Vicharam

നരേന്ദ്രനിൽ നിന്ന് വിവേകാനന്ദനിലേക്ക്: ഒരു ആത്മീയ പരിവർത്തനത്തിന്റെ കഥ

ജൂലൈ 4- സ്വാമി വിവേകാനന്ദ മഹാ സമാധി

Published by
ജി.എം. മഹേഷ്

സ്വാമി വിവേകാനന്ദന്റെ ആധ്യാത്മിക ജീവിതത്തിന്റെ അടിത്തറയും അതിന്റെ പരമമായ വികാസവും ഭഗവാൻ ശ്രീരാമകൃഷ്ണ പരമഹംസരുമായുള്ള അദ്ദേഹത്തിന്റെ ദിവ്യസംഗമവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. യുക്തിചിന്തയിലും പാശ്ചാത്യ തത്ത്വചിന്തയിലും ആകൃഷ്ടനായി, “താങ്കൾ ഈശ്വരനെ കണ്ടിട്ടുണ്ടോ?” എന്ന തീക്ഷ്ണമായ ചോദ്യവുമായി നടന്ന നരേന്ദ്രൻ എന്ന യുവാവിനെ ആധ്യാത്മികതയുടെ പരമോന്നത തലങ്ങളിലേക്ക് നയിച്ചത് ദക്ഷിണേശ്വരത്തെ ആ പുണ്യശ്ലോകനായിരുന്നു. “ഉണ്ട്, ഞാൻ ഈശ്വരനെ കണ്ടിട്ടുണ്ട്; നിന്നെ ഞാൻ കാണുന്നതിനേക്കാൾ വ്യക്തമായി, പ്രകാശമാനമായി” എന്ന ശ്രീരാമകൃഷ്ണരുടെ ലളിതവും എന്നാൽ ദൃഢവുമായ മറുപടി നരേന്ദ്രന്റെ ഉള്ളിലെ സംശയങ്ങളുടെ കരിനിഴലുകളെ പൂർണ്ണമായും മായ്ച്ചുകളഞ്ഞു. കേവലമൊരു പണ്ഡിതനാകാനല്ല, മറിച്ച് സാക്ഷാത്കാരത്തിന്റെ അനുഭവതലത്തിലേക്ക് ഉയരാനാണ് താൻ ജനിച്ചതെന്ന് നരേന്ദ്രനെ ബോധ്യപ്പെടുത്തിയത് ആ ഗുരുനാഥനായിരുന്നു.

ശ്രീരാമകൃഷ്ണരുടെ ശിക്ഷണത്തിൽ കഠിനവും തീവ്രവുമായ ആധ്യാത്മിക സാധനകളിലൂടെയാണ് വിവേകാനന്ദൻ കടന്നുപോയത്. ബുദ്ധിയുടെ തലത്തിൽ നിന്ന് ആത്മാവിന്റെ തലത്തിലേക്കുള്ള ആ പരിവർത്തനം അത്ര എളുപ്പമുള്ളതായിരുന്നില്ല. ഗുരുവിന്റെ സാന്നിധ്യത്തിൽ വെച്ച് നരേന്ദ്രൻ നിർവ്വികല്പ സമാധിയുടെ അത്യപൂർവ്വമായ ആനന്ദം അനുഭവിച്ചറിഞ്ഞു. ആ അവസ്ഥയിൽ തന്നെ തുടരാൻ നരേന്ദ്രൻ ആഗ്രഹിച്ചപ്പോൾ, ഗുരു അദ്ദേഹത്തെ തിരുത്തിക്കൊണ്ട് പറഞ്ഞു: “നീ വെറുമൊരു വടവൃക്ഷം പോലെ നിനക്ക് മാത്രം തണലേകി നിൽക്കേണ്ടവനല്ല, മറിച്ച് കോടിക്കണക്കിന് മനുഷ്യർക്ക് തണലാകേണ്ട വലിയൊരു പ്രവാഹമായി മാറേണ്ടവനാണ്.” വ്യക്തിപരമായ മോക്ഷത്തേക്കാൾ പ്രധാനം ജഗത്തിന്റെ സേവനമാണെന്ന (ശിവജ്ഞാനേന ജീവസേവ) മഹത്തായ പാഠം ശ്രീരാമകൃഷ്ണർ തന്റെ പ്രിയശിഷ്യന്റെ ഉള്ളിൽ പതിപ്പിച്ചു നൽകിയത് അവിടെവെച്ചായിരുന്നു.

