Kerala

ലൈസന്‍സില്ല പരിശോധനയുമില്ല; വഴിയോരങ്ങളിൽ അനധികൃത കിലോ ബിരിയാണി കച്ചവടം പെരുകുന്നു

Published by
ആര്‍. ഗിരീശന്‍ പോറ്റി

തിരുവനന്തപുരം: വഴിയിടങ്ങളിലെ കിലോ ബിരിയാണി കൗണ്ടറുകളുടെ മറവില്‍ നടക്കുന്നത് വന്‍ നിയമലംഘനം. ഗുണനിലവാരമില്ലാത്ത ഇറച്ചി ഉപയോഗിക്കുന്നതു കൂടാതെ ഈ കച്ചവട കേന്ദ്രങ്ങളൊന്നും തന്നെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ യാതൊരുവിധ ലൈസന്‍സും ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നതും ഞെട്ടിക്കുന്ന വിവരമാണ്. നെല്ലനാട്, മാണിക്കല്‍, മുദാക്കല്‍ തുടങ്ങിയ ഗ്രാമപഞ്ചായത്തുകളിലും ആറ്റിങ്ങല്‍ നഗരസഭയുടെ പരിധിയിലുമായി ഒന്‍പതോളം കേന്ദ്രങ്ങളിലാണ് ഈ മാഫിയ സംഘം യാതൊരു ഭയവുമില്ലാതെ തട്ടിക്കൂട്ട് കടകള്‍ നടത്തുന്നത്.

കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി, പഞ്ചായത്ത് രാജ് നിയമങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് ഈ നിയമവിരുദ്ധ പ്രവര്‍ത്തനം. ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പാകം ചെയ്തു വില്‍ക്കുന്ന ഒരു സ്ഥാപനത്തിന് കേരളത്തില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ കര്‍ശനമായ നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. എന്നാല്‍ ഇവിടെ അതെല്ലാം പൂര്‍ണ്ണമായി ലംഘിക്കപ്പെട്ടിരിക്കുകയാണ്. പഞ്ചായത്ത് രാജ്, നഗരസഭാ നിയമപ്രകാരം പൊതുജനങ്ങള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളോ ബുദ്ധിമുട്ടുകളോ ഉണ്ടാകാന്‍ സാധ്യതയുള്ള കച്ചവടങ്ങള്‍ക്ക് തദ്ദേശ സ്ഥാപനത്തിന്റെ ലൈസന്‍സ് നിര്‍ബന്ധമാണ്. ഇതില്ലാതെ പ്രവര്‍ത്തിക്കുന്നത് പൂര്‍ണ്ണമായും നിയമവിരുദ്ധമാണ്.

ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന ഏതൊരു സ്ഥാപനവും കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ ലൈസന്‍സോ രജിസ്‌ട്രേഷനോ എടുത്തിരിക്കണം. വൃത്തിയുള്ള അന്തരീക്ഷം, ഗുണമേന്മയുള്ള അസംസ്‌കൃത വസ്തുക്കള്‍ എന്നിവ ഉറപ്പാക്കാന്‍ ഇത് നിര്‍ബന്ധമാണ്. ഭക്ഷണം പാകം ചെയ്യുന്നവരും വിതരണം ചെയ്യുന്നവരും പകര്ച്ചവ്യാധികളില്ലാത്തവരാണെന്ന് വ്യക്തമാക്കുന്ന മെഡിക്കല്‍ ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് കൈവശം വയ്‌ക്കണം എന്നും നിര്‍ബന്ധമാണ്. ഇത്തരം യാതൊരു രേഖകളുമില്ലാതെയാണ് ഇവിടെ പരസ്യമായി ബിരിയാണി വില്‍പന നടത്തുന്നത്.

ലൈസന്‍സ് ഇല്ലാതെ കച്ചവടം നടത്തുന്ന ഇത്തരം കേന്ദ്രങ്ങള്‍ക്കെതിരെ നിയമപ്രകാരം കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കും ഭക്ഷ്യസുരക്ഷാ വകുപ്പിനും അധികാരമുണ്ട്. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന കടകള്‍ അടിയന്തിരമായി പൂട്ടി സീല്‍ ചെയ്യാനും ഉടമസ്ഥര്‍ക്കെതിരെ വന്‍തുക പിഴ ചുമത്താനും പഞ്ചായത്ത്, നഗരസഭാ സെക്രട്ടറിമാര്‍ക്ക് അധികാരമുണ്ട്. അഴുകിയതോ രോഗം ബാധിച്ചതോ ആയ ഇറച്ചി വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കടയുടെ ലൈസന്‍സ് റദ്ദാക്കുക മാത്രമല്ല, ആറുമാസം മുതല്‍ ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റവുമാണ്.

വഴിയോരങ്ങളിലെ അനധികൃത കച്ചവടങ്ങള്‍ പാടില്ലെന്നും കൃത്യമായ ലൈസന്‍സ് ഇല്ലാത്ത ഭക്ഷണശാലകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്നും കേരള ഹൈക്കോടതിയുടെ കര്‍ശനമായ ഉത്തരവുകളുണ്ട്. ഇതിന്റെ നഗ്‌നമായ ലംഘനമാണ് ഇവിടെ നടക്കുന്നത്. പല പഞ്ചായത്തുകളുടെയും നഗരസഭയുടെയും മൂക്കിനു താഴെയാണ് ദിവസേന നൂറുകണക്കിന് ആളുകള്‍ക്ക് ഈ അനധികൃത കേന്ദ്രങ്ങളില്‍ നിന്ന് ഭക്ഷണം വിതരണം ചെയ്യുന്നത്. ലൈസന്‍സില്ലാത്ത ഇത്തരം കടകള്‍ക്കെതിരെ അടിയന്തിരമായി സംയുക്ത പരിശോധന നടത്തി ഇവ പൂട്ടിക്കാന്‍ ആരോഗ്യ വകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളും തയ്യാറാകണം. ജനങ്ങളുടെ ജീവന്‍ വച്ച് പന്താടുന്ന ഈ കച്ചവട മാഫിയയ്‌ക്കെതിരെ ശക്തമായ ജനകീയ പ്രതിരോധവും ഉയരണം.

 

Recent Posts