കോഴിക്കോട്: കോഴിക്കോട്ട് നിന്ന് വയനാട്ടിലേക്കും തിരിച്ചും ചുരം വഴിയുള്ള യാത്രാക്ലേശങ്ങള്‍ പരിഗണിച്ച് ബദലായി ആവിഷ്‌കരിച്ച ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത ഏറെ പ്രതീക്ഷയോടെയാണ് വയനാട്, കോഴിക്കോട് ജില്ലയിലുള്ളവര്‍ സ്വാഗതം ചെയ്തത്. എന്നാല്‍ ഈ പദ്ധതിയില്‍ മറഞ്ഞിരിക്കുന്ന പാരിസ്ഥിതികാഘാതങ്ങള്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. സംസ്ഥാന പരിസ്ഥിതി അവലോകന സമിതി (സിയാക്) കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാനായി, ഈ പദ്ധതി വരുത്തിവെക്കാനിടയുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പലതും മറച്ചുവെച്ചാണ് റിപ്പോര്‍ട്ട് നല്‍കിയതെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ഇക്കാര്യം കഴിഞ്ഞ ആഗസ്ത് മാസം ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കേന്ദ്ര പരിസ്ഥിതി നിയമ പ്രകാരം എ കാറ്റഗറിയില്‍ പെട്ട പ്രദേശമാണ് തുരങ്കപാതയ്‌ക്കായി നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്. ഒന്നാം എല്‍ഡിഎഫ് സര്‍ക്കാന്റെ കാലത്തു തന്നെ സിയാക് ഈ വിഷയത്തില്‍ ആശങ്കകള്‍ അറിയിക്കുകയും അനുമതിക്ക് ശുപാര്‍ശ ചെയ്യാനുള്ള തീരുമാനം മാറ്റിവെക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആ ആശങ്കക്ക് പരിഹാരം കാണാതെയാണ് ഒരു വര്‍ഷം മുമ്പ് പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
നടപ്പാക്കേണ്ട 25 മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ സിയാക് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നത് പ്രായോഗികമാണോ എന്ന് അന്ന് തന്നെ പരിസ്ഥിതി വിദഗ്ധര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. റിപ്പോര്‍ട്ട് തയ്യാറാക്കിയ സമിതിയിലുള്ളവര്‍ അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇംഗിതത്തിന് വഴങ്ങി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയാണ് ചെയ്തതെന്നും ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ ഈ അഭിപ്രായങ്ങളൊന്നും മുഖവിലയ്‌ക്കെടുക്കാതെ പിണറായി സര്‍ക്കാര്‍ പദ്ധതി ആരംഭിക്കുകയായിരുന്നു. വിദഗ്ധരടങ്ങുന്ന കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക സമിതിയുടെ പഠനവും നടന്നിട്ടില്ല. 5.76 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് തുരങ്കപാത നിര്‍മ്മിക്കുന്നത്.
















