Football

നന്ദി, സാദിയോ മാനേ; വിരമിച്ചു, ഇനി പുതിയ റോളിലേക്ക്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ഡാക്കര്‍: സെനഗലീസ് ഫുട്‌ബോളിലെ സുവര്‍ണ്ണ അധ്യായത്തിന് വിരാമം കുറിച്ചുകൊണ്ട് സൂപ്പര്‍ താരം സാദിയോ മാനെ അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. സെനഗല്‍ ദേശീയ ടീമിനായി നീണ്ട വര്‍ഷങ്ങള്‍ ബൂട്ട് കെട്ടിയ താരം ഔദ്യോഗികമായാണ് തന്റെ കരിയറിലെ നിര്‍ണായക തീരുമാം വെളിപ്പെടുത്തിയത്.

ദേശീയ ജേഴ്‌സിയില്‍ രാജ്യത്തിന് കൈവരിക്കാനാകുന്ന ഏറ്റവും വലിയ നേട്ടങ്ങള്‍ സ്വന്തമാക്കിയ ശേഷമാണ് 34കാരനായ മാനെയുടെ മടക്കം. 2022ല്‍ സെനഗലിനെ ചരിത്രത്തിലാദ്യമായി ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ് കിരീടത്തിലേക്ക് നയിച്ചതില്‍ പ്രധാന പങ്കുവഹിച്ചത് മാനെയായിരുന്നു. സെനഗലിന്റെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരന്‍ എന്ന റെക്കോര്‍ഡും മാനെയുടെ പേരിലാണ്.

അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചെങ്കിലും കളിമുറ്റത്തോട് പൂര്‍ണ്ണമായി വിടപറയാന്‍ താരം ഒരുക്കമല്ല. ഫുട്‌ബോളില്‍ തന്റെ അടുത്ത ഘട്ടം എന്തായിരിക്കുമെന്ന സൂചനയും മാനെ പങ്കുവെച്ചിട്ടുണ്ട്. പരിശീലന രംഗത്തേക്കോ അല്ലെങ്കില്‍ ഫുട്‌ബോള്‍ ഭരണനിര്‍വഹണവുമായി ബന്ധപ്പെട്ട മാനേജ്‌മെന്റ് റോളുകളിലേക്കോ തിരിയാനാണ് താരം താല്പര്യപ്പെടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അന്താരാഷ്‌ട്ര ഫുട്‌ബോള്‍ നിര്‍ത്തിയെങ്കിലും ക്ലബ്ബ് ഫുട്‌ബോളില്‍ താരം കളി തുടരുമെന്നാണ് സൂചന.

സെനഗലിന്റെ സിംഹഗര്‍ജനം

‘ഈ പതാകയ്‌ക്കുവേണ്ടി ഞാന്‍ എല്ലാം സമര്‍പ്പിച്ചു. എന്റെ രാജ്യത്തിനായി കഴിയുന്നതെല്ലാം ചെയ്തു. ഇനി പുതിയ തലമുറയുടെ സമയമാണ്…’ ലോകകപ്പില്‍ ബെല്‍ജിയത്തോടേറ്റ തോല്‍വിക്ക് പിന്നാലെ സാദിയോ മാനെയുടെ വാക്കുകളായിരുന്നു ഇത്. അതെ, സാദിയോ മാനെ അന്താരാഷ്‌ട്ര ഫുട്‌ബോളില്‍നിന്ന് വിരമിച്ചു. ഇതുസംബന്ധിച്ച് ആദ്യം പുറത്തുവന്ന വാര്‍ത്ത വ്യാജമായിരുന്നു. എന്നാല്‍, പിന്നീട് മാനെ വിരമിച്ചതായി പ്രഖ്യാപിച്ചു.

2026 ഫിഫ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ബെല്‍ജിയത്തോട് അധികസമയത്ത് 3-2നാണ് സെനഗല്‍ പരാജയപ്പെട്ടത്. സാദിയോ മാനെ ദേശീയ ടീമില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപിച്ചതോടെ ആഫ്രിക്കന്‍ ഫുട്‌ബോളിലെ ഏറ്റവും മനോഹരമായ അധ്യായങ്ങളിലൊന്ന് അവസാനിക്കുകയാണ്.

