
ചെന്നൈ : പഴനി മുരുകൻ ക്ഷേത്രത്തിന്റെ 100 കോടി രൂപ വിലമതിക്കുന്ന 1.4 ഏക്കർ ഭൂമി വെറും 2 കോടി രൂപയ്‌ക്ക് സ്വകാര്യ വ്യക്തികളുടെ പേരിൽ രജിസ്റ്റർ ചെയ്ത് നൽകി. മലയടിവാരത്തിൽ ഭക്തർ സൗജന്യ പാർക്കിംഗ് ബേയായി ഉപയോഗിച്ചിരുന്ന ഭൂമിയാണിത്. ജൂലൈ 6-നാണ് മറിച്ച് വിറ്റത്.
രജിസ്ട്രേഷൻ ഉടൻ റദ്ദാക്കണമെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഹിന്ദുസംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. പളനിയിലെ സബ് രജിസ്ട്രാറെ മറ്റൊരു സ്ഥലത്തേക്ക് സ്ഥലം മാറ്റിയപ്പോൾ, പകരം വന്ന ഉദ്യോഗസ്ഥനാണ് ഈ തട്ടിപ്പ് പുറത്ത് കൊണ്ടുവന്നത്.
1 ഏക്കർ 40 സെന്റ് ഭൂമി 1888-ൽ ബാലസമുദ്രത്തിലെ കുപ്പുസാമി മണിയക്കർ ദണ്ഡപാണി സ്വാമി ക്ഷേത്രത്തിന് ദാനം ചെയ്തതാണ്. ഹിന്ദു മത തത്വങ്ങൾ പ്രചരിപ്പിക്കുന്നതിനായി മഠം നിർമ്മിക്കുക എന്ന പ്രത്യേക ഉദ്ദേശ്യത്തോടെ ധർമ്മ ശാസനം എന്ന ചാരിറ്റിബിൾ ട്രസ്റ്റ് വഴിയാണ് എൻഡോവ്മെന്റ് നടത്തിയത്. ഭൂമി പൊതു ട്രസ്റ്റ് സ്വത്തായതിനാൽ ഒരു സാഹചര്യത്തിലും വിൽക്കാനോ അന്യാധീനപ്പെടുത്താനോ കഴിയില്ലെന്ന് ആധാരത്തിൽ വ്യക്തമായി പറയുന്നുമുണ്ട്.
പളനി ക്ഷേത്ര ഭരണകൂടം 2025 സെപ്റ്റംബറിൽ ഭൂമി കൈവശപ്പെടുത്തി . അതിനുശേഷം തീർത്ഥാടകർക്ക് സൗജന്യ പാർക്കിംഗ് ഏരിയയായി ഇതിനെ മാറ്റി . ഈ സ്വത്തിന്റെ ശരിയായ അഡ്മിനിസ്ട്രേറ്റർ എന്ന നിലയിൽ ക്ഷേത്രത്തിന്റെ നിയമപരമായ പദവി പല കോടതികളും ശരിവച്ചിട്ടുണ്ട്. ഭൂമി ഒരു പൊതു ട്രസ്റ്റ് ആസ്തിയാണെന്നും സ്വകാര്യ വ്യക്തികൾക്ക് അവകാശവാദം ഉന്നയിക്കാൻ കഴിയില്ലെന്നും കോടതികൾ സ്ഥിരീകരിച്ചിട്ടുണ്ട്.
എന്നാൽ ചുമതല വഹിച്ചിരുന്ന സബ് രജിസ്ട്രാർ, മദ്രാസ് ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും ഉത്തരവുകൾ ലംഘിച്ചും, ക്ഷേത്ര ഭൂമിയുടെ അവസ്ഥയും മഠം അധികാരികൾ സമർപ്പിച്ച രേഖാമൂലമുള്ള രേഖകളും പരിശോധിച്ച് ഉറപ്പുവരുത്താതെയും നിയമവിരുദ്ധമായി ആധാരം രജിസ്റ്റർ ചെയ്യുകയായിരുന്നു. അനധികൃത രജിസ്ട്രേഷനെ ചോദ്യം ചെയ്ത് പളനി ക്ഷേത്രത്തിന്റെ എക്സിക്യൂട്ടീവ് ഓഫീസർ മാരിമുത്തു മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിൽ അപ്പീൽ സമർപ്പിച്ചിട്ടുണ്ട്.