വർഷങ്ങളോളം എൻ.ഐ.ടി പ്രൊഫസറാണെന്ന് വ്യാജമായി വിശ്വസിപ്പിച്ച് നാടിനെ മുൾമുനയിൽ നിർത്തിയ കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ജോസഫ് ഒടുവിൽ ഒരു യഥാർത്ഥ ബിരുദം സ്വന്തമാക്കാൻ ഒരുങ്ങുന്നു. കോഴിക്കോട് സബ് ജയിലിൽ വിചാരണ തടവുകാരിയായി കഴിയുന്ന ജോളി പരീക്ഷയെഴുതാനായി ഇപ്പോൾ കണ്ണൂർ വനിതാ ജയിലിലാണ്.
ഇന്ദിരാഗാന്ധി നാഷനൽ ഓപ്പൺ യൂണിവേഴ്സിറ്റി ബിഎ ഹിസ്റ്ററി പരീക്ഷയാണ് ജോളി എഴുതുന്നത്. രണ്ടാം വർഷ വിദ്യാർഥിയാണ്. എട്ടു പേപ്പറുകളിൽ ആറെണ്ണം കഴിഞ്ഞു. പരീക്ഷ അവസാനിക്കുന്നതു വരെ കണ്ണൂർ വനിതാ ജയിലിൽ ജോളി തുടരും. ഇതിനു ശേഷം കോഴിക്കോട്ടേക്ക് എത്തിക്കും. പ്രത്യേക സുരക്ഷയിലാണ് ജോളിയെ കണ്ണൂരിൽ എത്തിച്ചത്. പ്രീഡിഗ്രി വിദ്യാഭ്യാസം മാത്രമായിരുന്നു ജോളിയുടെ യോഗ്യത. 2002 മുതൽ 2016 വരെയുള്ള കാലയളവിൽ കുടുംബാംഗങ്ങളായ ആറു പേരെ സയനൈഡ് നൽകി കൊലപ്പെടുത്തിയെന്ന കേസിലാണ് ജോളി ജയിൽശിക്ഷ അനുഭവിക്കുന്നത്.
ജോളിയെ കൂടാതെ സെൻട്രൽ ജയിലിലെ മറ്റൊരു തടവുകാരനും ബിഎ ഹിസ്റ്ററി പരീക്ഷ എഴുതുന്നുണ്ട്. സാക്ഷരതാ മിഷന്റെ തുല്യതാ പരീക്ഷയും ജയിലിൽ നടക്കുന്നു. രണ്ടിലുമായി 35 പേരാണ് കണ്ണൂർ ജയിലിൽ പരീക്ഷ എഴുതുന്നത്. ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ടവർക്കും വിചാരണ തടവുകാരായി കഴിയുന്നവർക്കും നല്ല പാതയിലേക്ക് മടങ്ങിവരാനുള്ള അവസരം കൂടിയാണ് പഠനവും പരീക്ഷയും.
ജയിലിലെ ഉയർന്ന പഠന യോഗ്യതയുള്ളവരാണ് മറ്റു തടവുകാർക്ക് ക്ലാസെടുക്കുന്നത്. കൂടുതൽ തടവുകാർ പഠനത്തിന് തയാറാകുന്നുണ്ടെന്നാണ് വിവരം. ഇപ്പോൾ നടക്കുന്ന പരീക്ഷകൾ കഴിഞ്ഞാൽ എസ്എൻ ഓപ്പൺ സർവകലാശാലയുടെ ബിഎ, ബിബിഎ, എംകോം, എൽഎൽബി പരീക്ഷകൾക്കും തടവുകാർ തയാറെടുക്കുന്നുണ്ട്.
















