വാഷിംഗ്ടണ്‍: അമേരിക്കയില്‍ സായിപ്പന്മാരുടെ മുസ്ലിങ്ങള്‍ക്കെതിരായ അസഹിഷ്ണുത വര്‍ധിക്കുന്നു. പ്രത്യേകിച്ചും ഇന്ത്യക്കാരായ മുസ്ലിങ്ങള്‍ക്കെതിരെയും അവിടെ വെറുപ്പ് വര്‍ധിക്കുകയാണ്. കഴിഞ്ഞ ദിവസം ഒരു അമേരിക്കന്‍ സായിപ്പ് ഇന്ത്യൻ വംശജനായ മുസ്ലിം യുവാവിനോട് മതം ചോദിച്ച ശേഷമാണ് കുത്തി വീഴ്‌ത്തിയത്.
യൂട സംസ്ഥാനത്തെ വെസ്റ്റ് വാലി സിറ്റിയിലുള്ള വാലി ഫെയർ മാളിലാണ് സംഭവം. മാളിലെ ജ്വല്ലറി കിയോസ്കില്‍ ജീവനക്കാരനായ സുഹൈല്‍ എന്ന യുവാവാണ് അക്രമിയുടെ ക്രൂരമായ ആക്രമണത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് ഒപ്പായി സ്വദേശിയായ പീറ്റർ മൈക്കല്‍ ലാർസണ്‍ (48) എന്നയാളെ വെസ്റ്റ് വാലി സിറ്റി പൊലിസ് അറസ്റ്റ് ചെയ്തു.
ആക്രമണത്തിന് തൊട്ടുമുമ്പ് പ്രതി സുഹൈലിന്റെ രാജ്യത്തെക്കുറിച്ചും മതത്തെക്കുറിച്ചും ചോദിച്ചറിഞ്ഞിരുന്നതായി സുഹൈലിന്റെ സുഹൃത്തും സഹപ്രവർത്തകയുമായ ലൂണ നുനെസ് വ്യക്തമാക്കി. ‘നീ മുസ്ലിമാണോ?’ എന്ന് പ്രതി ചോദിച്ചവെന്നും അതെ എന്ന് മറുപടി പറഞ്ഞതിന് തൊട്ടുപിന്നാലെ ലാർസണ്‍ കത്തിയെടുത്ത് ക്രൂരമായി കുത്താൻ തുടങ്ങുകയായിരുന്നുവെന്ന് ലൂണ നുനെസ് പറഞ്ഞു.
നെഞ്ചിലും വയറിലുമായി പതിനഞ്ചോളം തവണയാണ് സുഹൈലിനെ അമേരിക്കന്‍ സായിപ്പ് കുത്തിപ്പരുക്കേല്‍പ്പിച്ചത്. ഗുരുതരമായി പരുക്കേറ്റ യുവാവിനെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ (ഐ.സി.യു) പ്രവേശിപ്പിച്ചു.
പ്രതിക്കെതിരെ വധശ്രമം, വംശീയ വിദ്വേഷം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി സാള്‍ട്ട് ലേക്ക് കൗണ്ടി ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്. അതേസമയം, സംഭവത്തില്‍ അമേരിക്കയിലെ പ്രമുഖ മുസ്ലിം കൂട്ടായ്‌മകള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. വംശീയ വിദ്വേഷ ആക്രമണങ്ങള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു.
















