ഭാരതീയേതിഹാസങ്ങളുടെ വിസ്തൃതാകാശത്തിലേക്ക് നോക്കുമ്പോള്‍ നാം ആദ്യം കാണുക തീര്‍ച്ചയായും ആയുധമേന്തിയ വീരന്മാരുടെ ദീപ്തരൂപങ്ങളാകും. ശ്രീരാമനും പാണ്ഡവപക്ഷവുമെല്ലാം ഉയര്‍ത്തിയ ധര്‍മസന്ദേശങ്ങള്‍ ഇന്നും തലമുറകള്‍ ഓര്‍ക്കുന്നുണ്ടല്ലോ; എന്നാല്‍ ഈ മഹാകാവ്യങ്ങളുടെ ആത്മാവ് യുദ്ധഭൂമിയിലെ വിജയഘോഷങ്ങളില്‍ മാത്രമായൊതുങ്ങുന്ന ഒന്നാണോ? അവയിലെ പ്രകാശം ഉദിക്കുന്നത് ചില നിശ്ശബ്ദ സമരങ്ങളില്‍ നിന്നു കൂടിയാണ് എന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? ഭാരതീയ ഇതിഹാസങ്ങളെ വായിക്കുമ്പോള്‍, തകര്‍ന്നുപോകാനുള്ള എല്ലാ സാഹചര്യങ്ങളുമുണ്ടായിട്ടും തകരാതെ നിന്ന ആത്മാക്കളുടെ ചരിത്രം കൂടിയാണ് നാം വായിക്കുന്നത്.
അതില്‍ മുന്‍നിരയിലാണ് സീതയും ദ്രൗപദിയുമുള്ളത്. ദുരിതത്തിന്റെ ഏറ്റവും ഇരുണ്ട നിമിഷങ്ങളില്‍ പോലും ധര്‍മ പ്രകാശം അണയാതെ കാത്തുസൂക്ഷിച്ചവരായിട്ടാണ് ഇതിഹാസകര്‍ത്താക്കള്‍ അവരെ സൃഷ്ടിച്ചത്. അശോകവനത്തിലെ ഒറ്റപ്പെടലില്‍, ഒരു സാമ്രാജ്യത്തിന്റെ തന്നെ അധികാരഭീഷണിയെ തൃണവല്‍ഗണിച്ച സീതയും, രാജസഭയുടെ നടുവില്‍ അപമാനത്തിന്റെ പരമാവധിയോളം അനുഭവിച്ച ദ്രൗപദിയും ഭാരതീയ സാഹിത്യനഭസ്സില്‍ എന്നെന്നേക്കുമായി പതിഞ്ഞ രൂപങ്ങളാണ്. അവര്‍ ആരെയും പരാജയപ്പെടുത്തിയില്ല; അവരുടെ ഉള്ളിലെ സത്യത്തെ പരാജയപ്പെടാന്‍ അനുവദിച്ചുമില്ല. അതുകൊണ്ടുതന്നെ സീതയുടെയും ദ്രൗപദിയുടെയും ജീവിതം, ധര്‍മ്മത്തില്‍ അചഞ്ചലയായി നിന്ന സ്ത്രീകളുടെ വിജയകഥ കൂടിയാകുന്നു.
രാമന്റെയും പാണ്ഡവരുടെയും വനവാസം ധര്‍മ്മത്തിനുവേണ്ടി സഹിച്ച മഹാത്യാഗമാണ് എന്നത് നിസ്സംശയം തന്നെ. എന്നാല്‍ അതേ വനവാസത്തിന്റെ നിഴലില്‍ സീതയും ദ്രൗപദിയും അനുഭവിച്ച യാതനകളിലേക്ക് നോക്കുമ്പോള്‍ വെളിവാകുന്ന മറ്റൊന്നു കൂടെയുണ്ട്. അവര്‍ക്കത് ഓരോ ദിവസവും പുതുതായി ആരംഭിക്കുന്ന ആത്മപരീക്ഷകള്‍ കൂടിയായായിരുന്നു. വനവാസത്തിന്റെ കാലദൈര്‍ഘ്യമല്ല, അതിന്റെ ആത്മീയഭാരമാണ് ആ സാധ്വികളുടെ അനുഭവങ്ങളെ അസാധാരണമാക്കിയത്.
