തിരുവനന്തപുരം: നിയമസഭയിൽ പിഡിപി നേതാവും രാജ്യദ്രോഹ- ഭീകരപ്രവർത്തനങ്ങളിൽ പ്രതിയായി ജയിലിൽ കഴിയുകയും ചെയ്യുന്ന അബ്ദുൾ നാസർ മദനിയെക്കുറിച്ചു നിയമസഭയിലെ പരാമർശം സ്പീക്കർ രേഖയിൽനിന്ന് നീക്കിയോ? അത് പിഡിപി നേതാക്കളുടെ ആവശ്യപ്രകാരമായിരുന്നോ? അങ്ങനെ ചെയ്യാൻ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന് അധികാരമുണ്ടോ? പ്രസംഗിച്ച എംഎൽഎയെ ഈ വിവരം അറിയിച്ചോ?
ഗുരുതരമായ ചട്ട ലംഘനവും നടപടി വീഴ്ചയും സംബന്ധിച്ച ചോദ്യങ്ങൾ ഉയരുന്നത് പിഡിപി നേതാക്കൾ നിയമസഭാ സെക്രട്ടറിയെ കണ്ട് നിവേദനം നൽകിയതും പരാമർശം നീക്കിയെന്നും ഇതുസംബന്ധിച്ച രേഖാമൂലം അറിയിപ്പുനൽകാമെന്നും ഉറപ്പുനൽകിയതായി പിഡിഡി നേതാക്കൾതന്നെ വിശദീകരിച്ച പശ്ചാത്തലത്തിലാണ്. പിഡിപിയുടെ അറിയിപ്പ് സാമൂഹ്യ മാധ്യമങ്ങളിലാണ് വന്നത്. തെളിവായി ചിത്രവും ചേർത്തിട്ടുണ്ട്. മണിക്കൂറുകൾ കഴിഞ്ഞിട്ടും നിയമഭാ സെക്രട്ടറിയോ സ്പീക്കറുടെ ഓഫീസോ ആരെങ്കിലുമോ ഈ വാർത്ത നിഷേധിച്ചിട്ടില്ല, വിയോജിപ്പ് അറിയിച്ചിട്ടില്ല.
പ്രസംഗം ജൂലൈ ഒന്നിന്
ഈ മാസം ഒന്നാം തീയതി സംസ്ഥാന നിയമസഭയിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന വിദേശ സംഭാവന സ്വീകരിണ നിയന്ത്രണം സംബന്ധിച്ച (എഫ്‌സിആർഎ) നിയമത്തിനെതിരേ സർക്കാർ പ്രമേയം കൊണ്ടുവന്ന് ബിജെപി ഒഴികെയുള്ള പ്രതിപക്ഷത്തിന്റെ പിന്തുണയോടെ പാസാക്കിയിരുന്നു. അന്ന് പ്രമേയത്തെ എതിർത്ത് ബിജെപി നിയമസഭാ കക്ഷി നേതാവായ ബി.ബി. ഗോപകുമാർ നടത്തിയ പ്രസംഗത്തിൽ,” അന്താരാഷ്‌ട്ര തീവ്രവാദിയായ മദനിയെ അനുകൂലിച്ച് പ്രമേയം പാസാക്കിയ ഇതേ നിയമസഭയാണ് രാജ്യസുരക്ഷാ ബില്ലിനെതിരെ രംഗത്തുവരുന്നത്” എന്ന് പ്രസംഗിച്ചിരുന്നു. ഈ ഭാഗം സഭാ രേഖകളിൽനിന്ന് നീക്കണമെന്ന് പിഡിപി സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യപ്രകാരം പിഡിപി പ്രാദേശിക നേതാക്കൾ നിയമസഭാ സെക്രട്ടറിയെ കണ്ട് നിവേദനം നൽകി. നിവേദനം സ്വീകരിച്ച് രേഖകൾ പരിശോധിച്ച ശേഷം ആ പ്രസംഗഭാഗം നിയമസഭാ രേഖയിൽനിന്ന് നീക്കിയെന്ന് സെക്രട്ടറി അറിയിച്ചുവെന്നാണ് പിഡിപി നേതാവിന്റെ ഫേസ്ബുക്കിലെ വിവരണം. മാത്രമല്ല, രേഖയിൽനിന്ന് നീക്കി എന്നതു സംബന്ധിച്ച് രോഖമൂലം മറുപടി നൽകുമെന്ന് അറിയിച്ചുവെന്നുമാണ് തുടർന്നുള്ള വിവരണത്തിൽ. സെക്രട്ടറിയുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്തവരുടെ പേരുവിവരവും ചിത്രവും പങ്കുവെച്ചിട്ടുണ്ട്.
