ആലപ്പുഴ ; ഉസ്ബക്കിസ്ഥാനിൽ മലയാളി പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ വിദേശകാര്യമന്ത്രിയുടെ ഇടപെടൽ ഉറപ്പാക്കാൻ ബിജെപി . വിദേശത്തുള്ള സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മടങ്ങിയെത്തിയാൽ ഉടൻ ഇക്കാര്യത്തിൽ വേണ്ട ഇടപെടൽ ഉണ്ടാകുമെന്ന് ബിജെപി നേതാവ് സന്ദീപ് വചസ്പതി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. സവാരിയയുടെ മാതാപിതാക്കളെ സന്ദർശിച്ചതിനു പിന്നാലെയാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിപ്പ് പങ്ക് വച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം…
ഹൃദയം തകർന്നിരിക്കുന്ന സാവരിയയുടെ മാതാപിതാക്കളെയും ബന്ധുക്കളെയും ഹരിപ്പാട്ടെ വീട്ടിൽ സന്ദർശിച്ചു. അതിക്രൂരമായ മർദ്ദനവും പീഡനവും ഏറ്റാണ് സാവരിയ ഈ ലോകത്തോട് വിടപറഞ്ഞത്. ശരീരത്തിന്റെ ഓരോ ഇഞ്ചും മലപ്പുറം പെരിന്തൽമണ്ണ സ്വദേശി സാദറുൽ അനാമിന്റെ മർദ്ദനമേറ്റ് ചതഞ്ഞിട്ടുണ്ട്. ഹൃദയം ഉള്ള ഒരാൾക്കും ആ ചിത്രങ്ങൾ കണ്ടിരിക്കാൻ ആവില്ല.
പെട്ടെന്നുണ്ടായ പ്രകോപനം കൊണ്ടല്ല കൊലപാതകം എന്ന് ഉറപ്പാണ്. മതം മാറാൻ ആവശ്യപ്പെട്ടായിരുന്നു ഈ മർദ്ദനം എന്നത് ഏറെ ഗുരുതരമാണ്. മാത്രവുമല്ല കൊലപാതകത്തിന് പിന്നിൽ വേറെയും ശക്തികൾ ഉണ്ട്. കേസ് ഒത്തുതീർപ്പാക്കണം എന്ന് ആവശ്യപ്പെട്ട് ഉസ്ബെക്കിസ്ഥാൻകാരായ ചിലയാളുകൾ ബന്ധുവിനെ സമീപിച്ചത് ഈ സംശയം ബലപ്പെടുത്തുന്നു. അനാമിന്റെ മാതാപിതാക്കൾ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യുകയും വേണം.മാത്രവുമല്ല മർദ്ദനത്തിന് ഉപയോഗിച്ച ലാപ്ടോപ് കസ്റ്റഡിയിൽ എടുക്കാൻ പോലും ഉസ്ബക് പൊലീസ് തയ്യാറായിട്ടുമില്ല. ഈ സാഹചര്യത്തിൽ കേന്ദ്ര ഏജൻസികളുടെ ഇടപെടൽ അനിവാര്യമാണ്.
ഈ കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ച ആഭ്യന്തരമന്ത്രിയുടെ നടപടി ഒട്ടും വിശ്വാസ്യതയുള്ളതല്ല. അന്തർദേശീയ ഇടപെടൽ ആവശ്യമായ കേസിൽ കേരളത്തിലെ ക്രൈംബ്രാഞ്ചിന് ഒന്നും ചെയ്യാനില്ല എന്ന് അറിയാത്തയാളല്ല ആഭ്യന്തരമന്ത്രി. ഇൻ്റർപോളിന്റെ സഹായത്തോടെ സിബിഐക്ക് മാത്രമേ കേസിൽ എന്തെങ്കിലും ചെയ്യാൻ കഴിയൂ. അതു കൊണ്ട് കേസ് അടിയന്തിരമായി സിബിഐക്ക് കൈമാറാൻ സംസ്ഥാന സർക്കാർ തയ്യാറാകണം. അതിനായി മന്ത്രിസഭാ തീരുമാനം ഉണ്ടാകണം.
ഉസ്ബെക്കിസ്ഥാനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കേസിൽ സമഗ്രമായ അന്വേഷണം നടത്താൻ കേന്ദ്രസർക്കാർ ഇടപെടൽ ബിജെപി ഉറപ്പ് വരുത്തും. അതിനായി കേന്ദ്ര വിദേശകാര്യ മന്ത്രിയെ ഉൾപ്പെടെ സമീപിക്കും. വിദേശത്തുള്ള സംസ്ഥാന അധ്യക്ഷൻ ശ്രീ Rajeev Chandrasekharജി മടങ്ങിയെത്തിയാൽ ഉടൻ ഇക്കാര്യത്തിൽ വേണ്ട ഇടപെടൽ ഉണ്ടാകും. നമ്മുടെ മക്കളുടെ സുഹൃത്തുക്കൾ ആരാണ് എന്ന കാര്യം ഓരോ മാതാപിതാക്കളും അതീവ ജാഗ്രതയോടെ നിരീക്ഷിക്കണം. ഒപ്പം സമൂഹത്തിൽ നടക്കുന്ന ഇത്തരം സംഭവങ്ങളെക്കുറിച്ച് നമ്മുടെ മക്കളെ ബോധവാന്മാരും ബോധവതികളും ആക്കാൻ മറക്കുകയുമരുത്.