സാധാരണയായി യുദ്ധം എന്നത് പുറത്തുള്ള ശത്രുവിനെ തോല്‍പ്പിക്കാനുള്ള അവസരമാണ്. എന്നാല്‍ സീതയ്‌ക്കും ദ്രൗപദിക്കുമത് നിരാശയോടും ഏകാന്തതയോടും അനീതിയോടും കൂടിയുള്ള യുദ്ധമായിരുന്നു. അശോകവനത്തില്‍ രാവണന്‍ കീഴ് പ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍, ധര്‍മ്മത്തില്‍ അചഞ്ചലമായി നിന്ന് കൊണ്ടാണ് സീതയതിനെ നേരിട്ടത്. അതുപോലെ തന്നെ കൗരവസഭയില്‍ ദ്രൗപദി നേരിട്ടതും, തന്റെ ആത്മാഭിമാനത്തിനു മേലുള്ള ആക്രമണത്തെ തന്നെയായിരുന്നു. എന്നിട്ടും അവര്‍ രണ്ടുപേരും തകര്‍ന്നില്ല; ധര്‍മ്മത്തോട് ചോദ്യം ചോദിക്കാനുള്ള ധൈര്യം കൈവിട്ടതുമില്ല. ഈ രണ്ട് രംഗങ്ങളും പഠിപ്പിക്കുന്നത് മനുഷ്യന്റെ ഏറ്റവും വലിയ യുദ്ധം ഉള്ളിലെ സത്യത്തെ നഷ്ടപ്പെടുത്താതിരിക്കാനുള്ള പോരാട്ടമാണെന്നതല്ലേ?
അതു കൊണ്ട് തന്നെ സീതയുടെയും ദ്രൗപദിയുടെയും ജീവിതം സഹനത്തിന്റെ കഥ മാത്രമായി വായിക്കാനാകില്ല. ആത്മബോധത്തില്‍ നിന്നുദിച്ച അചഞ്ചല ധീരതയാണ് അവരെ നയിച്ചത്. അധികാരത്തിന്റെ പ്രലോഭനങ്ങള്‍ക്കോ ഭീഷണികള്‍ക്കോ, അപമാനത്തിന്റെ അഗ്‌നിക്കോ അവരുടെ ധര്‍മത്തിലും നീതിയിലുമുള്ള വിശ്വാസത്തെ അണുവിട ഇളക്കാനായില്ല. പുറത്തുനിന്ന് നോക്കുമ്പോള്‍ അവര്‍ പരതന്ത്രരായ സ്ത്രീകളായിരുന്നു എന്ന് തോന്നാം; എന്നാല്‍ അവര്‍ ഉള്ളില്‍ പൂര്‍ണ്ണ സ്വതന്ത്രരായിരുന്നു എന്നതാണ് വാസ്തവം. കാരണം മനസ്സാക്ഷിയുടെ അചഞ്ചലതയിലാണല്ലോ? ഈ സത്യത്തെ ഭാരതീയ ഇതിഹാസങ്ങള്‍ ദ്രൗപദിയുടെയും സീതയുടെയും ജീവിതത്തിലൂടെ സൂക്ഷ്മമായി വെളിപ്പെടുത്തുന്നുണ്ട്.