തന്റെ മഹാസമാധിക്ക് തൊട്ടുമുമ്പ്, ശ്രീരാമകൃഷ്ണർ തന്റെ ആധ്യാത്മിക ശക്തി മുഴുവൻ നരേന്ദ്രനിലേക്ക് പകർന്നു നൽകിക്കൊണ്ട് ഇപ്രകാരം പ്രഖ്യാപിച്ചു: “ഇന്ന് ഞാൻ എന്റെ സർവ്വസ്വവും നിനക്ക് തന്നു കഴിഞ്ഞു. ഇതിലൂടെ നീ ലോകത്തിൽ വലിയ കാര്യങ്ങൾ ചെയ്യും.” ഗുരു നൽകിയ ആ ആധ്യാത്മിക ഊർജ്ജവും അനുഗ്രഹവുമാണ് പിന്നീട് വിവേകാനന്ദനെ ഭാരതത്തിലുടനീളം സഞ്ചരിക്കാനും, പാശ്ചാത്യ ലോകത്ത് വേദാന്തത്തിന്റെ വിജയപതാക പാറിക്കാനും പ്രാപ്തനാക്കിയത്. ശ്രീരാമകൃഷ്ണർ എന്ന കാരുണ്യത്തിന്റെ കടലായ ഗുരുനാഥൻ ഇല്ലായിരുന്നുവെങ്കിൽ നരേന്ദ്രൻ എന്ന യുക്തിവാദി വിവേകാനന്ദൻ എന്ന യുഗപരിവ്രാജകനായി മാറുകയില്ലായിരുന്നു. ആ ഗുരുശിഷ്യ ബന്ധം ആധ്യാത്മിക ചരിത്രത്തിലെ ഏറ്റവും ഉജ്ജ്വലമായ അധ്യായമാണ്.

ഗുരുനാഥനിൽ നിന്ന് ആവാഹിച്ച ആത്മീയ ചൈതന്യവുമായി ലോകവേദിയിലേക്ക് ഇറങ്ങിയ സ്വാമി വിവേകാനന്ദൻ ഭാരതീയ സംസ്കാരത്തെ കണ്ടത് വെറുമൊരു ആചാരസമാഹാരമായിട്ടല്ല, മറിച്ച് മനുഷ്യത്വത്തിന്റെ പരമമായ വികാസമായിട്ടാണ്. ഭാരതത്തിന്റെ സംസ്കാരം ത്യാഗത്തിന്റെയും സേവനത്തിന്റെയും അടിത്തറയിൽ പടുത്തുയർത്തിയതാണ്. പ്രപഞ്ചത്തിലെ സർവ്വ ചരാചരങ്ങളിലും ഒരേ ഈശ്വരചൈതന്യം ദർശിക്കാൻ പഠിപ്പിച്ച “വസുധൈവ കുടുംബകം” എന്ന സങ്കല്പമാണ് നമ്മുടെ സംസ്കാരത്തിന്റെ കാതൽ. ഭാരതത്തിന് ലോകത്തിന് നൽകാനുള്ള ഏറ്റവും വലിയ സംഭാവന അതിന്റെ ആത്മീയതയാണെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ഭൗതികതയുടെ ദാരിദ്ര്യത്തിൽ ഉഴലുന്ന പാശ്ചാത്യ ലോകത്തിന് ആത്മീയതയുടെ അമൃത് പകർന്നു നൽകാൻ ഭാരതത്തിന് മാത്രമേ സാധിക്കൂ എന്ന് അദ്ദേഹം ലോകത്തോട് വിളിച്ചോതി.

