കൊച്ചി: താരസംഘടനയായ അമ്മയിലെ വിവാദത്തിൽ പ്രതികരണവുമായി താരങ്ങൾ. ശ്വേത മേനോൻ കമ്മിറ്റിയിൽ വൻ സാമ്പത്തിക ക്രമക്കേടാണ് നടന്നത്. 60 ലക്ഷത്തിന്റെ കണക്കിൽ വ്യത്യാസമുണ്ടെന്നും അൻസിബ ആരോപിച്ചു. 15 കോടി രൂപ അദാനിയുടെ കമ്പനിയിൽ നിന്ന് ശ്വേതയുടെ നേതൃത്വത്തിൽ കൊണ്ട് വരുമെന്ന് ബിജെപി നേതാവ് പത്മജ വേണുഗോപാൽ പറഞ്ഞിരുന്നുവെന്നും അൻസിബ ആരോപിക്കുന്നു.
മോഹൻലാലിന്റെ കമ്മിറ്റി ആയിരുന്നപ്പോൾ ഒരു സാമ്പത്തിക ക്രമക്കേടും ഉണ്ടായിരുന്നില്ലെന്നും അൻസിബ പറഞ്ഞു. എന്നാൽ ശ്വേത മേനോന്റെ കമ്മിറ്റി അങ്ങനെയല്ല. വൻ സാമ്പത്തിക തിരിമറിയാണ് ഈ കമ്മിറ്റിയിലുള്ളത്. അടുത്തിടെ നടന്ന അമ്മ യോഗത്തിൽ സംസാരിക്കാൻ മൈക്ക് പോലും തന്നില്ല. അനൂപ് ചന്ദ്രന് മാത്രമാണ് മൈക്ക് കൊടുത്തത്. ബാബു രാജിന് സംസാരിക്കാൻ മൈക്ക് കൊടുത്തില്ലെന്നും അൻസിബ ആരോപിച്ചു.
താൻ അമ്മയിലേക്ക് വന്നത് ഒരുപാട് ആഗ്രഹത്തോടെയാണെന്നും എന്നാൽ, അവിടെ നിന്നും ദുരനുഭവങ്ങൾ ഉണ്ടായെന്നും അൻസിബ ഹസൻ പറഞ്ഞു. അൻസിബ എന്ന മുസ്ലീം നാമധാരിയെ വർഗീയമായി ആക്രമിക്കാൻ ശ്രമിച്ചു. ഇതോടെ ശ്വേതയ്‌ക്ക് മാന്യത കൊടുക്കേണ്ടതില്ലെന്ന് ഉറപ്പായെന്നും അൻസിബ പറഞ്ഞു. സത്യം പറയുമെന്ന് പറഞ്ഞപ്പോൾ സിനിമ ഇൻട്രസ്ട്രീയിൽ ഉണ്ടാകില്ലെന്ന് ശ്വേത ഭീഷണിപ്പെടുത്തി.
ഈ വിഷയവുമായി ബന്ധപ്പെട്ട് താൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ വിളിച്ചെന്നും ഉമാ തോമസ് എംഎൽഎ, ബിന്ദു കൃഷ്ണ എന്നിവരേയും ഇക്കാര്യം അറിയിച്ചിരുന്നു എന്നും അൻസിബ പറയുന്നു. എന്നാൽ, തനിക്ക് നീതി കിട്ടിയില്ലെന്നും കോടതിയിൽ നിന്നു മാത്രമാണ് നീതി കിട്ടുന്നതെന്നും അൻസിബ പറഞ്ഞു. എഫ്ഐആർ ഇടാൻ പൊലീസ് തയ്യാറായില്ലെന്നും ഓപ്പറേഷൻ തൂഫാൻ നടപ്പാക്കുമ്പോഴും ഇക്കാര്യങ്ങൾ പരിശോധിക്കപ്പെടണമെന്നും പരാതികളിൽ നടപടി എടുക്കുന്നുണ്ടോ എന്ന് അനേഷിക്കണമെന്നും അൻസിബ പറഞ്ഞു.
മോഹൻലാൽ ഉൾപ്പെടുന്ന ഭരണ സമിതി രാജിവെച്ച ശേഷം അതേ കമ്മിറ്റിയാണ് അഡ്ഹോക്ക് കമ്മിറ്റിയുടെ ചുമതല വഹിച്ചത്. അതിന് വിവിധ കാരണങ്ങൾ ഉണ്ടായിരുന്നെന്നും ജനറൽ ബോഡി കൂടാൻ ഒരുപാട് ദിവസം ബാക്കിയുണ്ടായിരുന്നെന്നും അൻസിബ പറഞ്ഞു. അന്നത്തെ ഭരണ സമിതിക്കെതിരെ സാമ്പത്തിക ആരോപണങ്ങൾ ഇല്ലായിരുന്നെന്നും അൻസിബ ചൂണ്ടിക്കാണിച്ചു.
ടിനി ടോം മോശമാണ് എന്ന് ആരും പറഞ്ഞിട്ടില്ലെന്നും ആരോപണ വിധേയനെ മാറ്റി നിർത്താൻ നേതൃത്വം തയ്യാറായില്ലെന്നും അൻസിബ പറഞ്ഞു.
കോടതി കേസെടുക്കാൻ പറഞ്ഞതിനു ശേഷം കമ്മീഷണർ സംസാരിക്കുന്നത് കേട്ടെന്നും ജിഹാദി എന്ന് വിളിച്ചത് തമാശയാണെന്ന് കമ്മീഷണർ പറഞ്ഞെന്നും അൻസിബ ആരോപിച്ചു.
ഒരു കമ്മീഷണർക്ക് എങ്ങനെ പറയാൻ കഴിയുന്നെന്നും അവർ ചോദിച്ചു. ഇവിടെ നീതി കിട്ടുന്നില്ലെന്നും അനീതിയാണ് നടക്കുന്നതെന്നും അവർ പറഞ്ഞു. കേരളം വർഗ്ഗീയ വൽക്കരിക്കപ്പെടാൻ അനുവദിച്ചുകൂടായെന്നും അൻസിബ പറഞ്ഞു.
