സീതയുടെയും ദ്രൗപദിയുടെയും ജീവിതങ്ങളിലെ സാമ്യം സാഹചര്യങ്ങളോടുള്ള അവരുടെ പ്രതികരണത്തിലാണുള്ളത്. ശരീരത്തെ തടവിലാക്കാം; എന്നാല്‍ ആത്മാവിനെ തടവിലാക്കാനാവില്ലെന്ന ഉപനിഷദ് രഹസ്യമാണ് അവര്‍ സ്വന്തം ജീവിതത്തിലൂടെ ലോകത്തിന് മുന്നില്‍ തെളിയിച്ചത് എന്ന് വേണമെങ്കില്‍ പറയാം. രാവണന് സീതയെ അപഹരിക്കാന്‍ കഴിഞ്ഞു; എന്നാല്‍ സീതയുടെ സമ്മതം നേടാന്‍ കഴിഞ്ഞില്ല. കാരണം സീതയുടെ ശരീരം മാത്രമേ അശോകവനത്തിലുണ്ടായിരുന്നുള്ളൂ. സീതയുടെ ചൈതന്യം ധര്‍മ്മത്തിന്റെ അതിരുകള്‍ക്കുള്ളിലായിരുന്നല്ലോ. അതുപോലെ കൗരവര്‍ക്കു ദ്രൗപദിയെ അപമാനിക്കാന്‍ കഴിഞ്ഞു എങ്കിലും ആത്മാഭിമാനത്തെ തകര്‍ക്കാന്‍ കഴിഞ്ഞില്ല. അവര്‍ അപമാനിക്കപ്പെട്ടപ്പോഴും, ധാര്‍മ്മികമായി പരാജയപ്പെട്ടത് അവരെ അപമാനിക്കാന്‍ ശ്രമിച്ച സമൂഹമായിരുന്നു എന്നതാണ് ഇതിഹാസങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്.
മനുഷ്യരാശിക്ക് വെളിച്ചം നല്‍കിയ ധാര്‍മ്മിക സ്മൃതിയിലെ രണ്ട് അക്ഷയജ്വാലകളാണ് സീതയും ദ്രൗപദിയും എന്ന് പറയാം. അവര്‍ പഠിപ്പിക്കുന്നത്, ഏറ്റവും വലിയ വീര്യം ധര്‍മ്മത്തെ കൈവിടാതിരിക്കുന്നതിലാണെന്ന സത്യമാണ്. യുദ്ധഭൂമിയില്‍ വിജയിച്ചവര്‍ ചരിത്രം സൃഷ്ടിച്ചെങ്കില്‍, ദുരിതത്തിലും ധര്‍മ്മത്തെ കാത്തുസൂക്ഷിച്ച അവര്‍ ചരിത്രത്തിന് അര്‍ത്ഥം നല്‍കുകയാണ് ചെയ്തത്. അതുകൊണ്ടു കൂടിയാണ് രാമായണവും മഹാഭാരതവുമെല്ലാം വായിക്കുമ്പോള്‍ അശോകവനത്തിലും കൗരവസഭയിലുമെല്ലാം സീതയും ദ്രൗപദിയും ഉയര്‍ത്തിയ ധര്‍മത്തിന്റെ ചോദ്യങ്ങള്‍ വായനക്കാരനെ പിന്‍തുടരുന്നത്.