നിയമസഭാ ചട്ടം ഇങ്ങനെ
എന്നാൽ, നിമസഭയിൽ ഒരംഗം പ്രസംഗിക്കുമ്പോൾ സഭാ നടപടിച്ചട്ട പ്രകാം അല്ല പ്രസംഗത്തിലെ പരാമർശങ്ങൾ എങ്കിൽ അത് രേഖയിൽനിന്നു നീക്കേണ്ടത് സ്പീക്കറാണ്. നീക്കണമെന്ന് ഒന്നുകിൽ അംഗങ്ങൾ ആവശ്യപ്പെടണം, അല്ലെങ്കിൽ സ്പീക്കർക്ക് സ്വയം ചെയ്യാം. രണ്ടായാലും വിവരം സഭയെ അറിയിക്കണം, പ്രസംഗിച്ച അംഗത്തെ അറിയിക്കണം. രേഖകൾ പരിശോധിച്ച് നീക്കേണ്ടതാണെങ്കിൽ അക്കാര്യവും സഭയെ അറിയിക്കും. പക്ഷേ, ഈ പ്രസംഗരത്തിൽ സ്പീക്കർ സഭയെ അറിയിച്ചിട്ടില്ല, അംഗത്തെ അറിയിച്ചിട്ടില്ല.
മാത്രമല്ല, സഭാംഗങ്ങൾക്കല്ലാതെ ഏതെങ്കിലും പാർട്ടിക്ക് ഇങ്ങനെ ആവശ്യം ഉന്നയിക്കാനാവില്ല, ഉന്നയിച്ചാൽ സ്പീക്കർ ചെവിക്കൊള്ളേണ്ടതുമില്ല. പുറത്തുനിന്നുള്ളവരുടെ നിർദ്ദേശ പ്രകാരം രേഖയിൽനിന്ന് പരാമർശം നീക്കുന്നത് സഭാ ചട്ട ലംഘനമാണ്, സഭയുടെ അവകാശം കവർന്നെടുക്കലാണ്.
സഭാ രേഖയിൽനിന്ന് നീക്കം ചെയ്തുവെന്ന് സെക്രട്ടറി പറഞ്ഞതായി പ്രചാരണം നടത്തുന്നത് സഭയുടെ അവകാശങ്ങളിൽ കൈകടത്തലാണ്. തെറ്റായ പ്രചാരണം സഭയ്‌ക്കും സഭാധ്യക്ഷനും സെക്രട്ടറിക്കും എതിരായി നടത്തുന്നത് മറ്റൊരു വലിയ കുറ്റമാണ്.
പിഡിപിയുടെ അറിയിപ്പ്
പിഡിപിയുടെ എഫ്ബി കുറിപ്പ് ഇങ്ങനെയാണ്: ”പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനിക്കെതിരെ ബിജെപി എംഎൽഎa നിയമ സഭയിൽ നടത്തിയ തെറ്റായ പരാമർശം സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്ന ആവശ്യപ്പെട്ടു കൊണ്ട് നിവേദനം പാർട്ടി സംസ്ഥാന കമ്മറ്റിയുടെ നിർദ്ദേശപ്രകാരം നേതാക്കളായ നടയറ ജബാർ, ശരികുമാരി വർക്കല, അജീർ കിള്ളി, നഗരൂർ അഷ്‌റഫ് എന്നിവർ ചേർന്ന് നൽകി . നിയമസഭാ സെക്രട്ടറി സഭാ സമ്മേളന രേഖകൾ പരിശോധിച്ച് അബ്ദുൽ നാസർ മഅദനിക്കെതിരെയുള്ള തെറ്റായ പരാമർശം നീക്കം ചെയ്തതായി അറിയിച്ചു. നീക്കം ചെയ്തതിന്റെ രേഖ രണ്ട് ദിവസത്തിനകം പാർട്ടിക്ക് അയച്ചു തരാമെന്നറിയിച്ചു.” ഷാജു1089 എന്ന ആളുടെ പേരിലാണ് ചിത്രം സഹിതം വിവരണമുള്ളത്.

ബി.ബി. ഗോപകുമാർ പറഞ്ഞത്
ബിജെപി എംഎൽഎ ബി.ബി. ഗോപകുമാറിന്റെ പ്രസംഗത്തിലെ പരാമർശം ഇങ്ങനെയായിരുന്നു: ”…വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖവുമായി ബന്ധപ്പെട്ട് നടന്ന സമരങ്ങൾക്ക് വിദേശ ഫണ്ട് ലഭിച്ചിട്ടുണ്ടെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ് തന്നെ കേരള ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുള്ളതാണ്.
വിദേശ ലോബികൾ പണമൊഴുക്കി സംസ്ഥാനത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്ന ഇത്തരം സമരങ്ങൾ ഇവിടെ നടന്നിട്ടുണ്ടെന്ന് ആഭ്യന്തര വകുപ്പിന്റെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മുൻപ് നടന്ന മാറാട് കലാപത്തിന് പിന്നിലും വിദേശ ഫണ്ടിങ് ഉണ്ടായിരുന്നതായി അക്കാലത്തെ പോലീസ് റിപ്പോർട്ടിലുണ്ടായിരുന്നു.
ഇത്തരം സാഹചര്യങ്ങൾ നിലനിൽക്കുമ്പോഴാണ് രാജ്യസുരക്ഷയ്‌ക്കായി കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന ബില്ലുകളെ ഇവിടെ എതിർക്കുന്നത്. അന്താരാഷ്‌ട്ര തീവ്രവാദിയായ മഅ്ദനിയെ അനുകൂലിച്ച് പ്രമേയം പാസാക്കിയ ഇതേ നിയമസഭയാണ് രാജ്യസുരക്ഷാ ബില്ലിനെതിരെ രംഗത്തുവരുന്നത്.”
















