ബെംഗളൂരു: ഒന്നിലധികം വോട്ടര്‍ ഐഡി കാര്‍ഡുകള്‍ കൈവശം വെച്ചെന്ന കേസില്‍ നടന്‍ പ്രകാശ് രാജിന് ജാമ്യം. ബെംഗളൂരു അഡീഷണല്‍ ചീഫ് മജിസ്‌ട്രേറ്റ് കോടതിയാണ് (എസിജെഎ) ഉപാധികളോടെ ജാമ്യം അനുവദിച്ചത്. തമിഴ്‌നാട്, കര്‍ണാടക, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലായി നാല് വോട്ടര്‍ ഐഡി കാര്‍ഡുകൾ നടന്‍ പ്രകാശ് രാജ് കൈവശം വെച്ചുവെന്നാണ് പരാതി.
കേസിൽ പ്രകാശ് രാജിന് നേരത്തെ ബെംഗളൂരു മജിസ്‌ട്രേട്ട് കോടതി ജാമ്യമില്ലാ വാറന്റ്‌റ് പുറപ്പെടുവിച്ചിരുന്നു. 3 തവണ സമന്‍സ് അയച്ചിട്ടും കൈപ്പറ്റാത്തതിനെ തുടര്‍ന്നായിരുന്നു നടപടി.
ബെംഗളൂരുവിലെ ശാന്തിനഗര്‍, തെലങ്കാനയിലെ സെരിലിംഗംപള്ളി, തമിഴ്നാട്ടിലെ വേളാച്ചേരി എന്നിവിടങ്ങളിലായി പ്രകാശ് രാജിന് 4 വോട്ടര്‍ ഐഡികളുണ്ടെന്ന് ആരോപിച്ച് ശേഷാദ്രിപുരം സ്വദേശി കെ. ദിലീപ് കുമാറുമാണ് പരാതി നല്‍കിയത്. വേളാച്ചേരിയില്‍ രണ്ടു വോട്ടുണ്ടെന്നും പരാതിയില്‍ ആരോപിച്ചിരുന്നു.
ഇന്ത്യൻ നിയമപ്രകാരം (Representation of the People Act) ഒരു വ്യക്തിക്ക് ഒന്നിൽക്കൂടുതൽ വോട്ടർ ഐഡികൾ കൈവശം വെക്കാനോ, ഒന്നിൽക്കൂടുതൽ സ്ഥലങ്ങളിൽ വോട്ടർ പട്ടികയിൽ പേരുചേർക്കാനോ നിയമപരമായി അനുവാദമില്ല. ഒരേസമയം ഒന്നിലധികം വോട്ടർ ഐഡികൾ കൈവശം വെക്കുന്നത് കുറ്റകരമാണ്.
















