Kerala

നിലയ്‌ക്കില്ല ഗാനവസന്തം; ജാനകിയമ്മയ്‌ക്ക് വിട

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ബെംഗളൂരു: ദക്ഷിണേന്ത്യയുടെ വാനമ്പാടി, പ്രിയപ്പെട്ട വിഖ്യാത ഗായിക എസ്. ജാനകി (88) അന്തരിച്ചു. മൈസൂരുവിലെ അപ്പോളോ ആശുപത്രിയില്‍ ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് അന്ത്യം. ശ്വസന സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ശനിയാഴ്ച ഉച്ചക്കാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആലാപനത്തില്‍ തേനും വയമ്പും ചാലിച്ച ഭാവഗായിക വിടപറഞ്ഞെങ്കിലും ആ സ്വരധാരയുടെ വസന്തം നിലയ്‌ക്കാതെ ഹൃദയങ്ങളില്‍ പൂത്തുലഞ്ഞ് നില്‍ക്കും.

ജനനം 1938 ഏപ്രില്‍ 23ന്. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ പള്ളപട്ടലയില്‍ സിസ്തല ശ്രീരാമമൂര്‍ത്തിയുടേയും സത്യവതിയുടേയും മകള്‍. 1956ല്‍ ഓള്‍ ഇന്ത്യ റേഡിയോ നടത്തിയ ലളിതഗാന മത്സരത്തില്‍ പങ്കെടുത്ത് രണ്ടാം സ്ഥാനം നേടി. അന്ന് രാഷ്‌ട്രപതിയില്‍ നിന്ന് പുരസ്‌കാരവും നേടി. അതോടെ എസ്. ജാനകിയുടെ സംഗീതയാത്രയും ആരംഭിച്ചു. 1957 ലായിരുന്നു പിന്നണി ഗായികയായുള്ള അരങ്ങേറ്റം. വിധിയിന്‍ വിളയാട്ട് എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു തുടക്കം. അതേവര്‍ഷം തന്നെ അഞ്ച് ഭാഷാചിത്രങ്ങളില്‍ പാടി. മലയാളത്തില്‍ മിന്നുന്നതെല്ലാം പൊന്നല്ല എന്ന ചിത്രത്തിലെ ഇരുള്‍ മൂടുകയോ എന്‍ വാഴ്‌വില്‍ എന്ന ഗാനം ആലപിച്ചുകൊണ്ടായിരുന്നു തുടക്കം. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ഒറിയ ഭാഷകളിലും നിരവധി ഗാനങ്ങള്‍ പാടി. ജാപ്പനീസ്, ജര്‍മ്മന്‍, ഇംഗ്ലീഷ് ഭാഷകളിലും ഓരോ ഗാനങ്ങള്‍ ആലപിച്ചു. 1959ല്‍ വി. രാംപ്രസാദിന്റെ ജീവിത സഖിയായി. സംഗീതത്തില്‍ ശോഭിക്കുന്നതിനാവശ്യമായ എല്ലാ പ്രോത്സാഹനവും നല്‍കിയ അദ്ദേഹം 1997 ല്‍ അന്തരിച്ചു. പരേതനായ മുരളി കൃഷ്ണയാണ് മകന്‍. മരുമകള്‍ ഉമ. പേരക്കുട്ടികള്‍ അമൃതവര്‍ഷിണി, അപ്‌സര.

അഞ്ച് മാസം മുന്‍പാണ് ഏക മകന്‍ ഗിറ്റാറിസ്റ്റ് മുരളികൃഷ്ണ (65) മരണമടഞ്ഞത്. ദീര്‍ഘകാലം ചികിത്സയില്‍ കഴിഞ്ഞതിന് ശേഷമായിരുന്നു മരണം. മകന്റെ വേര്‍പാട് ജാനകിയമ്മയെ വല്ലാതെ തളര്‍ത്തി.

