ബെംഗളൂരു: ബെംഗളൂരു സൗത്ത് ജില്ലയിലെ ബിഡദിക്ക് സമീപം നിർദേശിച്ചിരിക്കുന്ന ഗ്രേറ്റർ ബെംഗളൂരു ഇന്റഗ്രേറ്റഡ് ടൗൺഷിപ്പ് (ജി.ബി.ഐ.ടി.) പദ്ധതിക്കെതിരെ ബി.ജെ.പി. പ്രതിഷേധം ശക്തമാക്കി. ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ നടന്ന പ്രതിഷേധത്തിൽ സംസ്ഥാന ബി.ജെ.പി. അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര, പ്രതിപക്ഷ നേതാവ് ആർ. അശോക്, കേന്ദ്രമന്ത്രി ശോഭ കരന്ത്‌ലാജെ ഉൾപ്പെടെ നിരവധി നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.
നിര്‍ദ്ദിഷ്ട ടൗൺഷിപ്പിനായി ഫലഭൂയിഷ്ഠമായ കൃഷിഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ നീക്കം ഉടൻ പിൻവലിക്കണമെന്നും കർഷകർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. കർഷകരുടെ ഉപജീവനത്തെ ബാധിക്കുന്ന പദ്ധതിയാണിതെന്നും ഭൂമി നിർബന്ധപൂർവം ഏറ്റെടുക്കാൻ അനുവദിക്കില്ലെന്നും ബി.ജെ.പി. നേതാക്കൾ പറഞ്ഞു.
അതേസമയം, കർഷകരുടെ ഭൂമി ബലമായി ഏറ്റെടുക്കില്ലെന്ന് മുഖ്യമന്ത്രി ഡി. കെ. ശിവകുമാർ നേരത്തേ വ്യക്തമാക്കിയിരുന്നു. കർഷകരുടെ പരാതികൾ പരിശോധിക്കാനും പദ്ധതിയുടെ നിയമപരമായ വശങ്ങൾ വിലയിരുത്താനും പ്രത്യേക സമിതി രൂപീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. നിലവിലെ പ്രതിഷേധങ്ങൾ രാഷ്‌ട്രീയ പ്രേരിതമാണെന്നും സർക്കാർ നിലപാട് ആവർത്തിച്ചു.
ഏകദേശം 7,400 ഏക്കർ ഭൂമി ഉൾപ്പെടുത്തി നിർദേശിച്ചിരിക്കുന്ന ഈ സംയോജിത ടൗൺഷിപ്പ് പദ്ധതി ബെംഗളൂരുവിന്റെ ഭാവി നഗരവികസനത്തിന് നിർണായകമാണെന്നാണ് സർക്കാരിന്റെ വാദം. എന്നാൽ കർഷകരും പ്രതിപക്ഷ പാർട്ടികളും പദ്ധതിക്കെതിരെ ശക്തമായ പ്രതിഷേധം തുടരുന്നതിനാൽ വിഷയം കർണാടകയിലെ പ്രധാന രാഷ്‌ട്രീയ ചർച്ചയായി മാറിയിരിക്കുകയാണ്.














