India

‘പുതിയ ഇന്ത്യ ഒരിക്കലും പിന്നോട്ട് പോകില്ല’: രാജസ്ഥാനിൽ 1.06 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ബലോത്ര: “നവ ഇന്ത്യ”ക്ക് ഒരു വെല്ലുവിളിയും വലുതല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുഷ്‌കരമായ സമയങ്ങളിൽ പോലും രാജ്യം അതിന്റെ ലക്ഷ്യങ്ങളിൽ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. രാജസ്ഥാനിലെ ബലോത്രയിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

“വെല്ലുവിളി എത്ര വലുതോ അപ്രതീക്ഷിതമോ ആണെങ്കിലും, പുതിയ ഇന്ത്യ അതിന്റെ ദൃഢനിശ്ചയത്തിൽ നിന്ന് പിന്നോട്ട് പോകുകയോ വേഗത കുറയ്‌ക്കുകയോ ചെയ്യുന്നില്ല. ഇന്ത്യ ജോലി പൂർത്തിയാക്കുന്നു.” പ്രധാനമന്ത്രി പറഞ്ഞു. ബിജെപി നേതൃത്വത്തിലുള്ള സർക്കാരുകൾ പദ്ധതികൾ കടലാസിൽ മാത്രം ഒതുങ്ങുന്നതല്ല, പകരം അവ പൂർത്തീകരിക്കുന്നുവെന്ന് ഉറപ്പാക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

പദ്ധതികൾക്ക് തറക്കല്ലിട്ടതിന് ശേഷം പിന്തിരിഞ്ഞുപോകുന്നവരല്ല ബിജെപി സർക്കാരുകൾ. ഏറ്റെടുത്ത പദ്ധതികൾ പൂർത്തിയാക്കാൻ ഞങ്ങൾ രാവും പകലും പ്രവർത്തിക്കുന്നു. ബലോത്രയിലെ ഗ്രീൻഫീൽഡ് റിഫൈനറി-കം-പെട്രോകെമിക്കൽ കോംപ്ലക്സ് അദ്ദേഹം രാഷ്‌ട്രത്തിന് സമർപ്പിക്കുകയും റിഫൈനറിയുടെ ആദ്യത്തെ ഉൽപ്പാദന ടാങ്കറുകൾ ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്തു. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡും (HPCL) രാജസ്ഥാൻ സർക്കാരും സംയുക്തമായി വികസിപ്പിച്ചെടുത്ത പദ്ധതിയാണിത്. പശ്ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്ന് ലോകത്ത് അസ്ഥിരത രൂപപ്പെട്ടു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഊർജ്ജ പ്രതിസന്ധിയാണ് നേരിട്ടത്.

പരിഭ്രാന്തി പരത്താൻ ചിലർ ശ്രമിച്ചു.എന്നാൽ നിർണായകമായ തീരുമാനങ്ങൾ ആവശ്യമായ സമയത്ത് സ്വീകരിച്ചു. പാചകവാതക പ്രതിസന്ധി ഏഴ് ദിവസം കൊണ്ട് മറികടന്നു. കൃത്യമായി വിതരണം ഉറപ്പാക്കി. PNG വിതരണം വർദ്ധിപ്പിച്ചു. എൽപിജി പ്രതിസന്ധി ഇന്ത്യയെ ബാധിക്കില്ലെന്ന് ഉറപ്പാക്കി. പ്രതിസന്ധിഘട്ടത്തിൽ ചിലർ രാഷ്‌ട്രീയം കളിച്ചു.

950 രൂപയ്‌ക്ക് കുടുംബങ്ങളിൽ LPG എത്തിക്കാൻ കഴിഞ്ഞു. ഇന്ധന വിലയിൽ 10 രൂപ ഇറക്കുമതി തീരുവ കുറച്ചു. രാജ്യത്ത് ഒരിടത്ത് പോലും വിതരണ ശൃംഗല തടസ്സപ്പെട്ടില്ല. അന്താരാഷ്‌ട്ര സൗഹൃദങ്ങൾ ഇന്ത്യക്ക് ഗുണം ചെയ്തു. രാജ്യങ്ങൾക്കിടയിലെ സൗഹൃദവും നയതന്ത്രവും നിർണായക പങ്കുവഹിച്ചു. വിവിധ സ്രോതസ്സുകളിൽ നിന്ന് ഇന്ധനം ശേഖരിച്ചു. ഇത് സമർപ്പണത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു.

പെട്രോകെമിക്കൽസ്, റെയിൽവേ, റോഡുകൾ, നഗര ഗതാഗതം, പുനരുപയോഗ ഊർജ്ജം, വൈദ്യുതി പ്രക്ഷേപണം എന്നിവയുൾപ്പെടെയുള്ള മേഖലകളിലായി ഏകദേശം 1.06 ലക്ഷം കോടി രൂപയുടെ പദ്ധതികൾ രാജസ്ഥാനിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി, രാജസ്ഥാൻ സർക്കാരിന്റെ വിവിധ വകുപ്പുകളിലായി പുതുതായി നിയമിക്കപ്പെട്ട ഏകദേശം 54,000 ഉദ്യോഗാർത്ഥികൾക്ക് മോദി നിയമന കത്തുകൾ കൈമാറി. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും പൊതു സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിലും സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ പ്രതിഫലനമാണ് ഈ നീക്കമെന്ന് അദ്ദേഹം പറഞ്ഞു.

ജോധ്പൂർ വിമാനത്താവളത്തിലെ പുതിയ ടെർമിനൽ കെട്ടിടം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി പരിഷ്കരിച്ച ഉഡാൻ പദ്ധതിക്ക് തുടക്കം കുറിച്ചു. ആധുനിക ടെർമിനൽ മാർവാർ മേഖലയിലുടനീളമുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തുമെന്നും ടൂറിസം, വ്യാപാരം, തൊഴിൽ മേഖലകൾക്ക് ഉത്തേജനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. സമയബന്ധിതമായ തീരുമാനങ്ങളിലൂടെയും ഫലപ്രദമായ ആസൂത്രണത്തിലൂടെയും ഇന്ത്യ 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഊർജ്ജ പ്രതിസന്ധികളിൽ ഒന്നിനെ വിജയകരമായി മറികടന്നുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.

വിഭവങ്ങൾ സമതുലിതമായി ഉപയോഗിച്ചും ശരിയായ തന്ത്രം സ്വീകരിച്ചും നയതന്ത്ര ഇടപെടലുകൾ പ്രയോജനപ്പെടുത്തിയും ആഗോള അനിശ്ചിതത്വങ്ങൾക്കിടയിലും ഇന്ത്യയെ കൂടുതൽ ശക്തരാക്കിക്കൊണ്ട് രാജ്യം വെല്ലുവിളി കൈകാര്യം ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.

Recent Posts