Kerala

18 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഇനി മുതൽ ഒറ്റവില; ഏകീകൃത വില ഉപഭോക്താക്കൾക്ക് ഗുണകരം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ 18 കാരറ്റ് സ്വർണത്തിന് ഏകീകൃത വില ഈടാക്കാൻ കേരളത്തിലെ സ്വർണാഭരണ വ്യാപാര മേഖലയിലെ അസോസിയേഷനുകളുടെ സംയുക്ത യോഗത്തിൽ തീരുമാനം. നേരത്തേ പല ജുവലറികളും വ്യത്യസ്‌തമായ വിലകളാണ് ഈടാക്കിയിരുന്നത്.

22 കാരറ്റ് സ്വര്‍ണത്തിന് നിലവില്‍ ഏകീകൃത വിലയാണ്. 18 കാരറ്റിനും വില ഏകീകരിക്കുന്നതിന് വളരെക്കാലമായി ചര്‍ച്ച നടന്നുവരികയായിരുന്നു. ഇന്നുമുതലാണ് വില ഏകീകരിച്ചത്. എ.കെ.ജി.എസ്.എം.എ, കെ.ജി.എസ്.എം.എ, കെ.ജെ.എഫ്, കെ.ജി.എസ്.ഡി.എ എന്നീ സംഘടനകളാണ് യോഗത്തില്‍ പങ്കെടുത്തത്. യോഗത്തില്‍ ടി.എസ്. കല്യാണരാമന്‍ അധ്യക്ഷത വഹിച്ചു. ഡോ. ബി. ഗോവിന്ദന്‍, കെ. സുരേന്ദ്രന്‍, അഡ്വ. എസ്. അബ്ദുല്‍ നാസര്‍, എം.പി. അഹമ്മദ്, എ.കെ. നിഷാദ്, ഓ. അഷര്‍, ഷാജു ചിറയത്ത് എന്നിവര്‍ സംസാരിച്ചു.

സ്വർണവില ഉയർന്നതോടെ 18 കാരറ്റ് സ്വർണത്തിന് വിപണിയിൽ ആവശ്യക്കാർ കൂടുതലാണ്. വിവാഹ ആവശ്യങ്ങൾക്കടക്കം18 കാരറ്റ് സ്വർണാഭരണങ്ങൾ വാങ്ങുന്നവരുണ്ട്. 22 കാരറ്റിനെ അപേക്ഷിച്ച് 18 കാരറ്റിന് വില കുറവാണ്. മാത്രമല്ല, പെട്ടെന്ന് പൊട്ടിപ്പോകാത്ത വളരെ സിമ്പിൾ ഡിസൈനുകളിലുള്ള ആഭരണങ്ങളും 18 കാരറ്റിൽ ലഭിക്കും. അതിനാൽ, യുവതലമുറയ്‌ക്കാണ് ഇത്തരം ആഭരണങ്ങളോട് താൽപ്പര്യം കൂടുതൽ.

22 കാരറ്റിൽ സ്വർണത്തിന് 91.6 ശതമാനം സ്വർണമാണെങ്കിൽ 18 കാരറ്റിൽ 75 ശതമാനം സ്വർണമാണ്. ബാക്കി വെള്ളി, ചെമ്പ് തുടങ്ങിയ ലോഹങ്ങളാണ് ഉപയോഗിക്കുന്നത്. ഏകീകൃത വില ഉപഭോക്താക്കൾക്ക് ഗുണകരമാകുമെന്നും 18 കാരറ്റ് സ്വർണ വിൽപ്പനയിൽ കുതിപ്പുണ്ടാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

Recent Posts