India

ജ്വല്ലറിയിലെത്തിയ യുവതിക്ക് വെള്ളത്തിന് പകരം നൽകിയത് ആസിഡ്, 23കാരി അതീവ ഗുരുതരാവസ്ഥയിൽ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ഹാപൂർ: ഉത്തർപ്രദേശിലെ ഹാപ്പൂരിൽ കുടിവെള്ളമെന്ന് കരുതി അബദ്ധത്തിൽ ആസിഡ് കുടിച്ച യുവതി അതീവ ഗുരുതരാവസ്ഥയിൽ. ഹാപ്പൂരിലെ അർജുൻ നഗറിലുള്ള ഒരു ജ്വല്ലറിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സാരമായി പൊള്ളലേറ്റ യുവതിയെ മീററ്റിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വെള്ളിയാഴ്ച വൈകുന്നേരം അമ്മയോടൊപ്പം ജ്വല്ലറിയിൽ സ്വർണ്ണം വാങ്ങാനെത്തിയതായിരുന്നു സ്വകാര്യ സ്കൂൾ അധ്യാപികയായ റിയ (23). കടയിലിരിക്കുമ്പോൾ കടുത്ത ദാഹം തോന്നിയതിനെ തുടർന്ന് ഇവർ കുടിക്കാൻ വെള്ളം ചോദിച്ചു. തുടർന്ന് ജ്വല്ലറി ജീവനക്കാരൻ തൊട്ടടുത്തുള്ള ബേക്കറിയിൽ പോയി 20 രൂപ നൽകി തണുത്ത കുപ്പി വെള്ളം വാങ്ങി നൽകുകയായിരുന്നു.

കടയുടമ ഫ്രിഡ്ജിൽ ഇരുന്ന കുപ്പിയാണ് ജീവനക്കാരന് നൽകിയത്. ബ്രാൻഡഡ് കുടിവെള്ളത്തിന്റെ പൂർണ്ണമായും സീൽ ചെയ്ത കുപ്പിയായതിനാൽ ആർക്കും സംശയം തോന്നിയില്ല. എന്നാൽ കുപ്പി തുറന്ന് കുടിച്ച ഉടൻ തന്നെ തൊണ്ടയിൽ കടുത്ത പുകച്ചിലും വേദനയും അനുഭവപ്പെട്ട യുവതി നിലവിളിച്ചുകൊണ്ട് ജ്വല്ലറിക്ക് പുറത്തേക്ക് ഓടുകയും ദ്രാവകം തുപ്പിക്കളയുകയുമായിരുന്നു.

ടോയ്ലറ്റ് വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ആസിഡാണ് കുപ്പിയിൽ ഉണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം. വലിയ കാനിൽ സൂക്ഷിച്ചിരുന്ന ആസിഡ് പിന്നീട് ഉപയോഗിച്ച കുടിവെള്ള കുപ്പികളിലേക്ക് മാറ്റി ഫ്രിഡ്ജിൽ സൂക്ഷിച്ചതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തിൽ ബേക്കറി ഉടമയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

Recent Posts