
ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സോനം വാങ്‌ചുക്കിന് കുടുംബത്തിന്റെയോ, ഡോക്ടർമാരുടെയോ, തന്റെയോ അനുമതിയില്ലാതെ ഗുളികകളായോ ഇഞ്ചക്ഷൻ വഴിയോ യാതൊരുവിധ മരുന്നുകളും നൽകരുതെന്ന് ഭാര്യ ഗീതാഞ്ജലി ജെ. ആങ്മോ വ്യക്തമായി ആവശ്യപ്പെട്ടു. താൻ വ്യക്തിപരമായി ആശുപത്രിയിൽ ഉണ്ടെന്നും വാങ്‌ചുക്കിന്റെ ആരോഗ്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അവർ ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചു.
ജൂൺ 28 മുതൽ ജന്തർ മന്തറിൽ നിരാഹാര സമരത്തിലായിരുന്ന ലഡാക്കിൽ നിന്നുള്ള പരിസ്ഥിതി പ്രവർത്തകനെ ശനിയാഴ്ച ഡൽഹി പോലീസ് അവിടെനിന്ന് മാറ്റി സർക്കാർ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് ഭാര്യയുടെ ഈ പ്രതികരണം.
ദീർഘനാൾ നീണ്ടുനിന്ന നിരാഹാര സമരത്തിലുടനീളം വാങ്‌ചുക്കിന്റെ ആരോഗ്യം നിരീക്ഷിച്ചിരുന്ന ഡോക്ടർമാരുടെയും തന്റെയും മുൻകൂർ അനുമതിയില്ലാതെ അദ്ദേഹത്തിന് ആഹാരമോ മരുന്നോ നൽകരുതെന്ന് സഫ്ദർജംഗ് ആശുപത്രി അധികൃതർക്ക് ഭാര്യ പരസ്യമായി നിർദ്ദേശം നൽകിയിട്ടുണ്ട്.
ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ വാങ്ചുകിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ആവശ്യമായ ചികിത്സ നൽകുന്നുണ്ടെന്നും ഡൽഹി ഡെപ്യൂട്ടി കമ്മീഷണർ സച്ചിൻ ശർമ്മ പിടിഐയോട് പറഞ്ഞു. നീണ്ട നിരാഹാര സമരവും നിർജ്ജലീകരണവും കാരണം വാങ്ചുകിന് ബലഹീനത അനുഭവപ്പെട്ടതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.