
ന്യൂഡൽഹി : ഡെറാഡൂണിലുള്ള ഉത്തരാഞ്ചൽ പോസ്റ്റ് ഗ്രാജുവേറ്റ് കോളേജിൽ ഹിന്ദു വിദ്യാർത്ഥികൾക്കെതിരെ മതപരമായ വിവേചനം നടക്കുന്നുണ്ടെന്ന പരാതിയിൽ ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ . സിന്ദൂരം, ചരടുകൾ തുടങ്ങിയ ഹിന്ദു മതചിഹ്നങ്ങൾ കോളേജിലെ വിദ്യാർത്ഥികൾ ധരിക്കുന്നതിന് കോളേജ് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ബുർഖ കോളേജിൽ അനുവദനീയമാണ്.
സിന്ദൂരം അണിഞ്ഞെത്തിയാൻ വിദ്യാർത്ഥികൾക്ക് ഹാജർ നൽകില്ല. മാത്രമല്ല സിന്ദൂരവും, ചരടവുമടക്കം ബലമായി നീക്കം ചെയ്യുകയും അച്ചടക്ക നടപടിക്കായി അവരുടെ ഫോട്ടോകൾ എടുക്കുകയും ചെയ്യുന്നു എന്നാണ് ആരോപണം. 2026 ജൂലൈ 2 നാണ് മനുഷ്യാവകാശ കമ്മീഷനിൽ ഇത് സംബന്ധിച്ച പരാതി ഫയൽ ചെയ്തത് . കോളേജ് അധികൃതർ ഹിന്ദു വിദ്യാർത്ഥിനികളോട് വിവേചനം കാണിക്കുന്നുവെന്നും അവരുടെ മൗലികാവകാശങ്ങൾ ലംഘിക്കുന്നുവെന്നും പരാതിയിൽ പറയുന്നു . കോളേജ് പ്രിൻസിപ്പൽ അൽഫോൻസ മാത്യുവിന്റെ നിർദ്ദേശപ്രകാരമാണ് ഈ നടപടികൾ .
വിഷയം ഗൗരവമായി പരിഗണിച്ചുകൊണ്ട്, മനുഷ്യാവകാശ കമ്മീഷൻ യുജിസി ചെയർമാൻ, ഉന്നത വിദ്യാഭ്യാസ വകുപ്പ് (ഉത്തരാഖണ്ഡ് സർക്കാർ) സെക്രട്ടറി, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, ഉത്തരാഞ്ചൽ പിജി കോളേജ് പ്രിൻസിപ്പൽ, ജില്ലാ മജിസ്ട്രേറ്റ് (DM), ഡെറാഡൂണിലെ സീനിയർ പോലീസ് സൂപ്രണ്ട് (SSP) എന്നിവർക്ക് നോട്ടീസ് അയച്ചു.
എല്ലാ ഉദ്യോഗസ്ഥരോടും വിഷയം അന്വേഷിച്ച് രണ്ടാഴ്ചയ്‌ക്കുള്ളിൽ കമ്മീഷന് ‘ആക്ഷൻ ടേക്കൺ റിപ്പോർട്ട്’ (ATR) സമർപ്പിക്കാൻ കമ്മീഷൻ നിർദ്ദേശിച്ചു.