തിരുവനന്തപുരം: അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ് അഥവാ അമ്മ എന്ന സംഘടന മോഹന്‍ലാലും മമ്മൂട്ടിയും എല്ലാം ഭരിച്ചിരുന്ന കാലത്ത് എത്രയോ ദുബായ് ഷോകള്‍ സ്പോണ്‍സര്‍ ചെയ്തിരുന്നത് ലുലു ഗ്രൂപ്പാണ്. മലബാര്‍ ഗോള്‍ഡ് ആന്‍റ് ഡയമണ്ട് തുടങ്ങി എത്രയോ പേര്‍ അമ്മ ഷോകള്‍ സ്പോണ്‍സര്‍ ചെയ്തിട്ടുണ്ട്. അന്ന് അമ്മ പണം ഉണ്ടാക്കിയിരുന്ന പല സ്രോതസ്സുകളില്‍ ഒന്ന് ദുബായിലെ ഇത്തരം സ്റ്റേജ് ഷോകളാണ്. ഇത്തരം ഷോകളില്‍ സൂപ്പര്‍ സ്റ്റാറുകളും മലയാളത്തിലെ എതാണ്ടെല്ലാ ആര്‍ട്ടിസ്റ്റുകളും പങ്കെടുത്തിട്ടുണ്ട്. മാലാ പാര്‍വ്വതി ഉള്‍പ്പെടെ.
ഇപ്പോള്‍ അദാനിയില്‍ നിന്നും 15 കോടി ശ്വേതാ മേനോന്‍ കൊണ്ടുവരുമെന്ന കാര്യം ഒരു വലിയ ഗൂഢ അജണ്ടയാണ് എന്നും അത് തെറ്റാണെന്നും മാലാ പാര്‍വ്വതി പറയുമ്പോള്‍ അവര്‍ ഉള്‍പ്പെടുന്ന പവര്‍ ഗ്രൂപ്പിന് ചില പ്രത്യേക സ്പോണ്‍സര്‍മാരുടെ പണം നിഷിദ്ധവും മറ്റു ചില സ്പോണ്‍സര്‍മാരുടെ പണം സ്വാഗതാര്‍ഹവും ആണെന്നാണ്.
അദാനി ഗ്രൂപ്പില്‍നിന്ന് ‘അമ്മ’ സംഘടനയ്‌ക്ക് 15 കോടി സംഭാവനയായി ലഭിക്കുമെന്ന് പദ്‍മജ മേനോൻ എന്ന ബിജെപി നേതാവ് ഒരു അഭിമുഖത്തില്‍ പറയുന്നതിന്റെ വീഡിയോ വാർത്താസമ്മേളനത്തില്‍ മാലാ പാർവതി പ്രദർശിപ്പിച്ചിരുന്നു. ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയില്‍നിന്നും തങ്ങള്‍ക്ക് 15 കോടി രൂപ വേണ്ടെന്ന് മാലാ പാർവതി പറഞ്ഞു. ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയില്‍നിന്ന് ശ്വേതയുടെ വിശ്വാസ്യതയില്‍ 15 കോടി രൂപ കൊണ്ടുവരുമെന്ന് പറയുന്നത് ഒരു രാഷ്‌ട്രീയ നേതാവാണ്. ഞങ്ങളുടെ അറിവില്‍ അവർ അമ്മ അംഗമല്ല. മള്‍ട്ടി നാഷണല്‍ കമ്പനിയുടെ 15 കോടി രൂപ ആവശ്യമില്ല എന്നതാണ് ഞങ്ങളുടെ പ്രധാന കാര്യമെന്നും മാലാ പാർവതി പറഞ്ഞു.
മാത്രമല്ല, ശ്വേതാമേനോനെതിരെ ഇടത് പക്ഷ സഹയാത്രികരായ ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മിയും ശാരദക്കുട്ടിയും രംഗത്തുവന്നതും ഈ ബിജെപി വിരുദ്ധ അജണ്ടയുടെ ഭാഗമാണെന്ന് വേണം കരുതാന്‍. മാത്രമല്ല, തന്നെ ഏഴ് മണിക്കൂര്‍ നേരം സ്റ്റേജില്‍ നിര്‍ത്തി അപമാനിച്ചവരില്‍ സിദ്ദിഖ്, ഇടവേള ബാബു, ബാബുരാജ്, ഗണേഷ് കുമാര്‍, സുരേഷ് കൃഷ്ണ തുടങ്ങി ചിലരാണെന്നും ശ്വേതാമേനോന്‍ പറഞ്ഞിരുന്നു. ഇവരെല്ലാം ചേര്‍ന്ന ഒരു വലിയ പവര്‍ ഗ്രൂപ്പാണ് അമ്മ ഭരിയ്‌ക്കുന്നതെന്നും അവര്‍ക്ക് മുന്‍പില്‍ പണ്ട് മോഹന്‍ലാല്‍ പോലും അടിയറവ് പറഞ്ഞിട്ടുണ്ടെന്നും ശ്വേത മേനോന്‍ ആരോപിക്കുന്നു.
















