കൊച്ചി: ശ്വേതമേനോന്‍ അമ്മയിലെ തന്റെ കാലാവധി പൂര്‍ത്തിയാക്കണമെന്നാണ് ആഗ്രഹമെന്ന തന്റെ നിലപാട് വ്യക്തമാക്കി നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. അമ്മ സംഘടയിലെ പ്രസിഡന്റ് ആകാൻ താല്പര്യമില്ലെന്ന് കഴിഞ്ഞ ദിവസം പറഞ്ഞതിന് പിന്നാലെയാണ് വിഷയത്തില്‍ ധ്യാൻ ശ്രീനിവാസൻ കൂടുതൽ വ്യക്തത വരുത്തിയത്.
പ്രശ്നം വരുമ്പോൾ ഭരണസമിതി ഇറങ്ങി പോകയല്ല വേണ്ടെന്നും അത് പരിഹരിക്കാനാണ് ശ്രമിക്കേണ്ടതെന്നും പറഞ്ഞ ധ്യാൻ, ശ്വേത തന്റെ കലാവധി പൂർത്തിയാക്കണമെന്നാണ് ആഗ്രഹമെന്നും പറഞ്ഞു.
“അച്ഛന് വളരെയധികം ഇമോഷണല്‍ കണക്ഷന്‍ ഉണ്ടായിരുന്നൊരു സംഘടനയാണ് അമ്മ. ഞാന്‍ അതില്‍ മെമ്പര്‍ ആയിട്ട് വളരെ കുറച്ച് വര്‍ഷമെ ആയിട്ടുള്ളൂ. സിദ്ധിഖ് ഇക്ക വന്ന സമയത്താണ് ഞാന്‍ അവിടെ ആദ്യമായിട്ടൊരു പരിപാടിയ്‌ക്ക് പോകുന്നത്. പല മെമ്പേഴ്സുമായിട്ട് ഞാന്‍ സിനിമകൾ ചെയ്തിട്ടുണ്ട്. അവരൊക്കെ ആയിട്ട് ഏറ്റവും അടുത്ത ബന്ധങ്ങളും ഉണ്ട്. സംഘടനയും മെമ്പേഴ്സുമായുള്ള കണക്ഷനും തമ്മില്‍ ചെറിയ വ്യത്യാസങ്ങളുണ്ട്. അവിടെ ഇത്തരം പ്രശ്നങ്ങളുണ്ടാകുമ്പോള്‍ നമുക്കും സ്വാഭാവികമായിട്ട് വിഷമമുണ്ടാകും. പലരും പല പല പോംവഴികള്‍ പറയും. പല ഗ്രൂപ്പുകളില്‍ പല അഭിപ്രായങ്ങള്‍ വരും. അതില്‍ എന്നെ ഇഷ്ടമുള്ള അല്ലെങ്കില്‍ അജുവിനെപ്പോലെ ചെറുപ്പക്കാരായവര്‍ എന്റെ പേര് പറഞ്ഞു. അത്രയെ ഉള്ളൂ. പ്രസിഡന്‍റാകാന്‍. അതൊരു പറച്ചില്‍ മാത്രമാണ്. അതിനൊരു പ്രോസസ് ഉണ്ട്. ഞാന്‍ തീരുമാനിച്ച ഉടനെ പോയി പ്രസിഡന്‍റ് ആകാന്‍ പറ്റില്ലല്ലോ. നിലവില്‍ തെരഞ്ഞെടുക്കപ്പെട്ട ഒരാളുണ്ട്. അവരുടെ കാലാവധി കഴിഞ്ഞിട്ടില്ല. ആ കാലാവധി എന്നത് 3 വര്‍ഷമാണ്”, എന്ന് ധ്യാൻ പറഞ്ഞു.
“പ്രശ്നങ്ങള്‍ ഉള്ള സമയത്ത് ഇറങ്ങി പോകുന്നത് അല്ലല്ലോ പോംവഴി. പ്രശ്നങ്ങള്‍ അവിടെ നിന്ന് സോള്‍വ് ചെയ്ത്, അവരുടെ കാലാവധി മികച്ച രീതിയില്‍ പൂര്‍ത്തിയാക്കിയ ശേഷം ബാക്കി കാര്യത്തെ കുറിച്ച് ആലോചിച്ചാല്‍ മതി. എന്റെ ഇഷ്ടത്തിനൊന്നും ഇവിടെ യാതൊരു പ്രസക്തിയും ഇല്ല. അവര്‍ക്ക് ചില കാര്യങ്ങളില്‍ കോട്ടം തട്ടിയിട്ടുണ്ടോ എന്നതാണ് പ്രധാനകാര്യം. വ്യക്തിപരമായ കാര്യങ്ങളൊക്കെ രണ്ടാമത്. കൃത്യമായിട്ടുള്ള പെന്‍ഷന്‍ കൊടുത്തിട്ടുണ്ടോ, ഈ മാസങ്ങള്‍ എല്ലാം കൊടുത്തിട്ടിണ്ടോ സഞ്ജീവിനി കൊടുത്തിട്ടുണ്ട്, ഇന്‍ഷുറന്‍സ് കൊടുത്തിട്ടുണ്ട്. അങ്ങനെ ആണെങ്കില്‍ നിലവിലുണ്ടായിരുന്ന ഭരണസമിതി തന്നെ തുടരണം എന്നാണ്. മെമ്പേഴ്സിന്റെ വെല്‍ഫെയറിന് വേണ്ടിയിട്ടാണ് സംഘടന നിലനില്‍ക്കുന്നത്. അതില്‍ എന്തെങ്കിലും കോട്ടം തട്ടിയിട്ടുണ്ടെങ്കില്‍ എന്തെങ്കിലും പറയാം. വ്യക്തിപരമായ പ്രശ്നങ്ങള്‍ വേറെയാണ്. – ധ്യാന്‍ ശ്രീനിവാസന്‍ വ്യക്തമാക്കി.
















