ന്യൂദല്‍ഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലികൾ അർപ്പിച്ചു. ഭീകരവാദത്തിന് മുന്നിൽ രാജ്യം ഒരിക്കലും തലകുനിക്കില്ലെന്നും ഭീകരരുടെ ഹീനമായ ലക്ഷ്യങ്ങൾ ഒരിക്കലും വിജയിക്കില്ലെന്നും അദ്ദേഹം എക്‌സിലൂടെ വ്യക്തമാക്കി.
“കഴിഞ്ഞ വർഷം ഇതേ ദിവസം പഹൽഗാമിലുണ്ടായ ദാരുണമായ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട നിരപരാധികളെ സ്മരിക്കുന്നു. അവരെ രാജ്യം ഒരിക്കലും മറക്കില്ല. പ്രിയപ്പെട്ടവരുടെ വേർപാടിൽ ദുഃഖിക്കുന്ന കുടുംബങ്ങൾക്കൊപ്പം എന്റെ ചിന്തകളുണ്ടാകും,” പ്രധാനമന്ത്രി കുറിച്ചു. ഒരു രാജ്യമെന്ന നിലയിൽ നാം ഈ ദുഃഖത്തിൽ ഒന്നാണെന്നും ഭീകരവാദത്തെ തുരത്താനുള്ള ഇന്ത്യയുടെ നിശ്ചയദാർഢ്യം കൂടുതൽ ശക്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ദുഃഖം രേഖപ്പെടുത്തി. ഭാരതത്തിലെ ജനങ്ങളെ ദ്രോഹിക്കാൻ ഏതെങ്കിലും തരത്തിലുള്ള ശ്രമമുണ്ടായാൽ രാജ്യം ശക്തിയോടു കൂടി അതിന് മറുപടി നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
Remembering and paying my heartfelt tributes to the innocent people who lost their lives in the cowardly terror attack at Pahalgam in Jammu and Kashmir on 22 April 2025. We share the enduring pain of their loved ones and families. We will never forget those wounds inflicted on…
— Rajnath Singh (@rajnathsingh) April 22, 2026
“2025 ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീരുത്വപരമായ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട നിരപരാധികളെ സ്മരിക്കുകയും എന്റെ ഹൃദയംഗമമായ ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നു. അവരുടെ പ്രിയപ്പെട്ടവരുടെയും കുടുംബങ്ങളുടെയും തീരാവേദനയിൽ ഞങ്ങൾ പങ്കുചേരുന്നു. നമ്മുടെ രാജ്യത്തിന്മേൽ ഏൽപ്പിച്ച ഈ മുറിവുകൾ ഞങ്ങൾ ഒരിക്കലും മറക്കില്ല. പതിറ്റാണ്ടുകളായി അതിർത്തി കടന്നുള്ള ഭീകരവാദം ഭാരതം സഹിച്ചിട്ടുണ്ട്, എന്നാൽ ഇന്ന് നമ്മുടെ പ്രതികരണം ഉറച്ചതും നിർണായകവും അചഞ്ചലവുമാണ്. നമ്മുടെ ജനങ്ങളെ ഉപദ്രവിക്കാനോ നമ്മുടെ ഐക്യം തകർക്കാനോ ഉള്ള ഏതൊരു ശ്രമത്തെയും ശക്തിയോടും വ്യക്തതയോടും കൂടി നേരിടുമെന്ന് ദൃഢമായ നടപടികളിലൂടെ നമ്മൾ തെളിയിച്ചിട്ടുണ്ട്,” അദ്ദേഹം എക്സിൽ കുറിച്ചു.
2025 ഏപ്രിൽ 22-നാണ് ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം ഉണ്ടായത്. 25 ടൂറിസ്റ്റുകളും ഒരു പ്രാദേശിക ഗൈഡും ഉൾപ്പെടെ 26 പേർ അന്ന് കൊല്ലപ്പെട്ടു. ആക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനിലെ ഭീകരതാവളങ്ങൾ ലക്ഷ്യമിട്ട് ഭാരതം’ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ വ്യോമാക്രമണം നടത്തിയിരുന്നു. ലഷ്കറെ തയിബ, ജെയ്‌ഷെ മുഹമ്മദ് തുടങ്ങിയ സംഘടനകളുടെ ഒൻപതോളം ലോഞ്ച് പാഡുകൾ അന്ന് ഭാരതം
തകർക്കുകയും നൂറിലധികം ഭീകരരെ വധിക്കുകയും ചെയ്തു.
Remembering the innocent lives lost in the gruesome Pahalgam terror attack on this day last year. They will never be forgotten. My thoughts are also with the bereaved families as they cope with this loss.
As a nation, we stand united in grief and resolve. India will never bow to…
— Narendra Modi (@narendramodi) April 22, 2026
















