കൊച്ചി: മുന്നറിയിപ്പുകൾ അവഗണിച്ചതാണ് വനയാട് കള്ളാടി ദുരന്തത്തിലേക്ക് നയിച്ചതെന്ന് അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട്. ദുരന്തം മുൻ കൂട്ടി പ്രവചിച്ചതായിരുന്നുവെന്നും അഞ്ച് ദിവസം മുമ്പ് രേഖാമൂലം മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച അമിക്കസ് ക്യൂറി റിപ്പോർട്ടിൽ പറയുന്നു.
ജില്ലാ ദുരന്ത നിവാരണ അതോറിട്ടി അഞ്ച് തവണയാണ് അപകടമുണ്ടാകുമെന്ന മുന്നറിയിപ്പ് നൽകിയത്. എന്നാൽ അതെല്ലാം അവഗണിക്കപ്പെട്ടു. കള്ളാടി പാലത്തിന് സമീപമുള്ള മണ്ണ് നീക്കം ചെയ്യണമെന്നും അത് അപകടകരമാണെന്നും ജില്ലാ ദുരന്ത നിവാരണ അതോറിട്ടി നിർദേശിച്ചിരുന്നു. എന്നാലിത് പാലിക്കാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി തയാറായില്ല. ദുരന്തസാധ്യതയുള്ള ഏത് നിർമ്മാണവും പരിശോധിക്കാൻ കെഎസ്ഡിഎംഎ (KSDMA)ക്കുള്ള അധികാരത്തിൽ നിന്ന് ഉദ്യോഗസ്ഥർ ഒഴിഞ്ഞ് മാറി.
ദുരന്തനിവാരണ നിയമത്തിന് വിരുദ്ധമായ നിലപാടാണ് സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി സ്വീകരിച്ചതെന്നും അമിക്കസ് ക്യൂറി പറയുന്നു. കരാർ കമ്പനിക്കും പൊതുമരാമത്ത് വകുപ്പിനും വീഴ്ചയുണ്ടായി. പൊതുമരാമത്ത് വകുപ്പുമായിട്ടാണ് പദ്ധതി കരാർ. പദ്ധതിനിർവ്വഹണം നിയമം പാലിച്ചോ എന്നത് വകുപ്പ് പരിശോധിച്ചില്ല. കരാർ പ്രകാരം മണ്ണ് നീക്കം ചെയ്യാൻ നിശ്ചിത സ്ഥലം നിർദ്ദേശിച്ചതാണ്. എന്നാൽ കരാർ കമ്പനിയായ ദിലീപ് ബിൽഡ്കോൺ അത് പാലിച്ചില്ല. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിലും ഗുരുതര വീഴ്ചയുണ്ടായെന്നും അമിക്കസ് ക്യൂറി റിപ്പോർട്ടിൽ പറയുന്നു.
ദിലിപ് ബില്‍ഡ്‌കോണിന് മുന്‍പും നിര്‍മ്മാണ വീഴ്ചയുണ്ടായിട്ടുണ്ട്. ആന്ധ്രയിലെ അനകപ്പള്ളിയില്‍ ദിലീപ് ബില്‍ഡ്‌കോണ്‍ നിര്‍മ്മിച്ച ഫ്‌ളൈ ഓവര്‍ തകര്‍ന്നു.അന്നത്തെ അപകടത്തില്‍ രണ്ട് പേര്‍ മരിച്ച സംഭവവും അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി.
















