ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ യുഎഇ എണ്ണക്കപ്പലുകൾക്ക് നേരെയുണ്ടായ ഇറാന്റെ മിസൈലാക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു. ഈ ആക്രമണത്തിൽ ആറ് ഇന്ത്യക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹോർമുസ് കടലിടുക്കിന്റെ തെക്കൻ കപ്പൽ പാതയിലൂടെ സഞ്ചരിക്കുകയായിരുന്ന യുഎഇയുടെ ‘മൊബാസ’, ‘അൽ ബഹിയ’ എന്നീ എണ്ണക്കപ്പലുകൾക്ക് നേരെയാണ് ഇറാൻ ക്രൂയിസ് മിസൈലുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയത്.
മൊബാസ കപ്പലിലുണ്ടായിരുന്ന ഇന്ത്യൻ നാവികനാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ 6 ഇന്ത്യക്കാരിൽ 4 പേരുടെ നില അതീവ ഗുരുതരമാണെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സംഭവത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇറാൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ഇന്ത്യ അതൃപ്തി അറിയിച്ചു. ഒമാനിലെ ഇന്ത്യൻ എംബസിയും വിദേശകാര്യ മന്ത്രാലയവും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.
ആക്രമണത്തെ യുഎഇ അപലപിക്കുകയും ഇത് അന്താരാഷ്‌ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇറാനെതിരെ അമേരിക്കയും വ്യോമാക്രമണങ്ങൾ കടുപ്പിച്ചിട്ടുണ്ട്.
