വിധി സീതയെയും ദ്രൗപദിയെയും വനത്തിലേക്ക് നാടുകടത്തി എങ്കിലും, ആ വനത്തിലാണ് അവരുടെ ആത്മപ്രകാശം കൂടുതല്‍ ഉജ്വലിച്ചത്. ദുരിതം ഒരിക്കലും അവരെ ദുര്‍ബലരാക്കിയില്ല; പകരം ധര്‍മ്മത്തിന്റെ സാക്ഷികളാക്കി മാറ്റി. ധര്‍മമെന്നത് അനുകൂല സാഹചര്യങ്ങളില്‍ മാത്രം പിന്തുടരണ്ടേ ഒന്നല്ല; പ്രതികൂല സാഹചര്യങ്ങളിലും ഉപേക്ഷിക്കപ്പെടാനാകാത്ത ആന്തരിക പ്രതിബദ്ധതയാണ് എന്നാണ് അവരുടെ ജീവിതം തെളിയിച്ചതും. ജീവിതം അനുകൂലമായിരിക്കുമ്പോള്‍ സത്യത്തോടും നീതിയോടും ചേര്‍ന്നുനില്‍ക്കുന്നതിന് വലിയ പ്രയാസമില്ല എന്ന് വരാം. എന്നാല്‍ എല്ലാം നഷ്ടപ്പെടുകയും, പ്രതീക്ഷയുടെ അവസാന തിരിനാളം പോലും അടിയുലയുകയും ചെയ്യുന്ന നിമിഷങ്ങളില്‍ ധര്‍മത്തെ കൈവിടാതെ നിലകൊള്ളാന്‍ അസാമാന്യ ധീരത വേണം. അതുകൊണ്ടുതന്നെ ഭാരതീയ ഇതിഹാസങ്ങള്‍ ധര്‍മ്മത്തെ, വിജയത്തിന്റെ ഉപാധിയായല്ല, വിജയമോ പരാജയമോ എന്ത് തന്നെ വന്നാലും ഉപേക്ഷിക്കരുതാത്ത ആത്മസ്വഭാവമായാണ് അവതരിപ്പിച്ചത്. ധര്‍മ്മത്തിന്റെ പ്രകാശം ഏറ്റവും തെളിഞ്ഞു കാണേണ്ടത് ജീവിതത്തിലെ ഏറ്റവും കനത്ത കൂരിരുട്ടിലിലാണ് എന്ന് വൈദികസാഹിത്യം ഉദ്‌ബോധിപ്പിക്കുന്നുമുണ്ട്.
സഭയിലെ അപമാനത്തിനുശേഷം ദ്രൗപദിയുടെ ഉള്ളില്‍ അഗ്‌നി ജ്വലിച്ചിരുന്നു എന്നത് നിസ്സംശയമാണ്. എന്നാല്‍ ആ അഗ്‌നിയെ അന്ധമായ പ്രതികാരദാഹമായി മാറാന്‍ ദ്രൗപദി അനുവദിച്ചില്ല. ദ്രൗപതിയുടെ ദുഃഖത്തില്‍ വൈയക്തികമായ വേദനയെക്കാള്‍ മുഴച്ചു നിന്നത് ധര്‍മ്മത്തിന്റെ ലംഘനത്തെകുറിച്ചുള്ള ആശങ്കയായിരുന്നു. ‘സഭയില്‍ സന്നിഹിതരായ മഹാന്മാര്‍ എന്തുകൊണ്ട് മൗനം പാലിച്ചു?’, ‘നീതി അധികാരത്തിനു മുന്നില്‍ നിശ്ശബ്ദമാകുമോ?’ഇതെല്ലാമായിരുന്നു ദ്രൗപദിയുടെ ചോദ്യങ്ങള്‍. അതുകൊണ്ടാണ് ദ്രൗപദി പ്രതികാരത്തിന്റെ പ്രതീകമെന്നതിനു പകരം ധാര്‍മ്മിക ഉത്തരവാദിത്തത്തിന്റെ പ്രതീകമാകുന്നത്. മനുഷ്യസമൂഹം ധര്‍മത്തിന്റെ അടിത്തറയില്‍ നില്‍ക്കണമെന്നതായിരുന്നു ദ്രൗപതിയുടെ ആശങ്കയുടെ കേന്ദ്രം. വൈയക്തികമായ മുറിവിനെ സര്‍വലൗകികമായ നീതിബോധത്തിന്റെ ചോദ്യമാക്കി മാറ്റി എന്നിടത്താണ് ദ്രൗപദിയുടെ ആത്മീയ മഹത്വം.
