Kerala

600 കോടിയുടെ അഴിമതിക്കേസ്: ഹൈക്കോടതിയോട് ധാര്‍ഷ്ട്യം കാണിച്ച വ്യവസായ വകുപ്പ് സെക്രട്ടറി കെ. ബിജു, ഇന്ന് ഹാജരാകണം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: കശുവണ്ടി വികസന കോര്‍പറേഷനിലെ 600 കോടിയുടെ അഴിമതിക്കേസില്‍ ഹൈക്കോടതിയോട് ധാര്‍ഷ്ട്യം കാണിച്ച വ്യവസായ വകുപ്പ് സെക്രട്ടറി കെ. ബിജുവിനെതിരെ അച്ചടക്കനടപടി അനിവാര്യം. ബിജു ഇന്ന് ഹൈക്കോടതിയില്‍ നേരിട്ട് ഹാജരാകേണ്ടതുമുണ്ട്. കോടതിക്കെതിരായ പരാമര്‍ശവുമായി ബിജു ഉത്തരവിറക്കിയത് സര്‍ക്കാര്‍, പ്രത്യേകിച്ച് വ്യവസായ വകുപ്പും അതിന്റെ മന്ത്രിയും അറിയാതെ വരില്ല. പി.കെ. കുഞ്ഞാലിക്കുട്ടിയാണ് വകുപ്പ് മന്ത്രി. കേസിന്റെ കാര്യമൊന്നും മനസിരുത്തി നോക്കിയിട്ടില്ല, കോടതിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഉത്തരവെന്നായിരുന്നു ഈ മാസം രണ്ടിലെ ഉത്തരവിലെ പരാമര്‍ശം.

അഴിമതിക്കേസിലെ പ്രതികളായ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷനും കശുവണ്ടി വികസന കോര്‍പറേഷന്റൈ മുന്‍ ചെയര്‍മാനുമായ ആര്‍. ചന്ദ്രശേഖരന്‍, മുന്‍ എംഡി കെ. എ. രതീഷ് എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അഴിമതി നിരോധന നിയമപ്രകാരം അനുമതി നല്‍കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി പലകുറി നിര്‍ദേശിച്ചിട്ടും പിണറായി സര്‍ക്കാരും ഇപ്പോള്‍ സതീശന്‍ സര്‍ക്കാരും പുറംതിരിഞ്ഞു നില്‍ക്കുകയാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപടിയെടുക്കാതെയിരുന്നപ്പോഴാണ് ഹൈക്കോടതി കോടതിയലക്ഷ്യ നടപടി തുടങ്ങിയത്. കേസില്‍ പലകുറി നോട്ടീസ് അയച്ചിട്ടും ഹാജരാകാത്ത വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി മുഹമ്മദ് ഹനീഷിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചതോടെയാണ്, നടപടി ഭയന്ന് ഇദ്ദേഹം ഹാജരായത്

പിന്നാലെയാണ് വ്യവസായ വകുപ്പ് സെക്രട്ടറി ബിജുവും കോടതിക്ക് പുല്ലുവില കല്പ്പിച്ച് ഉത്തരവിറക്കിയത്. ഹൈക്കോടതിയുടെ ഇടപെടലിനെക്കുറിച്ച് പ്രതികൂല പരാമര്‍ശങ്ങളുള്ള, നീതിന്യായ വ്യവസ്ഥയെ അവഹേളിച്ചുള്ള ഉത്തരവിലെ തുടര്‍നടപടികള്‍ കോടതി സ്റ്റേ ചെയ്തു. പക്ഷെ ബിജുവിനെതിരെയും ഹൈക്കോടതി കോടതിയലക്ഷ്യ നടപടി തുടങ്ങി. അങ്ങനെ ബിജുവിനും മുഹമ്മദ് ഹനീഷിനുമെതിരെ ഹൈക്കോടതി കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ട് പോകുകയാണ്.

