Football

മെസി കലിപ്പില്‍; എന്നോട് കുറച്ചു റസ്പക്ട് ഒക്കെയാവാം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കാന്‍സസ് സിറ്റി: ഫിഫ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്വിറ്റ്‌സര്‍ലാന്‍ഡിനെതിരായ നാടകീയ വിജയത്തിനിടയിലും ഫുട്‌ബോള്‍ ലോകത്ത് ചര്‍ച്ചയായി ക്യാപ്റ്റന്‍ ലയണല്‍ മെസ്സിയുടെ കലിപ്പ് മൂഡ്. മത്സരത്തിനിടെ പോര്‍ച്ചുഗീസ് റഫറി ജോവോ പെഡ്രോ പിന്‍ഹീറോയുമായി മെസ്സി മൈതാനത്ത് വെച്ച് രൂക്ഷമായി തര്‍ക്കിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കനത്ത ചര്‍ച്ചയ്‌ക്ക് വഴിവെച്ചിരിക്കുന്നത്. മത്സരത്തില്‍ അര്‍ജന്റീന ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വിജയിച്ച് സെമിയില്‍ പ്രവേശിച്ചെങ്കിലും, കളിക്കളത്തില്‍ മെസ്സി റഫറിയെ വിരട്ടുന്ന ചിത്രങ്ങളും ലിപ്‌റീഡിങ് വിവരങ്ങളുമാണ് മാധ്യമങ്ങളില്‍ നിറയുന്നത്.

മെസ്സിയെ ചൊടിപ്പിച്ചത് എന്ത്?

മത്സരത്തിന്റെ ഒന്നാം പകുതിയില്‍ സ്വിറ്റ്‌സര്‍ലാന്‍ഡിന് അനുകൂലമായി ലഭിച്ച ഒരു ഫ്രീ കിക്ക് പ്രതിരോധിക്കാന്‍ അര്‍ജന്റീനന്‍ താരങ്ങള്‍ മതില്‍ തീര്‍ക്കുന്നതിനിടയിലാണ് സംഭവങ്ങളുടെ തുടക്കം.

റഫറിയുടെ പെരുമാറ്റം: അര്‍ജന്റീനന്‍ പ്രതിരോധ മതിലില്‍ നിന്ന മെസ്സിയോട് നിശ്ചിത അകലത്തിലേക്ക് മാറിനില്‍ക്കാന്‍ റഫറി പിന്‍ഹീറോ അല്‍പ്പം ആജ്ഞാപിക്കുന്ന സ്വരത്തില്‍ ആവശ്യപ്പെട്ടു.

മെസ്സിയുടെ മറുപടി: റഫറിയുടെ ടോണും പെരുമാറ്റവും ഇഷ്ടപ്പെടാതിരുന്ന എട്ട് തവണ ബാലണ്‍ ഡി ഓര്‍ ജേതാവായ മെസ്സി പെട്ടെന്ന് തന്നെ പ്രതികരിക്കുകയായിരുന്നു. കൈകള്‍ പിന്നില്‍ കെട്ടി തികച്ചും ശാന്തനായിട്ടായിരുന്നു മെസ്സിയുടെ വാക്കുകളെങ്കിലും അതില്‍ കടുത്ത അതൃപ്തി പ്രകടമായിരുന്നു.

താരം പറഞ്ഞത്: എന്നോട് മര്യാദയ്‌ക്ക് സംസാരിക്കണം. എന്നോട് അനാദരവ് കാട്ടരുത്. ഞാന്‍ നിങ്ങളോട് മാന്യമായാണ് സംസാരിച്ചത്, അതുകൊണ്ട് എന്നോടും അതേ രീതിയില്‍ സംസാരിക്കുക.’

ഫ്രീ കിക്ക് എടുത്തു കഴിഞ്ഞ ശേഷവും മെസ്സി റഫറിയുടെ അടുത്തെത്തി തന്റെ പ്രതിഷേധം ശക്തമായി അറിയിച്ചു. എന്നാല്‍ തര്‍ക്കം അതിരുകടക്കാതിരുന്നതിനാലും മെസ്സി മാന്യത പുലര്‍ത്തിയതിനാലും റഫറി താരത്തിന് മഞ്ഞക്കാര്‍ഡ് നല്‍കാന്‍ മുതിര്‍ന്നില്ല.