
ന്യൂജേഴ്സി: ലോകകപ്പ് ഫൈനലിന് ഭീഷണിയായി കാട്ടുതീയും. കാനഡയിലെ കാട്ടൂതീ കാരണം ന്യൂജേഴ്‌സിയിൽ പുക നിറയുന്നതാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. താരങ്ങൾക്കും കാണികൾക്കും ആരോഗ്യപ്രശ്നമുണ്ടാക്കുമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം, മഴ പെയ്യുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.
പുക പടലങ്ങൾ കാനഡ-യുഎസ് അതിർത്തി കടന്ന് ന്യൂജേഴ്‌സിയിലും ന്യൂയോർക്കിലും എത്തിക്കഴിഞ്ഞു. കാനഡയിൽ 800ലേറെ മേഖലകളിൽ കാട്ടുതീ സജീവമാണെന്നും, ഇതിൽ ഭൂരിഭാഗവും നിയന്ത്രണാതീതമായി തുടരുകയാണെന്നും അധികൃതർ അറിയിച്ചു. വടക്കൻ യുഎസിലെ മിഷിഗൺ, മിനസോട്ട സംസ്ഥാനങ്ങളിലെ പല പ്രദേശങ്ങളിലും വായുവിന്റെ നിലവാരം അപകടകരമായ നിലയിലെത്തി. ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കി വീടിനുള്ളിൽ തുടരണമെന്ന് യുഎസ് എയർ ക്വാളിറ്റി ഇൻഡക്സ് നിർദേശിച്ചു.
യുഎസ് നാഷണൽ വെതർ സർവീസ് പ്രകാരം, അപ്പർ മിഡ്‌വെസ്റ്റ്, ഗ്രേറ്റ് ലേക്ക്സ് മേഖല, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലേക്കും കാട്ടുതീ പുക വ്യാപിച്ചിട്ടുണ്ട്. ചില പ്രദേശങ്ങളിൽ വീടുകൾ പൂർണമായും കത്തിനശിച്ചതായി അധികൃതർ അറിയിച്ചു. വ്യാഴാഴ്ച മാത്രം 30 പുതിയ തീപിടിത്തങ്ങൾ റിപ്പോർട്ട് ചെയ്തു. ന്യൂയോർക്ക് സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ മേഖലകളിൽ വായു നിലവാരം അപകടകരമായ അവസ്ഥയിലേക്കെത്തി. ന്യൂയോർക്ക് സിറ്റി മേഖലയിലും മലിനീകരണ മുന്നറിയിപ്പ് തുടരുകയാണ്. ജനങ്ങൾക്കായി നഗരത്തിൽ ശീതീകരണ കേന്ദ്രങ്ങളും കെഎൻ95 മാസ്കുകളും ഒരുക്കിയിട്ടുണ്ട്.