
ന്യൂഡൽഹി: സാമൂഹിക പ്രവർത്തകനായ സോനം വാങ്ചുക്കിനെയും അഭിജീത് ദീപ്കെയെയും ഡൽഹി പൊലീസ് തടങ്കലിലാക്കിയ നടപടിയെ ശക്തമായി അപലപിച്ച് സിപിഐ എം നേതാവ് എം.എ. ബേബി. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട ഗുരുതര ആരോപണങ്ങൾ ഉയർന്നിട്ടും ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കാതെ സമാധാനപരമായി പ്രതിഷേധിക്കുന്നവരെ സർക്കാർ അടിച്ചമർത്തുകയാണെന്ന് ബേബി സമൂഹമാധ്യമത്തിലൂടെ വിമർശിച്ചു.
ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവിയെ ബാധിച്ച പരീക്ഷാ സംവിധാനത്തിലെ വീഴ്ചകൾ പരിഹരിക്കുന്നതിനുപകരം പ്രതിഷേധക്കാരെ ലക്ഷ്യമിട്ട് കടുത്ത നടപടികളാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്നും എം.എ. ബേബി ആരോപിച്ചു. കേന്ദ്ര വിദ്യാഭ്യാസമന്ത്രിക്കെതിരെ നടപടി സ്വീകരിക്കാതെ പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും ബേബി പറഞ്ഞു. മോദി സർക്കാരിന്റെ ഏകാധിപത്യ സമീപനത്തിന്റെ മറ്റൊരു ഉദാഹരണമാണ് ഈ നടപടിയെന്നും ബേബി വിമർശിച്ചു. .