കൊച്ചി: ദേവസ്വം ബോര്‍ഡിന്റെ പമ്പ മരാമത്ത് കോംപ്ലക്സിലെ 25 മുറികള്‍ ബോര്‍ഡിന്റെ ആംബുലന്‍സ് ഡ്രൈവര്‍ കൈക്കലാക്കി അനധികൃതമായി വാടകയ്‌ക്ക് നല്‍കുന്നുവെന്ന വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, മുറികള്‍ അനുവദിക്കാനുള്ള നിലവിലെ നടപടിക്രമങ്ങളെക്കുറിച്ച് വ്യക്തമാക്കാന്‍ ഹൈക്കോടതി ബോര്‍ഡിനോട് നിര്‍ദേശിച്ചു. ജസ്റ്റിസ് വി. രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ബെഞ്ചിന്റെതാണ് തീരുമാനം.
സന്നിധാനത്തെ ആകെ മുറികളുടെ എണ്ണം, അവയുടെ ഭരണനിര്‍വ്വഹണത്തിനും അനുവദിക്കലിനും ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍/ജീവനക്കാര്‍, മുറി അനുവദിക്കുന്നതില്‍ സുതാര്യത ഉറപ്പാക്കാന്‍ നിലവിലുള്ള സംവിധാനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും കോടതി ആരാഞ്ഞു. പത്തു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. സന്നിധാനത്തും പമ്പയിലും മുറികള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ ശബരിമല സ്പെഷ്യല്‍ കമ്മീഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടും ബോര്‍ഡിന്റെ ചീഫ് വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫീസറുടെ കണ്ടെത്തലുകളും കോടതി പരിഗണിക്കുകയായിരുന്നു.
വിജിലന്‍സ് റിപ്പോര്‍ട്ട് പ്രകാരം, 15 വര്‍ഷമായി ശബരിമലയില്‍ ജോലി ചെയ്യുന്ന ബോര്‍ഡിന്റെ ആംബുലന്‍സ് ഡ്രൈവറായ സജീഷ് കുമാര്‍ പമ്പയിലെ മരാമത്ത് കോംപ്ലക്സിലായിരുന്നു താമസിച്ചിരുന്നത്. പരിശോധനയില്‍ ഇയാളില്‍ നിന്ന് 4.5 ലിറ്റര്‍ വിദേശ മദ്യം കണ്ടെടുത്തു. ഈ കേസുമായി ബന്ധപ്പെട്ട് ഇയാളെ അറസ്റ്റ് ചെയ്യുകയും നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാക്കുകയും ചെയ്തിട്ടുണ്ട്. മരാമത്ത് കോംപ്ലക്സിലെ ഏകദേശം 25 മുറികള്‍ സജീഷ് കുമാറിന്റെ നിയന്ത്രണത്തിലായിരുന്നുവെന്നും, ബോര്‍ഡിന്റെ അനുമതിയോ അധികാരമോ കൂടാതെ ഭക്തര്‍ക്ക് അവ അനധികൃതമായി വാടകയ്‌ക്ക് നല്‍കിയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സജീഷ് കുമാറിനെ ഇത്രയും ദീര്‍ഘകാലം ഒരേ സ്ഥലത്ത് തന്നെ നിലനിര്‍ത്തിയതിനുള്ള കാരണങ്ങളും ന്യായീകരണങ്ങളും ബോര്‍ഡ് രേഖാമൂലം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
















