India

ഇന്ത്യയുടെ രഹസ്യാന്വേഷണ സംവിധാനം സുശക്തം, മോദിയെ വധിക്കാന്‍ എത്തിയ സിഐഎ ചാരനെ പൊക്കി, ഇത് പത്താമത്തെ സിഐഎ ചാരന്‍

മോദിയെ വധിക്കാന്‍ എത്തുന്ന പത്താമത്തെ ചാരനാണ് ഇപ്പോള്‍ പിടിയിലായ ജോര്‍ദാന്‍ ബ്രൗണെന്നാണ് റിപ്പോര്‍ട്ട്.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി:: മോദിയെ വധിക്കാന്‍ എത്തിയ സിഐഎ ചാരനെ പിടികൂടി ഇന്തോ-നേപ്പാള്‍ അതിര്‍ത്തി കാക്കുന്ന കേന്ദ്രസേനയായ എസ് എസ് ബി. ഇതിന് പിന്നില്‍ എണ്ണയിട്ട യന്ത്രംപോലെ പ്രവര്‍ത്തിക്കുന്ന ഇന്ത്യയുടെ പുതിയ രഹസ്യാന്വേഷണ സംവിധാനമാണ്. മോദിയെ വധിക്കാന്‍ എത്തുന്ന പത്താമത്തെ ചാരനാണ് ഇപ്പോള്‍ പിടിയിലായ ജോര്‍ദാന്‍ ബ്രൗണെന്നാണ് റിപ്പോര്‍ട്ട്. ചോദ്യം ചെയ്യലില്‍ ഇയാളുടെ ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ചിലത് വെളിപ്പെട്ടതായി ഉദ്യോഗസ്ഥര്‍ പറയുന്നു. ഒരു ചൈനീസ് പാസ്പോര്‍ട്ടും എഐ ഉപകരണവും പിടിച്ചെടുത്തിട്ടുണ്ട്.

അതിര്‍ത്തി സേന ഉദ്യോഗസ്ഥരും നാട്ടുകാരും ഓടിച്ചിട്ട ജോര്‍ദാന്‍ ബ്രൗണിനെ കൊണ്ടുപോകുന്നു:

തല്‍ക്കാലം ഇയാളെ ഉത്തര്‍പ്രദേശിലെ സോണോലി പൊലീസിനെ ഏല്‍പിച്ചിരിക്കുകയാണ്. ഉത്തര്‍പ്രദേശില്‍ നിന്നും നേപ്പാളിലേക്ക് കടക്കും വഴിയാണ് ഇയാളെ പിടികൂടിയത്. ഇയാളെ കാലില്‍ കയറ് കെട്ടി ആള്‍ക്കൂട്ട അകമ്പടിയോടെ കൂട്ടിക്കൊണ്ടുപോകുന്ന വീഡിയോ വൈറലാണ്. മോദിയെ വധിക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം എന്നാണ് സ്ഥിരീകരിക്കുന്നത്. മോദിയെ മാത്രമല്ല, കേന്ദ്ര സര്‍ക്കാരിലെ പ്രധാനികളെ വകവരുത്തുക എന്ന സിഐഎയുടെ വമ്പന്‍പദ്ധതിയുടെ ഭാഗമാണ് ജോര്‍ദാന്‍ ബ്രൗണും എത്തിയിരിക്കുന്നത്. യുഎസ് നേവിയുടെ സ്പെഷ്യല്‍ ഫോഴ്സിലെ പൈലറ്റായിരുന്നുവെന്നും അമേരിക്കന്‍ വിദേശകാര്യവകുപ്പിലും ജോലി ചെയ്തിരുന്നു. 36 വയസ്സ് മാത്രം പ്രായമുള്ള ജോര്‍ദാന്‍ ബ്രൗണ്‍ കാലിഫോര്‍ണിയ സ്വദേശിയാണ്.

ഇയാളുടെ കയ്യില്‍ ഇന്ത്യന്‍ പാസ്പോര്‍ട്ടോ വിസയോ ഇല്ലായിരുന്നതായും പറയുന്നു. അതേ സമയം ഒരു ചൈനീസ് പാസ്പോര്‍ട്ട് കിട്ടുകയും ചെയ്തു. തായ് ലന്‍റില്‍ വെച്ച് പാസ്പോര്‍ട്ടും വിസയും നഷ്ടമായി എന്നാണ് പറയുന്നത്. അവിടെ നിന്നും ശ്രീലങ്കയിലേക്ക് കപ്പല്‍ മാര്‍ഗ്ഗം എത്തിയതായി പറയുന്നു. പിന്നീട് ശ്രീലങ്കയില്‍ നിന്നും കപ്പല്‍ വഴി ഗോവയില്‍ എത്തി. അവിടെമൂന്ന് മാസം തങ്ങിയിരുന്നു. പിന്നീട് അവിടെ നിന്നും ബെംഗളൂരുവില്‍ എത്തി. ഇവിടെ നിന്നും ഒരു ബസ്സില്‍ ഉത്തര്‍പ്രദേശിലെ അതിര്‍ത്തി ജില്ലയിലെ മഹാരാജ് ഗഞ്ചിലെ സൊണോലിയില്‍ എത്തുകയായിരുന്നു. പിന്നീട് നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു അറസ്റ്റിലായത്. നേപ്പാളിലെ കാഠ്മണ്ഡു എന്ന നഗരം എല്ലാവിധ അന്താരാഷ്‌ട്ര ചാരസംഘടനകളുടെ വിളനിലമാണ്. നേപ്പാള്‍ അതിര്‍ത്തിയില്‍ സൈന്യം പരിശോധിച്ചപോള്‍ അയാള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. നാട്ടുകാരും ഇയാളെ പിടിക്കാന്‍ സൈന്യത്തെ സഹായിച്ചിരുന്നു. അതിന് ശേഷമാണ് ദേഹത്ത് കയറുകെട്ടി കൊണ്ടുപോയത്.

ഉത്തരാഖണ്ഡ് സ്വദേശിനിയായ ഒരു ഇന്ത്യക്കാരിയെ ഇറ്റലിയില്‍ വെച്ച് വിവാഹം കഴിച്ചിരുന്നതായും ഇയാള്‍ പറയുന്നു. എന്നാല്‍ ഈ കഥ ഒന്നും വിശ്വസനീയമല്ല. പാസ്പോര്‍ട്ടും വിസയുമില്ലാതെ ഇന്ത്യയില്‍ എങ്ങിനെ ഇയാള്‍ക്ക് യാത്ര ചെയ്യാന്‍ കഴിഞ്ഞു? അവിടെയാണ് ഇയാളുടെ തന്ത്രം വെളിവാകുന്നത്. കടലിലൂടെ കപ്പല്‍ വഴി യാത്ര ചെയ്യുക, അതുപോലെ ബസ്, ഓട്ടോറിക്ഷ എന്നീ മാര്‍ഗ്ഗങ്ങളിലൂടെ യാത്ര ചെയ്യുക എന്നതായിരുന്നു ഇയാളുടെ രീതി. അവിടെ ഐഡി പരിശോധന ഇല്ലാത്തതിനാല്‍ പിടിക്കപ്പെടാതെ മുന്നോട്ട് പോവുകയായിരുന്നു. വിമാന യാത്ര ഒഴിവാക്കുന്നത് തന്നെ സംശയകരമാണ്.

Recent Posts