Kerala

എം.വി. ഗോവിന്ദന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കാൻ യോഗ്യതയില്ല: ജി. സുധാകരൻ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ആലപ്പുഴ: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ കടന്നാക്രമിച്ച് ജി സുധാകരന്‍ എംഎല്‍എ. എം വി ഗോവിന്ദന്‍ പ്രായോഗികമായും സെെദ്ധാന്തികമായും വര്‍ഗവഞ്ചകന്‍ ആണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്നും ജി സുധാകരന്‍ തുറന്നടിച്ചു.

ഒന്നില്ലെങ്കിൽ ആ സ്ഥാനത്ത് നിന്ന് ഒഴിയണം അല്ലെങ്കിൽ പാർട്ടി പുറത്താക്കണം. പാർട്ടിയെ സ്നേഹിക്കുന്ന ലക്ഷകണക്കിന് ആളുകൾ ഇപ്പോഴുമുണ്ട്. സ്വന്തം പാർട്ടിയ്‌ക്കെതിരായി പ്രവർത്തിക്കുന്നയാളാണ് എം വി ഗോവിന്ദൻ നേതൃസ്ഥാനത്തിരുന്ന് പാർട്ടിക്കെതിരെ പ്രവർത്തിക്കുന്നുവെന്നും ജി സുധാകരൻ വിമർശിച്ചു.

എം വി ജയരാജന്റെ പ്രസ്താവനയിൽ തന്റെ പേര് പറഞ്ഞിട്ടില്ല. മറ്റു രണ്ടു പേരുടെ പേരാണ് പറഞ്ഞത്. തെറ്റ് പറ്റിയാൽ ആരായാലും തിരുത്തണം. തിരുത്താത്തവർ ചരിത്രത്തിന്റെ ചവിറ്റുകൊട്ടയിലാണുള്ളത്. എം വി ഗോവിന്ദൻ രാഷ്‌ട്രീയ വകതിരിവ് കാണിക്കണം. വർഗവഞ്ചകൻ എന്താണെന്ന് ഗോവിന്ദന് അറിയില്ല. സൈദ്ധാന്തികൻ ആണെന്ന് പത്രക്കാർ മാത്രം പറയുന്നു.

കണ്ണൂര്‍ ജില്ലയില്‍ അഞ്ച് സീറ്റില്‍ യുഡിഎഫ് ജയിച്ചിട്ടും അയാള്‍ക്ക് യാതൊരു ഉളുപ്പുമില്ല. തൊഴിലാളിവര്‍ഗവും കൃഷിക്കാരുമാണ് ഞങ്ങളുടെ വര്‍ഗം. മുതലാളി വര്‍ഗത്തിന് സന്തോഷം ഉണ്ടാക്കി സ്വന്തം വര്‍ഗത്തെ വഞ്ചിക്കുന്നയാളാണ് വര്‍ഗ വഞ്ചകന്‍ എങ്കില്‍ എംവി ഗോവിന്ദനാണ് വര്‍ഗവഞ്ചകന്‍. സൈദ്ധാന്തികമായും പ്രായോഗികമായും എം വി ഗോവിന്ദന്‍ വര്‍ഗവഞ്ചകന്‍ ആണ്. ഞാന്‍ സിപിഎമ്മില്‍ നിന്നും പുറത്താക്കപ്പെട്ടതോ രാജിവെച്ചതോ അല്ല. ഇഷ്ടപ്രകാരം അംഗത്വം പുതുക്കാത്തത് എങ്ങനെ വര്‍ഗവഞ്ചനയാകും. പാര്‍ട്ടി ഭരണഘടനയില്‍ ആ അവകാശത്തെ പരാമര്‍ശിക്കുന്നുണ്ട്. പാര്‍ട്ടിയെ പറ്റി ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല’, ജി സുധാകരന്‍ വിശദീകരിച്ചു .അയാൾ പറയുന്നത് ആർക്കെങ്കിലും മനസ്സിലാകുമോ.നാണം ഉണ്ടെങ്കിൽ രാജിവെച്ച് പോകണം. സ്വയം തിരുത്താൻ കഴിയാത്ത ആൾ എങ്ങനെ മറ്റുള്ളവരെ തിരുത്തുമെന്നും ജി സുധാകരൻ ആഞ്ഞടിച്ചു.

Recent Posts