ന്യൂദൽഹി: ‘ഒരു ഭീകരൻ എന്നാൽ ഒരു ഭീകരൻതന്നെയാണ്’ എന്ന് പ്രഖ്യാപിച്ച് ഐക്യരാഷ്‌ട്ര സഭയുടെ ആഗോള ഭീകരപ്രവർത്തന വിരുദ്ധ അവലോകന യോഗത്തിൽ ഭാരതം കർശന നിലപാട് പ്രഖ്യാപിച്ചു. ഭീകര പ്രവത്തനത്തെയും ഭീകരരേയും ഏതു വിധത്തിലായാലും ന്യായീകരിക്കാനോ യുക്തിസഹമാക്കാനോ നടത്തുന്ന ശ്രമങ്ങളോട് യോജിക്കില്ലെന്ന് ഐക്യരാഷ്‌ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി അംബാസഡർ പർവ്വതനേനി ഹരീഷ് യോഗത്തിൽ പറഞ്ഞു.
ഭീകരതയ്‌ക്ക് പിന്നിലെ ‘കൊലപാതക പ്രത്യയശാസ്ത്രത്തെ’ വേരോടെ പിഴുതെറിയാൻ ലോകം ഒരുമിച്ച് പ്രവർത്തിക്കണമെന്ന് ഹരീഷ് പറഞ്ഞു.
ഭീകരതയ്‌ക്കെതിരായ വിട്ടുവീഴ്ചയില്ലാത്ത നിലപാട് ഭാരതം ഐക്യരാഷ്‌ട്രസഭയിൽ ആവർത്തിച്ചു, എല്ലാ രൂപത്തിലുമുള്ള ഭീകരതയെയും ഇല്ലാതാക്കുന്നതിന് ഏകീകൃതവും സീറോ ടോളറൻസ് സമീപനവും സ്വീകരിക്കാൻ അന്താരാഷ്‌ട്ര സമൂഹത്തെ പ്രേരിപ്പിച്ചു.
ഐക്യരാഷ്‌ട്രസഭയുടെ ആഗോള ഭീകരവിരുദ്ധ തന്ത്രത്തിന്റെ ഒമ്പതാമത് അവലോകനമാണ് നടന്നത്. രാഷ്‌ട്രീയമോ പ്രത്യയശാസ്ത്രപരമോ തന്ത്രപരമോ ആയ കാരണങ്ങൾ പരിഗണിക്കാതെ ഭീകരവാദത്തെ ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ലെന്ന് പർവ്വതനേനി ഹരീഷ് ഊന്നിപ്പറഞ്ഞു.
അതിർത്തി കടന്നുള്ള ഭീകരതയിൽ ഭാരതത്തിന്റെ ദീർഘകാല അനുഭവം അനുസ്മരിച്ചുകൊണ്ട്, നഷ്ടപ്പെട്ട ജീവനുകളുടെയും ബാധിച്ച സമൂഹങ്ങളുടെയും കാര്യത്തിൽ രാജ്യം വലിയ വില നൽകിയിട്ടുണ്ടെന്നും, ഭീകരപ്രവർത്തനത്തിനെതിരെ പോരാടുന്നതിൽ ഉറച്ച നിലപാട് രൂപപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അന്താരാഷ്‌ട്ര ഭീകരതയെക്കുറിച്ചുള്ള സമഗ്ര കൺവെൻഷൻ (സിസിഐടി) നേരത്തെ അംഗീകരിക്കണമെന്ന ആവശ്യം ഭാരതം ആവർത്തിച്ചു.
അന്താരാഷ്‌ട്ര സഹകരണം ശക്തിപ്പെടുത്താനും, ഭീകരവാദ ധനസഹായം തടയാനും, ഭീകര ഗ്രൂപ്പുകൾ പുതിയ സാങ്കേതികവിദ്യകൾ ദുരുപയോഗം ചെയ്യുന്നത് തടയാനും, ഭീകരതയെ കൂട്ടായി നേരിടാൻ കൂടുതൽ രാഷ്‌ട്രീയ ഇച്ഛാശക്തി പ്രകടിപ്പിക്കാനും രാജ്യം ഐക്യരാഷ്‌ട്രസഭ അംഗരാജ്യങ്ങളോട് അഭ്യർത്ഥിച്ചു.
















