
മസ്‌ക്കറ്റ് : രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ ഒമാനിലെത്തി. ജൂലൈ 9, വ്യാഴാഴ്ചയാണ് അദ്ദേഹം ഒമാനിലെത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും, പ്രധാന മേഖലകളിലെ സഹകരണം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രി ഒമാൻ സന്ദർശിക്കുന്നത്.
ഒമാൻ സന്ദർശിക്കുന്നതിൽ അദ്ദേഹം സന്തോഷം രേഖപ്പെടുത്തി. തനിക്ക് നൽകിയ ഊഷ്മളമായ സ്വീകരണത്തിന് അദ്ദേഹം ഡയറക്ടർ ജനറൽ ഷെയ്ഖ് അഹമ്മദ് അൽ മസ്‌കരിയോട് നന്ദി അറിയിച്ചു.
ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി അദ്ദേഹം ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദിയുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുന്നതാണ്. വ്യാപാരം, നിക്ഷേപം, ഊർജ്ജ സഹകരണം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയുൾപ്പെടെ ഇന്ത്യ-ഒമാൻ ബന്ധങ്ങളുടെ എല്ലാ തലങ്ങളും ഈ ചർച്ചകളിൽ ഉൾപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2026 ജൂൺ 1-ന് പ്രാബല്യത്തിൽ വന്ന ഇന്ത്യ-ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ (CEPA) രൂപരേഖ സംബന്ധിച്ചും, പ്രാദേശിക സംഭവവികാസങ്ങളെക്കുറിച്ചും ഇരുപക്ഷവും ചർച്ചകൾ നടത്തുന്നതാണ്.