
ലക്നൗ : ജയിലിൽ കഴിയുന്ന മുതിർന്ന സമാജ്‌വാദി പാർട്ടി നേതാവ് മുഹമ്മദ് അസം ഖാന്റെ ഉത്തർപ്രദേശ് റാംപൂരിലെ സ്വപ്ന പദ്ധതിയായ ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ . അനധികൃതമായി നിർമ്മിച്ച സർവകലാശാല കാമ്പസിലെ 40 കെട്ടിടങ്ങളിൽ 38 എണ്ണം പൊളിക്കാൻ രാംപൂർ വികസന അതോറിറ്റി ഉത്തരവുകൾ പുറപ്പെടുവിച്ചു. ഈ കെട്ടിടങ്ങൾ സ്വന്തമായി നീക്കം ചെയ്യാൻ അതോറിറ്റി സ്ഥാപനത്തിന് 15 ദിവസത്തെ സമയം നൽകിയിട്ടുണ്ട്. നിശ്ചിത സമയത്തിനുള്ളിൽ നീക്കം ചെയ്തില്ലെങ്കിൽ, പൊളിക്കുമെന്നാണ് മുന്നറിയിപ്പ്.
റാംപൂർ വികസന അതോറിറ്റിയുടെ കണക്കനുസരിച്ച്, ജൗഹർ സർവകലാശാല റാംപൂർ സദർ തഹ്‌സിലിലെ സിംഗൻഖേഡ ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്. കെട്ടിടങ്ങളുടെ അംഗീകൃത വിവരങ്ങൾ അതോറിറ്റി സർവകലാശാലയിൽ നിന്ന് ആവശ്യപ്പെട്ടു. പ്രതികരണം തേടി നോട്ടീസ് നൽകിയെങ്കിലും തൃപ്തികരമായ മറുപടി ലഭിക്കാത്തതിനെത്തുടർന്ന് വിശദമായ അന്വേഷണം നടത്തി . 40 കെട്ടിടങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമേ അംഗീകാരം ഉള്ളൂവെന്ന് കണ്ടെത്തി. ബാക്കിയുള്ള 38 എണ്ണം അംഗീകാരം ഇല്ലാതെ നിർമ്മിച്ചതാണെന്നും കണ്ടെത്തി. നിയമവിരുദ്ധ നിർമ്മാണങ്ങൾക്കെതിരെ യോഗി സർക്കാരിന്റെ സീറോ ടോളറൻസ് നയത്തിന്റെ ഭാഗമാണ് ബുൾഡോസർ നടപടിയെന്ന് പ്രാദേശിക ഭരണകൂടം പറയുന്നു