വിതുര: വിതുരപൊന്മുടി സംസ്ഥാന ഹൈവേ നവീകരണത്തിന്റെ ഭാഗമായി നടക്കുന്ന ഓട നിര്‍മാണം കടുത്ത അശാസ്ത്രീയത നിറഞ്ഞതാണെന്ന് ആക്ഷേപം ശക്തമാകുന്നു. കോടികള്‍ മുടക്കി നടപ്പിലാക്കുന്ന പദ്ധതിയില്‍ മതിയായ ദീര്‍ഘവീക്ഷണമില്ലാതെയാണ് പ്രവൃത്തികള്‍ പുരോഗമിക്കുന്നതെന്നാണ് നാട്ടുകാരുടെ പ്രധാന പരാതി. ചന്തമുക്കിലും കെഎസ്ആര്‍ടിസി ബസ് സ്‌റ്റേഷനു സമീപം സ്വകാര്യ സ്‌കൂള്‍ മതിലിനോട് ചേര്‍ന്നുമുള്ള നിര്‍മാണങ്ങളാണ് ആശങ്ക ഉയര്‍ത്തിയിരിക്കുന്നത്.
ബസ് സ്‌റ്റേഷനു സമീപം വലിയൊരു പാലമരവും അതിനോടു ചേര്‍ന്ന് ഒരു ആല്‍മരവും അതേപടി നിലനിര്‍ത്തി, ഇവയുടെ ചുവട്ടിലെ മണ്ണ് പൂര്‍ണമായും നീക്കി വഴി വളച്ചാണ് ഓട നിര്‍മിക്കുന്നത്. ചന്തമുക്കിലും സമാനമായ രീതിയില്‍ ആല്‍മരം നിലനിര്‍ത്തിയാണ് പ്രവൃത്തി നടക്കുന്നത്. അപകടാവസ്ഥയിലായ ഇത്തരം മരങ്ങള്‍ അതേപടി നിലനിര്‍ത്തിക്കൊണ്ടുള്ള നിര്‍മാണം ഭാവിയില്‍ വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നു.
ഈ മരങ്ങളുടെ ശക്തമായ വേരുകള്‍ വ്യാപിച്ചാല്‍ ഭാവിയില്‍ ഓടയെയും റോഡിനെയും ബാധിക്കുമെന്ന് വ്യക്തമാണ്. മരങ്ങള്‍ സുരക്ഷിതമായി മുറിച്ചുനീക്കുകയോ അനുയോജ്യമായ സാങ്കേതിക പരിഹാരം സ്വീകരിക്കുകയോ ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ ആര്‍ജവം കാണിച്ചില്ലെന്നാണ് വിമര്‍ശനമുയരുന്നത്. മരത്തിന്റെ ചുവട് കോണ്‍ക്രീറ്റ് ചെയ്യപ്പെടുന്നതോടെ വേരുകളില്‍ നിന്നുള്ള മര്‍ദ്ദം ഭാവിയില്‍ ഭീഷണിയാകും. വേരുകളോടു ചേര്‍ന്നുള്ള ഭിത്തി ഇടിഞ്ഞാല്‍ വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്കിനെയും അത് പ്രതികൂലമായി ബാധിക്കും. മഴക്കാലത്ത് ഇത് രൂക്ഷമായ വെള്ളക്കെട്ടിനും റോഡിന്റെ ബലക്ഷയത്തിനും ഇടയാക്കും.
ഇതിനുപുറമേ, നിര്‍മിക്കുന്ന ഓടയുടെ അടിഭാഗത്തുകൂടി 33 കെ.വി. വൈദ്യുതി കേബിളുകള്‍ കടന്നുപോകുന്നുണ്ട് എന്നതും ഗുരുതരമായ മറ്റൊരു പ്രശ്‌നമാണ്. ഐസറിലേക്ക് വൈദ്യുതി വിതരണം ചെയ്യുന്നതിനുള്ള കേബിളുകളാണിത്. റോഡിന്റെ വീതി കൂടിയതോടെയാണ് കേബിള്‍ ഓടയുടെ അടിയിലായത്. കേബിള്‍ മാറ്റി സ്ഥാപിക്കാന്‍ കരാറുകാരന്‍ പണം നല്‍കണമെന്നാണ് കെഎസ്ഇബിയുടെ നിലപാട്. എന്നാല്‍ ഇതിന് കരാറുകാരന്‍ സന്നദ്ധനായിട്ടില്ല. നിലവിലുള്ള രീതിയില്‍ ഓട നിര്‍മാണം പൂര്‍ത്തിയായാല്‍ ഭാവിയില്‍ കേബിളിന് കേടുപാടുകള്‍ സംഭവിക്കും. അപ്പോള്‍ അറ്റകുറ്റപ്പണിക്കായി ഓട പൂര്‍ണ്ണമായി പൊളിക്കേണ്ടി വരും. ഇത് കടുത്ത സാമ്പത്തിക നഷ്ടമുണ്ടാക്കും. തേവിയോട് ജംക്ഷനിലും ചന്തമുക്കിലും സമാനമായ രീതിയിലുള്ള പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
ജനങ്ങളുടെ ആശങ്കകള്‍ അകറ്റുന്നതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഈ ഭാഗങ്ങളിലെ നിര്‍മാണം അടിയന്തരമായി പുനഃപരിശോധിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. മരങ്ങള്‍ നില്‍ക്കുന്നതനുസരിച്ച് ഓട വളച്ചു നിര്‍മിക്കുന്നതിനു പകരം വെള്ളം നേരിട്ട് തോട്ടിലേക്ക് തടസ്സമില്ലാതെ ഒഴുകുന്ന തരത്തിലുള്ള ശാസ്ത്രീയമായ മാറ്റങ്ങള്‍ വരുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങള്‍ തേടിയെങ്കിലും ലഭ്യമായിട്ടില്ല.
















