പത്തനംതിട്ട: 13കാരിയുടെ പോക്സോ കേസിൽ നാടകീയമായ വഴിത്തിരിവ്. പതിമൂന്നുകാരിയായ പെൺകുട്ടിയെ സഹപാഠികൾ ചേർന്ന് പീഡിപ്പിച്ചെന്ന പരാതി വ്യാജമാണെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്ന് ശാസ്ത്രീയമായ വൈദ്യപരിശോധനയിൽ തെളിഞ്ഞു. ഇതോടെ, തനിക്കെതിരെ സഹപാഠികൾ ആരും തന്നെ ലൈംഗികാതിക്രമം നടത്തിയിട്ടില്ലെന്ന് പെൺകുട്ടി മൊഴി മാറ്റിയിട്ടുണ്ട്.
പ്രണയനൈരാശ്യത്തെ തുടർന്നാണ് പെൺകുട്ടി സഹപാഠികൾക്കെതിരെ ഇത്തരമൊരു ഗുരുതരമായ ആരോപണം ഉന്നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പെൺകുട്ടിയുടെ പരസ്പര വിരുദ്ധമായ കാര്യങ്ങൾ മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുത്തിരുന്ന പ്രായപൂർത്തിയാകാത്ത സഹപാഠികൾ ഉൾപ്പെടെയുള്ളവരെ പോലീസ് വിട്ടയച്ചു. കേസിന്റെ തുടക്കം മുതൽ തന്നെ പെൺകുട്ടി പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.
തുടർന്ന് നടത്തിയ വിശദമായ പരിശോധനകളിലാണ് കുട്ടിയുടെ മൊഴി വ്യാജമാണെന്ന് തെളിഞ്ഞത്.ആദ്യം ചൈൽഡ് ലൈന് നൽകിയ മൊഴിയിൽ സഹപാഠികൾക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കാൻ പെൺകുട്ടിയെ പ്രേരിപ്പിച്ച സാഹചര്യം എന്താണെന്ന് പോലീസ് ആഴത്തിൽ പരിശോധിക്കുകയാണ്. ഇതിനായി പെൺകുട്ടിയിൽ നിന്ന് വീണ്ടും വിശദമായി മൊഴി രേഖപ്പെടുത്തും.
അതേസമയം, നിലവിലെ പരാതി വ്യാജമാണെന്ന് തെളിഞ്ഞെങ്കിലും കേസിൽ സമഗ്രമായ അന്വേഷണം തുടരാനാണ് പോലീസിന്റെ തീരുമാനം. പെൺകുട്ടി മുൻപ് മറ്റാരെങ്കിലും വഴി ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കും. കൂടാതെ, കുട്ടിയെ സ്വാധീനിക്കാൻ ആരെങ്കിലും ശ്രമിച്ചിട്ടുണ്ടോ എന്നും, പെൺകുട്ടിക്ക് ആരെങ്കിലും മയക്കുമരുന്ന് നൽകിയിട്ടുണ്ടോ എന്ന കാര്യവും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
















