ഹൈദരാബാദ്: സഈദാബാദിലുള്ള സ്‌കൂളിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് ഹോംവർക്കായി ‘കലിമ’ നൽകിയ സംഭവത്തിൽ അധ്യാപികയെ പുറത്താക്കി. വിവാദത്തെത്തുടർന്ന് അധ്യാപിക ഷെയ്ഖ് ആയിഷ പർവീണിനെയാണ് മാനേജ്‌മെന്റ് ജോലിയിൽ നിന്ന് സ്ഥിരമായി പിരിച്ചുവിട്ടത്. സംഭവം വിവാദമായതോടെ സ്കൂളിന് മുന്നിൽ ബിജെപി പ്രവർത്തകർ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു.
ജൂലൈ 11-ലെ സ്കൂൾ ഡയറിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഗണിതം, കമ്പ്യൂട്ടർ തുടങ്ങിയ വിഷയങ്ങൾക്കൊപ്പം ‘ദീനിയാത്ത്’ എന്ന വിഷയത്തിന് കീഴിൽ “1, 2 കലിമകൾ വായിക്കുക”, “സൂറത്ത് ഫാത്തിഹ വായിക്കുക” എന്ന് അധ്യാപിക ഡയറിയിൽ ഹോംവർക്കായി കുറിക്കുകയും ഇതിൽ ഒപ്പുവെക്കുകയും ചെയ്തിരുന്നു.
ഈ ക്ലാസിലെ 25 വിദ്യാർത്ഥികളിൽ 24 പേരും മുസ്ലിം കുട്ടികളാണെന്നും ഒരു ഹിന്ദു വിദ്യാർത്ഥി മാത്രമാണ് ഇവിടെയുള്ളതെന്നും ചാർമിനാർ സോൺ ഡിസിപി ഖാരെ കിരൺ പ്രഭാകർ വ്യക്തമാക്കി. ഇത് വിദ്യാഭ്യാസ നയത്തിന്റെയും സ്കൂൾ ചട്ടങ്ങളുടെയും നഗ്നമായ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുട്ടിയുടെ മാതാപിതാക്കൾ പരാതിയുമായി എത്തിയതിനെത്തുടർന്ന് സ്കൂൾ മാനേജ്‌മെന്റ് അടിയന്തര നടപടി സ്വീകരിക്കുകയായിരുന്നു.
