ബംബാലിയില്‍ നിന്ന് ലോകഫുട്‌ബോളിന്റെ നെറുകയിലേക്ക്

1992 ഏപ്രില്‍ 10-ന് സെനഗലിലെ ബംബാലി ഗ്രാമത്തിലാണ് സാദിയോ മാനെ ജനിച്ചത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തില്‍ വളര്‍ന്ന മാനെയ്‌ക്ക് ഫുട്‌ബോള്‍ മാത്രമായിരുന്നു സ്വപ്‌നം. ജനറേഷന്‍ ഫുട് എന്ന അക്കാദമിയിലൂടെ വളര്‍ന്ന അദ്ദേഹം 2011-ല്‍ ഫ്രഞ്ച് ക്ലബ്ബായ മെറ്റ്‌സിലൂടെയാണ് യൂറോപ്യന്‍ ഫുട്‌ബോളിലേക്ക് കടന്നത്. അതിനു ശേഷം സാല്‍സ്ബര്‍ഗ്, സതാംപ്ടണ്‍ ലിവര്‍പൂള്‍, ബയേണ്‍ മ്യൂണിക്ക്, അല്‍ നസര്‍ എന്നീ ക്ലബ്ബുകള്‍ക്കായി കളിച്ചു.

സെനഗലിനായി
മത്സരങ്ങള്‍: 132
ഗോളുകള്‍: 55
ദേശീയ ടീമിന്റെ എക്കാലത്തെയും ടോപ് സ്‌കോറര്‍.
ലോകകപ്പ് സാന്നിധ്യം: 2018, 2022 (കളിച്ചില്ല), 2026
ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ് കിരീടങ്ങള്‍: 2021
രണ്ട് തവണ ആഫ്രിക്കന്‍ ഫുട്‌ബോളര്‍

മൈതാനത്തിന് പുറത്തെ മനുഷ്യന്‍

മാനെയെ മഹാനാക്കിയത് ഗോളുകള്‍ മാത്രം അല്ല. സ്വന്തം ഗ്രാമമായ ബംബാലിയില്‍ ആശുപത്രി, സ്‌കൂള്‍, പെട്രോള്‍ സ്റ്റേഷന്‍, തപാല്‍ ഓഫീസ്, കളിസ്ഥലം തുടങ്ങി നിരവധി പൊതുപദ്ധതികള്‍ സ്വന്തം പണം ചെലവഴിച്ച് നിര്‍മ്മിച്ച അദ്ദേഹം ലോകഫുട്‌ബോളിലെ ഏറ്റവും വലിയ മനുഷ്യസ്‌നേഹികളിലൊരാളായി അറിയപ്പെടുന്നു. ആഫ്രിക്കന്‍ ഫുട്‌ബോള്‍ ഇതിഹാസ താരങ്ങളായ ഡ്രോഗ്ബ, എറ്റോ, യായ ടൂറെ, മഹ്‌റസ് തുടങ്ങിയവര്‍ക്കൊപ്പം സാദിയോ മാനെയും. ഈ വിരമിക്കല്‍ ഒരു ഫുട്‌ബോള്‍ യാത്രയുടെ അവസാനമല്ല; സെനഗല്‍ ടീമിന്റെ സ്വര്‍ണകാലത്തെ നിര്‍വചിച്ച ഒരു യുഗത്തിന്റെ സമാപനമാണ്. ഒരു കാര്യം ഉറപ്പാണ്, സാദിയോ മാനെ എന്ന പേര് ഇനി കണക്കുകളില്‍ മാത്രമല്ല ജീവിക്കുക; ആഫ്രിക്കന്‍ ഫുട്‌ബോളിന്റെ അഭിമാനത്തിലും ലക്ഷക്കണക്കിന് കുട്ടികളുടെ സ്വപ്‌നങ്ങളിലും എന്നും നിലനില്‍ക്കും.

 

 

Recent Posts