സംഘടിപ്പിച്ചിരുന്നു. ഈ യോഗത്തില്‍ പ്രസംഗിച്ച ജോജു ജോര്‍ജ്ജ് എന്ന നടന്‍ ഇന്ത്യയില്‍ അടിയന്തരാവസ്ഥയാണെന്നാണ് പ്രസംഗിച്ചത്. മഞ്ജുവാര്യര്‍, റിമ കല്ലിങ്ങല്‍, ദുല്‍ഖര്‍ സല്‍മാന്‍, ആസിഫലി തുടങ്ങിയ താരങ്ങളും സമരത്തിന് അനുകൂലമായി നിലപാടെടുത്തു.
കേരളത്തിലെ താരങ്ങള്‍ മോദി സര്‍ക്കാരിനെതിരായ വിദ്യാര‍്ത്ഥികളുടെ സമരം ഒരു അവസരമാക്കി പ്രതിഷേധിക്കാന്‍ ഒരുങ്ങിപ്പുറപ്പെടുമ്പോള്‍ സല്‍മാന്‍ ഖാന്‍ വിവേകത്തിന്റെ ശബ്ദമാണ് ഉയര്‍ത്തുന്നത്. മാതാപിതാക്കളെ ആശങ്കപ്പെടുത്താതെ വീട്ടിലേക്ക് മടങ്ങാനാണ് സല്‍മാന്‍ ഖാന്‍ ഉപദേശിക്കുന്നത്. വ്യാഴാഴ്ച പങ്കിട്ട മറ്റൊരു സോഷ്യൽ മീഡിയ പോസ്റ്റിൽ, പരീക്ഷാപേപ്പര്‍ ചോർച്ചയ്‌ക്ക് കാരണക്കാരായവർക്കെതിരെ മോദി നടപടിയെടുക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും സല്‍മാന്‍ ഖാന്‍ പറഞ്ഞു.
ചോർച്ചയ്‌ക്ക് പിന്നിലുള്ളവരെ ശിക്ഷിക്കാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോസ്റ്റിനെയും സല്‍മാന്‍ ഖാന്‍ പരാമർശിച്ചു.
“വിദ്യാർത്ഥികൾക്ക് മുൻഗണനയുണ്ടെന്നും അതിനാൽ അവർ വിഷമിക്കേണ്ടതില്ലെന്നും അവരുടെ മാതാപിതാക്കള്‍ അവർക്കായി ആശങ്കപ്പെടുത്തേണ്ടതില്ലെന്നുമാണ് ബഹുമാനപ്പെട്ട പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്. ഈ ചോർച്ചയ്‌ക്ക് ഉത്തരവാദികളായ എല്ലാവർക്കുമെതിരെ അദ്ദേഹം കർശന നടപടിയെടുക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. അതിനാൽ വിദ്യാർത്ഥികളേ, ദയവായി നിങ്ങളുടെ മാതാപിതാക്കളിലേക്കും വീടുകളിലേക്കും മടങ്ങുക (sic),” -സല്‍മാന്‍ ഖാന്‍ സമൂഹമാധ്യമപേജില്‍ കുറിച്ചു.
വിദ്യാർത്ഥികൾക്ക് പിന്തുണയുമായി 26 ദിവസമായി നിരാഹാര സമരം നടത്തുന്ന സാമൂഹിക പ്രവർത്തകന്‍ സോനം വാങ്ചുകിനോട് തന്റെ നിരാഹാരം അവസാനിപ്പിക്കാനും സല്‍മാന്‍ഖാന്‍ ആവശ്യപ്പെട്ടു. “സോനം, അത് കഴിഞ്ഞു, സഹോദരാ. ഇത് നീട്ടിക്കൊണ്ടുപോകരുത്. നിങ്ങൾക്ക് വേണമെങ്കിൽ, വീട്ടിൽ നിന്ന് ഭക്ഷണം അയച്ചുതരാം (sic),” – തന്റെവീട്ടിൽ പാകം ചെയ്ത ഭക്ഷണം സോനമിന് അയച്ചുതരാമെന്ന് വാഗ്ദാനം ചെയ്തുകൊണ്ട് സല്‍മാന്‍ ഖാന്‍ എഴുതി.
















