വെല്ലിംഗ്ടൺ : ഖാലിസ്ഥാൻ വിഷയത്തിൽ ഇന്ത്യയുടെ ആശങ്കകൾ ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്‌സൺ അംഗീകരിച്ചു. ന്യൂസിലൻഡിൽ അഭിപ്രായ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നുവെന്നും എന്നാൽ അക്രമത്തെ ശക്തമായി നേരിടുമെന്നും തിങ്കളാഴ്ച അദ്ദേഹം പ്രസ്താവിച്ചു. കുറ്റകൃത്യങ്ങൾ സർക്കാർ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് തൊട്ടുമുമ്പാണ് ലക്‌സണിന്റെ പരാമർശങ്ങൾ. ജൂലൈ 6 മുതൽ മോദി വിദേശ പര്യടനത്തിലാണ്. ജൂലൈ 11 ന് അദ്ദേഹം ന്യൂസിലൻഡിൽ എത്തും.
ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ക്രിസ്റ്റഫർ ലക്‌സൺ ഖാലിസ്ഥാൻ പ്രശ്നത്തെക്കുറിച്ച് ചർച്ച ചെയ്തു. ഈ വിഷയത്തിൽ ഇന്ത്യയുടെ ആശങ്കകളെ എങ്ങനെ കാണുന്നുവെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഇത് എന്ത് സ്വാധീനം ചെലുത്തുമെന്നും അദ്ദേഹത്തോട് ചോദിച്ചു. തുടർന്ന് “ഈ വിഷയം ഇന്ത്യ-ന്യൂസിലാൻഡ് ബന്ധത്തിന് തടസ്സമാകില്ല. എന്നിരുന്നാലും, ഖാലിസ്ഥാൻ പ്രശ്നം ഇന്ത്യയ്‌ക്ക് വളരെയധികം വേദനയും ജീവഹാനിയും സ്വത്തും നഷ്ടപ്പെടുത്തിയിട്ടുണ്ടെന്ന് ഞങ്ങൾക്കറിയാം . ഞങ്ങൾ ഇത് അംഗീകരിക്കുന്നു” – ലക്‌സൺ പറഞ്ഞു.
അക്രമം ഞങ്ങൾ വെച്ചുപൊറുപ്പിക്കില്ല : ലക്‌സൺ
നമ്മുടേത് വ്യക്തമായ നിയമങ്ങളുള്ള ഒരു രാജ്യമാണ്. നമ്മൾ ഒരു ലിബറൽ ജനാധിപത്യ രാജ്യമാണ്. ആവിഷ്കാര സ്വാതന്ത്ര്യത്തെയും സംസാര സ്വാതന്ത്ര്യത്തെയും ഞങ്ങൾ വിലമതിക്കുന്നു. ആളുകൾ നിയമങ്ങൾ പാലിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. അക്രമമോ അത്തരത്തിലുള്ള ഏതെങ്കിലും ഭീഷണിയോ പൂർണ്ണമായും അസ്വീകാര്യമാണ്. ഞങ്ങളുടെ പോലീസ് ജാഗ്രത പാലിക്കുകയും ഈ വിഷയങ്ങൾ നന്നായി കൈകാര്യം ചെയ്യുകയും ചെയ്യുന്നുവെന്നും ലക്സൺ പറഞ്ഞു.
ന്യൂസിലൻഡിലെ ഖാലിസ്ഥാനികൾ
ന്യൂസിലാൻഡിൽ ഖാലിസ്ഥാനികൾ വളരെക്കാലമായി സജീവമാണ്. സിഖ്‌സ് ഫോർ ജസ്റ്റിസ് (SFJ) മുമ്പ് ചില ന്യൂസിലാൻഡ് നഗരങ്ങളിൽ റഫറണ്ടം നടത്താൻ ശ്രമിച്ചിട്ടുണ്ട്. യുഎപിഎ പ്രകാരം ഇന്ത്യയിൽ നിരോധിത സംഘടനയാണ് സിഖ്‌സ് ഫോർ ജസ്റ്റിസ്. ഈ വിഷയം ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള സംഘർഷത്തിന് കാരണമായിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇപ്പോഴത്തെ ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് സന്ദർശന വേളയിൽ ഖാലിസ്ഥാൻ വിഷയം ചർച്ച ചെയ്യപ്പെടാനുള്ള സാധ്യത ചില വിദഗ്ധർ പ്രവചിക്കുന്നുണ്ട്.
അക്രമാസക്തമായ തീവ്രവാദം അന്താരാഷ്‌ട്ര സമാധാനത്തിനും സുരക്ഷയ്‌ക്കും ഗുരുതരമായ ഭീഷണിയാണെന്ന് അന്താരാഷ്‌ട്ര സമൂഹത്തെ ഓർമ്മിപ്പിക്കേണ്ടത് പ്രധാനമാണെന്ന് വിദേശകാര്യ സെക്രട്ടറി രുദ്രേന്ദ്ര ടണ്ടൻ കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു.
