. വിവേകാനന്ദ ദർശനങ്ങളിൽ ഏറ്റവും സവിശേഷമായത് അദ്ദേഹത്തിന്റെ വിദ്യാഭ്യാസ ചിന്തകളാണ്. വെറും വിവരങ്ങൾ തലച്ചോറിലേക്ക് കുത്തിനിറയ്‌ക്കുന്ന ഒന്നല്ല വിദ്യാഭ്യാസം എന്ന് അദ്ദേഹം വിശ്വസിച്ചു. “മനുഷ്യനിലുള്ള പൂർണ്ണതയുടെ പ്രകടനമാണ് വിദ്യാഭ്യാസം”. ഒരു വ്യക്തിയെ സ്വയംപര്യാപ്തനാക്കുന്ന, സ്വഭാവശുദ്ധിയുള്ള, ജീവകാരുണ്യമുള്ള മനുഷ്യനാക്കി മാറ്റുന്നതാകണം വിദ്യാഭ്യാസം. തലച്ചോറും ഹൃദയവും ഒരുപോലെ വികസിക്കുന്ന, ആത്മവിശ്വാസം വളർത്തുന്ന തൊഴിലധിഷ്ഠിതവും ധാർമ്മികവുമായ വിദ്യാഭ്യാസ രീതിയാണ് ഭാരതത്തിന് ആവശ്യമെന്ന് അദ്ദേഹം വാദിച്ചു. സംസ്‌കാരത്തെയും പൈതൃകത്തെയും തള്ളിപ്പറയാൻ പഠിപ്പിക്കുന്ന മെക്കാളെ വിദ്യാഭ്യാസ രീതിയോട് അദ്ദേഹം പൂർണ്ണമായും വിയോജിച്ചു.

നൂറ്റാണ്ടുകളുടെ വിദേശാധിപത്യം ഭാരതീയരിൽ ഉണ്ടാക്കിയ ഏറ്റവും വലിയ ആഘാതം അടിമത്ത മനോഭാവവും സ്വന്തം പൈതൃകത്തെക്കുറിച്ചുള്ള അപകർഷതാബോധവുമായിരുന്നു. തന്നെത്താൻ ആടുകളാണെന്ന് കരുതി ജീവിച്ച സിംഹക്കുട്ടികളുടെ കഥയിലൂടെ അദ്ദേഹം ഭാരതീയരെ ഓർമ്മിപ്പിച്ചത് തങ്ങളുടെ യഥാർത്ഥ സിംഹവീര്യത്തെക്കുറിച്ചാണ്. നാം നമ്മുടെ ഋഷിപരമ്പരയുടെ മക്കളാണെന്ന ബോധം ഉള്ളിലുണ്ടാകണം. ഉപനിഷത്തുകളുടെ സിംഹനാദം നമ്മെ പഠിപ്പിക്കുന്നത് ” സ്വയമേവ മൃഗേന്ദ്രത“ എന്ന ആത്മബോധമാണ്. ഭയത്തെ ദൂരെയെറിഞ്ഞ്, സ്വന്തം സംസ്‌കാരത്തിലും പൈതൃകത്തിലും അഭിമാനം കൊള്ളുമ്പോൾ മാത്രമേ ഒരു ജനതയ്‌ക്ക് അവരുടെ സ്വത്വബോധം വീണ്ടെടുക്കാൻ സാധിക്കൂ. സ്വാതന്ത്ര്യം എന്നാൽ കേവലം രാഷ്‌ട്രീയമായ വിടുതൽ മാത്രമല്ല, അത് ചിന്തയുടെയും ആത്മാവിന്റെയും പൂർണ്ണ സ്വാതന്ത്ര്യമാണ്. നാം നേടിയെടുത്ത സ്വാതന്ത്ര്യം നിലനിർത്തണമെങ്കിൽ രാജ്യത്തെ ഓരോ പൗരനും കർമ്മധീരനാകണം. ആലസ്യവും ഭീരുത്വവുമാണ് ഭാരതത്തിന്റെ ശാപമെന്ന് സ്വാമിജി ചൂണ്ടിക്കാണിച്ചു. “ഉത്തിഷ്ഠത, ജാഗ്രത, പ്രാപ്യ വരാൻ നിബോധത” (എഴുന്നേൽക്കൂ, ഉണരൂ, ലക്ഷ്യം കാണും വരെ ചുവടുവെക്കൂ) എന്ന ഉപനിഷദ് വാക്യം അദ്ദേഹം യുവതയ്‌ക്ക് മന്ത്രമായി നൽകി. ശാരീരിക ബലവും മാനസിക കരുത്തുമുള്ള ഒരു യുവതലമുറയ്‌ക്ക് മാത്രമേ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെയും അഖണ്ഡതയെയും കാത്തുസൂക്ഷിക്കാൻ കഴിയൂ.