ബിജുവിനെതിരായ കോടതി പരാമര്‍ശങ്ങള്‍

1 ജൂലൈ രണ്ടിലെ വ്യവസായ വകുപ്പ് സെക്രട്ടറി ബിജുവിന്റെ ഉത്തരവ് കോടികളുടെ അഴിമതിക്കേസിലെ പ്രതിയെ സംരക്ഷിക്കാനെന്ന ഉദ്ദേശ്യത്തോടെയാണ്.
2 യഥാര്‍ത്ഥത്തില്‍, നീതിന്യായ വ്യവസ്ഥയുടെ പ്രതിച്ഛായ തകര്‍ക്കുകയായിരുന്നു ആ ഉദ്യോഗസ്ഥന്റെ ലക്ഷ്യം. അയാള്‍ ഉത്തരവ് പു
റപ്പെടുവിച്ച് പ്രതിക്ക് (ചന്ദ്രശേഖരന്‍) കൈമാറി. പ്രതി അത് വാര്‍ത്താചാനലുകള്‍ വഴി പ്രചരിപ്പിച്ചു.
3 പിന്നീട് ആ ഉത്തരവ് റദ്ദാക്കി പുതിയത് പുറപ്പെടുവിച്ചു. അങ്ങനെ നീതിന്യായ വ്യവസ്ഥയുടെ പ്രതിച്ഛായ തകര്‍ക്കുക എന്ന ലക്ഷ്യം അവര്‍ ബോധപൂര്‍വം നേടിയെടുത്തു. ഒപ്പം, പ്രതിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയതിന്റെ പേരില്‍ കോടതിയെ കുറ്റപ്പെടുത്തി. എന്നാല്‍, പ്രോസിക്യൂഷന് അനുമതി നല്‍കുന്നതിലോ നിഷേധിക്കുന്നതിലോ കോടതിക്ക് പങ്കില്ല.
4 ഈ ഉദ്യോഗസ്ഥര്‍ കോടതിയെ മാത്രമല്ല, സര്‍ക്കാരിനെയും മോശമായി ചിത്രീകരിക്കുകയാണ്. ഇത് അപകടകരമായ പ്രവണതയാണ്.
5 അഴിമതിക്കേസിലെ പ്രതി (ചന്ദ്രശേഖരന്‍) ഈ ഉദ്യോഗസ്ഥര്‍ വഴിയാണ് വ്യവസായ വകുപ്പ് കൈകാര്യം ചെയ്യുന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് മോശം അവസ്ഥയാണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വെറുതെവിടില്ല.
6 നടപടിക്രമങ്ങളൊന്നും പാലിക്കാതെ ജൂലൈ രണ്ടിലെ ഉത്തരവ് പ്രതിക്ക് കൈമാറിയ ഉദ്യോഗസ്ഥനെ കോടതി വിമര്‍ശിച്ചു
7 വിവാദമായ ആ ഉത്തരവ് പ്രതി തന്നെ തയ്യാറാക്കിയതും ഉദ്യോഗസ്ഥന്‍ അതില്‍ ഒപ്പിടുക മാത്രം ചെയ്തതുമാണെന്ന് തോന്നുന്നതായി കോടതി നിരീക്ഷിച്ചു. അല്ലെങ്കില്‍, ആ ഉത്തരവ് കൊണ്ട് എന്ത് പ്രയോജനമാണുള്ളത്? പ്രതിക്ക് മാത്രമേ അത് ഉപയോഗിക്കാന്‍ കഴിയൂ.

കോടതിയെ കരിതേക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍

ഹൈക്കോടതിയെ കരിവാരിത്തേക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സാധാരണ മുതിരാറില്ല. പക്ഷെ ഇവിടെ രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് കോടതിയെ ധിക്കരിച്ചത്. സര്‍ക്കാരിന്റെ മൗനാനുവാദം ഇല്ലാതെ ഇങ്ങനെ ചെയ്യാനാവില്ല. എല്‍ഡിഎഫിനും യുഡിഎഫിനും ഒരു പേനാലെ വേണ്ടപ്പെട്ടയാളാണ് ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷന്‍ ആര്‍. ചന്ദ്രശേഖരന്‍, ഇയാളെ രക്ഷിക്കാന്‍ വേണ്ടി സര്‍ക്കാരുകള്‍ നടത്തിയ കളികള്‍ക്ക് ഇവര്‍ ഒത്താശ ചെയ്യുകയായിരുന്നുവെന്ന് വേണം കരുതാന്‍.

600 കോടിയുടെ അഴിമതി

2006 മുതല്‍ 2015 വരെയായി നടന്ന അഴിമതിയാണിത്. ഇപ്പോള്‍ അന്വേഷിക്കുന്നത് സിബിഐ. പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ മാറിമാറി വന്ന സര്‍ക്കാരുകള്‍ സിബിഐക്ക് അനുമതി നല്‍കിയില്ല. ഒടുവില്‍ ഇപ്പോള്‍ ഈ മാസം രണ്ടിനാണ് അനുമതി നല്‍കിയത്. ആ ഉത്തരവിലാണ് അനുമതി നല്‍കിയത് കോടതിയുടെ നിര്‍ബന്ധം കൊണ്ടാണ് എന്ന് എഴുതിപ്പിടിപ്പിച്ചത്. ഒരു ഗുണനിലവാരവും ഇല്ലാത്ത തോട്ടണ്ടി അമിത വിലയ്‌ക്ക് വാങ്ങിയെന്നും അതുവഴി 600 കോടിയുടെ ക്രമക്കേട് നടത്തിയെന്നുമാണ് കേസ്.

Recent Posts