മികച്ച ഗായികയ്‌ക്കുള്ള ദേശീയ അവാര്‍ഡ് നാല് തവണയാണ് എസ്. ജാനകിക്ക് ലഭിച്ചത്. 1976ല്‍ പതിനാറ് വയതിനിലേ എന്ന തമിഴ് ചിത്രത്തിലെ സിന്ദൂര പൂവേ… എന്ന് തുടങ്ങുന്ന ഗാനത്തിനാണ് ആദ്യം. മികച്ച പിന്നണി ഗായികയ്‌ക്കുള്ള കേരള സംസ്ഥാന അവാര്‍ഡ് 14 തവണയും തമിഴ്നാട് സര്‍ക്കാരിന്റെ അവാര്‍ഡ് ഏഴ് തവണയും ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ അവാര്‍ഡ് പത്ത് തവണയും സ്വന്തമാക്കി. തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്‌കാരം 1986ലും സുര്‍ സിംഗര്‍ അവാര്‍ഡ് 1987ലും കേരളത്തില്‍ നിന്ന് സിനിമാ ആര്‍ക്കൈവ് അവാര്‍ഡ് 2002ലും സ്പെഷല്‍ ജൂറി സ്വരലയ യേശുദാസ് അവാര്‍ഡ് 2005ലും ലഭിച്ചു.

ജി. ദേവരാജന്‍, വി. ദക്ഷിണാമൂര്‍ത്തി, എം.എസ്. ബാബുരാജ്, ശ്യാം, എം.കെ.അര്‍ജ്ജുനന്‍, ജോണ്‍സണ്‍, രവീന്ദ്രന്‍, എം.ബി. ശ്രീനിവാസന്‍, എ.ടി. ഉമ്മര്‍, സലില്‍ ചൗധരി തുടങ്ങി പ്രശസ്ത സംഗീത സംവിധായകരുടെയെല്ലാം പ്രിയ ഗായികയായിരുന്നു ജാനകി. മലയാളത്തില്‍ ആയിരത്തിലേറെ പാട്ടുകള്‍ പാടിയിട്ടുണ്ട്. മലയാളത്തില്‍ മികച്ച പിന്നണി ഗായികയ്‌ക്കുള്ള പുരസ്‌കാരം 1970 ലാണ് ആദ്യം ലഭിച്ചത്. വിവിധ ഭാഷകളിലായി 48,000ത്തില്‍ അധികം ഗാനങ്ങളാണ് ജാനകിയമ്മ പാടിയത്.

നാല് ദേശീയ പുരസ്‌കാരങ്ങളാണ് ദക്ഷിണേന്ത്യയുടെ ഈ വാനമ്പാടിയെ തേടിയെത്തിയത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ബഹുമതി 33 തവണയും നേടി. 1977 ല്‍ സിന്തൂര പൂവേ (പതിനാറ് വയതിനിലെ), 1981ല്‍ ഏറ്റുമാനൂരമ്പലത്തില്‍ (ഓപ്പോള്‍), 1984ല്‍ വെന്നല്ലോ ഗോദാരി ആനന്ദം (തെലുങ്ക് ചിത്രം സിതാര), 1992 ല്‍ ഇഞ്ചി ഇടുപ്പഴകി (തേവര്‍ മകന്‍) എന്നീ ചിത്രങ്ങളിലെ ഗാനങ്ങള്‍ക്കാണ് ദേശീയ പുരസ്‌കാരം ലഭിച്ചത്. മികച്ച പിന്നണി ഗായികയ്‌ക്കുള്ള കേരള സര്‍ക്കാര്‍ പുരസ്‌കാരം 11 തവണ നേടി. 2013ല്‍ പദ്മഭൂഷണ്‍ ബഹുമതി ലഭിച്ചെങ്കിലും ജാനകിയമ്മ അത് നിരസിച്ചു. ഇന്ന് ഭൗതികദേഹം മൈസൂരുവിലെ പൊതുദര്‍ശനത്തിന് ശേഷം സംസ്‌കരിക്കും.