. എന്തുകൊണ്ടാണ് നാം ഭാരതത്തെ വെറുമൊരു ഭൂപ്രദേശമായി കാണാതെ ‘മാതാവായി’ ആരാധേണ്ടത്? വിവേകാനന്ദ സ്വാമികൾ ഇതിന് നൽകിയ ഉത്തരം അതീവ ഹൃദയസ്പർശിയാണ്. ഭാരതമെന്നത് വെറും മണ്ണും കല്ലുമല്ല, അത് ജീവസ്സുറ്റ, കോടിക്കണക്കിന് മനുഷ്യരുടെ ജീവസ്പന്ദനമുള്ള ഒരു ആത്മീയ ചൈതന്യമാണ്. സ്വന്തം സഹോദരങ്ങളെ സേവിക്കുന്നതാണ് ഭാരതമാതാവിനുള്ള യഥാർത്ഥ പൂജ. ദരിദ്രനിലും അശരണനിലും ഈശ്വരനെ ദർശിക്കാൻ (ദരിദ്രനാരായണ സേവ) അദ്ദേഹം പഠിപ്പിച്ചു. രാജ്യത്തോടുള്ള ഭക്തി എന്നത് ഈശ്വരഭക്തിയുടെ തന്നെ മറ്റൊരു രൂപമായി വിവേകാനന്ദൻ മാറ്റിത്തീർത്തു.

സ്വാമി വിവേകാനന്ദന്റെ മഹാസമാധി ദിനത്തിൽ നാം ഓർക്കേണ്ടത് അദ്ദേഹത്തിന്റെ ഈ കരുത്തെറിയ സന്ദേശങ്ങളാണ്. നാം നമ്മുടെ സംസ്‌കാരത്തെ മുറുകെപ്പിടിക്കുമ്പോഴും, ആധുനിക വിജ്ഞാനത്തെ സ്വീകരിക്കാൻ തയ്യാറാകണം. ആത്മീയതയുടെയും ശാസ്ത്രത്തിന്റെയും സമന്വയത്തിലൂടെ, സേവനപാതയിലൂടെ മാത്രമേ ഭാരതത്തിന് വിശ്വഗുരു എന്ന പദവിയിലേക്ക് വീണ്ടും ഉയരാൻ സാധിക്കൂ. ജാതി-മത ചിന്തകൾക്കതീതമായി, ഭാരതീയരെന്ന ഏകബോധത്തോടെ, മാതൃരാജ്യത്തിന്റെ പുരോഗതിക്കായി സ്വയം സമർപ്പിക്കുമെന്ന് ഈ പുണ്യദിനത്തിൽ നമുക്ക് പ്രതിജ്ഞ ചെയ്യാം. ആ യുഗനായകന്റെ വാക്കുകൾ നമ്മെ എപ്പോഴും നയിക്കട്ടെ: “അഭിമാനത്തോടെ പറയൂ, ഞാൻ ഭാരതീയനാണ്, ഓരോ ഭാരതീയനും എന്റെ സഹോദരങ്ങളാണ്”…

Recent Posts