കോട്ടയം: വൈക്കം മഹാദേവ ക്ഷേത്രത്തില്‍ വഴിപാട് ഇനങ്ങളില്‍ 33 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തി. സംസ്ഥാന ഓഡിറ്റ് വകുപ്പില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനായുള്ള വിഭാഗത്തിന്റേതാണ് കണ്ടെത്തല്‍. ഇതുസംബന്ധിച്ച് ഹൈക്കോടതിക്ക് ഉടന്‍ റിപ്പോര്‍ട്ട് നല്‍കും.
ക്ഷേത്രത്തില്‍ 2025-26-ല്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന ജെ.എസ് വിഷ്ണുവില്‍നിന്ന് തുക ഈടാക്കും. ക്ഷേത്രത്തിലെ പ്രധാന വഴിപാടായ പ്രാതലിന്റെയും മറ്റു വിവിധ വഴിപാടുകളുടെയും യഥാര്‍ഥ വരവും രസീതിലെ കണക്കും തമ്മിലുള്ള വ്യത്യാസമാണ് ഓഡിറ്റില്‍ കണ്ടെത്തിയത്. അതേസമയം, പണം തിരികെ അടപ്പിച്ച് ശിക്ഷാനടപടിയില്‍നിന്ന് വിഷ്ണുവിനെ രക്ഷപ്പെടുത്താനുള്ള ശ്രമം നടക്കുന്നതായും ആരോപണമുണ്ട്.
ഇടത് അനുകൂല സംഘടനയായ തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് കോണ്‍ഫെഡറേഷനിലെ അംഗമാണ് വിഷ്ണു. ഏറ്റുമാനൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന, ദേവസ്വം ജീവനക്കാരുടെ സഹകരണ സംഘത്തില്‍നിന്ന് തുക പിന്‍വലിച്ച് ദേവസ്വത്തില്‍ അടയ്‌ക്കാനാണു നീക്കം. ദേവസ്വത്തിലെ ഇടതു യൂണിയനാണ് സംഘം ഭരിക്കുന്നത്. വൈക്കം ക്ഷേത്രത്തിലെ ജീവനക്കാരനായ എം.സി. കൃഷ്ണകുമാറാണ് സംഘത്തിന്റെ പ്രസിഡന്റ്. നിലവില്‍ കണ്ടെത്തിയിരിക്കുന്നത് വെട്ടിപ്പിന്റെ ഒരുഭാഗം മാത്രമാണെന്ന് സൂചനയുണ്ട്. കണക്കുകള്‍ വിശദമായി പരിശോധിക്കുന്നതോടെ കൂടുതല്‍ ക്രമക്കേടുകള്‍ പുറത്തുവരുമെന്നാണ് വിവരം.
ജീവനക്കാരുടെ സഹകരണ സംഘത്തില്‍നിന്ന് പണമെടുത്ത് ദേവസ്വത്തില്‍ അടയ്‌ക്കാനുള്ള നീക്കം, തട്ടിപ്പ് നടത്തിയവരെ രക്ഷിക്കാന്‍ ഇടതുസംഘടനതന്നെ രംഗത്തുണ്ടെന്നതിന്റെ തെളിവാണ്. ഇതേ യൂണിയന്റെ ഭരണത്തിന്‍ കീഴിലുള്ള സഹകരണ സംഘമായതിനാല്‍ അവിടെനിന്നെടുത്ത പണമടച്ച് ആരോരുമറിയാതെ ആരോപ ിതനെ രക്ഷിക്കാമെന്നതാണ് നീക്കത്തിനു പിന്നിലുള്ളവരുടെ കണക്കുകൂട്ടല്‍.
ആരോപണം നേരിടുന്നയാളെ വിജിലന്‍സ് ഓഫീസറാക്കി
ആരോപണം നേരിടുന്ന അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറെ, ദേവസ്വം ബോര്‍ഡിലെ തട്ടിപ്പുംവെട്ടിപ്പുമെല്ലാം കണ്ടെത്താന്‍ ചുമതലയുള്ള വിജിലന്‍സിലേക്ക് നിയമിച്ചതും ആക്ഷേപത്തിനിടയാക്കുന്നു. വിഷ്ണുവിനെ രണ്ടാഴ്ചമുമ്പ് ദേവസ്വം ബോര്‍ഡിന്റെ തിരുവനന്തപുരം തെക്കന്‍ മേഖലാ വിജിലന്‍സ് ഓഫീസറായി നിയമിച്ചിരുന്നു. എന്നാല്‍ ബോര്‍ഡിലെ മുഴുവന്‍ സ്ഥലംമാറ്റങ്ങളും വിവാദത്തിലായതോടെ മുണ്ടക്കയം ഗ്രൂപ്പില്‍ അസി. ദേവസ്വം കമ്മിഷണറായി മാറ്റി നിയമിച്ചിരിക്കുകയാണ്.
