സീതയും ദ്രൗപദിയും സാക്ഷ്യപ്പെടുത്തുന്ന ധൈര്യത്തിന്റെ നിര്‍വചനം അതുകൊണ്ട് തന്നെ അസാധാരണമായ ഒന്നാകുന്നു. യുദ്ധഭൂമിയില്‍ ശത്രുവിനെ നേരിടുന്ന വീരതയെ ആണ് സാധാരണയായി ധൈര്യം എന്നത് കൊണ്ട് ലോകസാഹിത്യങ്ങള്‍ മിക്കവയും ഉദ്‌ഘോഷിക്കുന്നത്. എന്നാല്‍ ഭാരതീയേ തിഹാസങ്ങള്‍ മറ്റൊരു ധൈര്യത്തെക്കുറിച്ച് കൂടി സംസാരിക്കുന്നുണ്ട് ആരും കാണാത്ത ഏകാന്തരാത്രികളില്‍ പോ
ലും സ്വന്തം മനസ്സാക്ഷിയോട് പരാജയപ്പെടാതിരിക്കുന്ന ധൈര്യമാണത്. അപമാനത്തിന്റെ നിമിഷങ്ങളില്‍ പോലും വിദ്വേഷം, മനുഷ്യനെ കീഴടക്കാതിരിക്കാനുള്ള ധൈര്യം. പ്രലോഭനങ്ങളുടെ നടുവില്‍ ആത്മസത്യത്തെ വിട്ടു കൊടുക്കാതിരിക്കുന്ന ധൈര്യം. നിരാശയുടെ നടുവില്‍ പ്രത്യാശ കൈവിടാതിരിക്കുന്ന ധൈര്യം.
ഈ വീരത്വം മനുഷ്യന്റെ ആന്തരിക ലോകത്തിലാണ് വിരിയുന്നത് എന്നതിനാല്‍ അവരുടെ വിജയങ്ങള്‍ ശിലാഫലകങ്ങളില്‍ രേഖപ്പെടുത്തപ്പെട്ടില്ലെന്ന് വരാം. ആ ജയങ്ങള്‍ക്ക് വിജയഘോഷങ്ങള്‍ ഉണ്ടായില്ല എന്നും വരാം. എന്നാല്‍ ചരിത്രത്തിന്റെ നൈതിക സ്മൃതിയില്‍ ആ വിജയങ്ങള്‍ മറ്റെന്തിനുമുപരി ദീപ്തമായി കൊത്തിവെക്കപ്പെട്ടിട്ടുണ്ട്. രാവണനെ വധിച്ച് രാമന്‍ ധര്‍മ്മത്തെ സംരക്ഷിച്ചു; രാവണന്റെ കൊട്ടാരത്തില്‍ പോലും ധര്‍മ്മം കൈവിടാതിരുന്ന സീത ധര്‍മ്മത്തിന്റെ ആത്മാവിനെയും സംരക്ഷിച്ചു. കുരുക്ഷേത്രത്തില്‍ പാണ്ഡവര്‍ അധര്‍മ്മത്തെ പരാജയപ്പെടുത്തി; എന്നാല്‍ കൗരവസഭയിലേറ്റ അപമാനത്തിനുശേഷവും നീതിയില്‍ വിശ്വാസം നഷ്ടപ്പെടാതിരുന്നതിലൂടെ ദ്രൗപദി ധര്‍മത്തിന്റെ ജ്വാല അണയാതെ കാത്തുസൂക്ഷിച്ചു. വാളേന്തുന്നവര്‍ക്ക് മാത്രമല്ല, ആത്മസത്യത്തില്‍ ഉറച്ചുനില്‍ക്കുന്നവര്‍ക്കും വീരത്വമുണ്ടെന്ന് സീതയും ദ്രൗപദിയും തെളിയിക്കുകയാണ്. അതുകൊണ്ടാണ് അവരുടെ ജീവിതം ചരിത്രത്തിലെ വലിയൊരു പ്രകാശസ്തംഭമായി മാറുന്നതും. ധര്‍മ്മം വാളിനാല്‍ സ്ഥാപിക്കപ്പെടും മുമ്പ് അത് ഹൃദയത്തില്‍ ജീവിക്കപ്പെടേണ്ടതാണെന്ന് സീതയും ദ്രൗപദിയും ഇന്നും നിശ്ശബ്ദമായി സാക്ഷ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
















