കൊച്ചി: നടി ലക്ഷ്മിപ്രിയക്കെതിരെ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തിട്ടില്ലെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ എറണാകുളം സിറ്റി പോലീസ് കമ്മിഷണർ തെറ്റിദ്ധരിപ്പിച്ചതാണെന്നും വെളിപ്പെടുത്തി നടി അൻസിബ ഹസൻ രംഗത്ത്. പരാതി നൽകിയിട്ടും എഫ്. ഐ. ആർ. രജിസ്റ്റർ ചെയ്യാൻ പോലീസ് തയ്യാറാകാത്തതിനെ തുടർന്ന് താൻ നിയമപോരാട്ടത്തിനായി കോടതിയെ സമീപിച്ചതായും അൻസിബ വ്യക്തമാക്കി. ആഭ്യന്തരമന്ത്രിയെ നേരിട്ട് ടാഗ് ചെയ്തുകൊണ്ട് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് താരം ഇക്കാര്യം പരസ്യപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ, അൻസിബയുടെ പരാതിയിൽ പോലീസ് പ്രഥമവിവര റിപ്പോർട്ട് ഫയൽ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മാധ്യമങ്ങളോട് വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ വാദങ്ങളെ പൂർണ്ണമായി തള്ളിക്കൊണ്ട് അൻസിബ രംഗത്തെത്തിയത്.
പോലീസ് എഫ് ഐ ആർ എടുത്തിട്ടില്ല സാർ.. എറണാകുളം സിറ്റി പോലീസ് കമ്മീഷണർ അങ്ങയെ പറ്റിച്ചതാണ് സാർ.
FIR ഇടാത്തതിനെ തുടർന്ന് ഞാൻ കോടതിയെ സമീപിച്ചിരിക്കുകയാണ് സാർ. കേസെടുക്കാനാവില്ല എന്ന് അവർ കോടതിയിലും പറഞ്ഞിട്ടുണ്ട് സാർ…
അൻസിബ ഫെയ്‌സ്ബുക്കിൽ കുറിച്ചു.
കേസെടുക്കാൻ സാധിക്കില്ലെന്ന് കാണിച്ച് പാലാരിവട്ടം പോലീസ് സ്റ്റേഷനിലെ എസ് എച്ച് ഒ. തനിക്ക് നൽകിയ ഔദ്യോഗിക മറുപടിയും അൻസിബ ഇതിനോടകം പുറത്തുവിട്ടിട്ടുണ്ട്. അൻസിബ നൽകിയ പരാതിയിന്മേൽ പ്രാഥമിക അന്വേഷണം നടത്തിയതായാണ് പോലീസ് കത്തിൽ പറയുന്നത്.
















