തിരുവനന്തപുരം: കർണാടകയിലെ ധർമ്മസ്ഥല ക്ഷേത്രത്തെയും ട്രസ്റ്റിനെയും അപകീർത്തിപ്പെടുത്താനുള്ള ഗൂഡാലോചനയ്‌ക്ക് വേദിയൊരുങ്ങിയതു വയനാട്ടിലെ
മാനന്തവാടിയിൽ. ധർമ്മസ്ഥല വിവാദം ഉയരുന്നതിന് ആറു മാസം മുൻപ് ഗൂഡാലോചനയിലെ മുഖ്യ പങ്കാളികളായ നടൻ പ്രകാശ് രാജും ന്യൂസ് മിനിട്ട് എഡിറ്റർ ധന്യ രാജേന്ദ്രനും മാനന്തവാടിയിൽ തമ്പടിച്ചിരുന്നു. 2024 ഡിസംബർ 27-29 തീയതികളിൽ വയനാട് ലിറ്റററി ഫെസ്റ്റിവലിന്റെ മറവിലായിരുന്നു ഗൂഡാലോചനക്കാർ ഒത്തു ചേർന്നത്. പ്രകാശ് രാജ് – ധന്യ രാജേന്ദ്രൻ സംവാദവും ഇതിനായി സംഘടിപ്പിച്ചിരുന്നു.
രാജ്യദ്രോഹ വാർത്തകളുടെ ഉറവിടമായ കാരവന്റെ മുൻ എഡിറ്റർ വിനോദ് കെ. ജോസാണ് വയനാട് ലിറ്റററി ഫെസ്റ്റിവലിന്റെ മുഖ്യ സംഘാടകൻ. കോടികൾ ചെലവിട്ടു ഫെസ്റ്റിവൽ സംഘടിപ്പിക്കാൻ സാമ്പത്തിക സമാഹരണം നടത്തുന്നത് മാധ്യമ പ്രവർത്തകൻ വി.എച്ച്. നിഷാദാണ്. ധർമ്മസ്ഥല വിവാദത്തിനായി പണമൊഴുക്കിയതും ഇതേ വഴിക്കാകാനാണ് സാധ്യത.
ധർമ്മസ്ഥല വിവാദം കത്തിക്കാൻ ന്യൂസ് മിനിട്ട്, ന്യൂസ് ലൗൺട്രി ഓൺ ലൈൻ മാധ്യമങ്ങളാണ് മുൻ കയ്യെടുത്തത്. മീഡിയ വൺ, റിപ്പോർട്ടർ മലയാളം ചാനലുകളെ മുതൽ അൽ ജസീറയെ വരെ ധർമ്മസ്ഥലയിൽ ലൈവ് റിപ്പോർട്ടിങിന് എത്തിച്ചതിലും ന്യൂസ് മിനിട്ട് എഡിറ്റർ ധന്യ രാജേന്ദ്രൻ നിർണായക പങ്കു വഹിച്ചു.
കള്ള സാക്ഷി പറയാൻ ലോറിയുടമ അബ്ദുൽ മനാഫിനെ കളത്തിലിറക്കി റിപ്പോർട്ടർ, മീഡിയ വൺ ചാനലുകൾ ധന്യ രാജേന്ദ്രന്റെ നിഗൂഡ പദ്ധതിയിൽ പങ്കാളികളായി.
നടൻ പ്രകാശ് രാജിന്റെയും സംഘത്തിന്റെയും കോടികളുടെ വാഗ്ദാനത്തിൽ വീണാണു ധർമ്മസ്ഥലയ്‌ക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ചതെന്നു തിമ്മയ്യ ഹൈക്കോടതിയിൽ സത്യവാങ് മൂലം നൽകിയതോടെ ഗൂഡാലോചനയുടെ മറ നീങ്ങുകയാണ്.
ഗൂഡാലോചന കേസ് യഥാവിധം അന്വേഷിച്ചാൽ കേരളത്തിലെ ചാനൽ സിംഹങ്ങളും കുടുങ്ങും.
















