India

ബ്രിട്ടീഷുകാര്‍ക്ക് മാപ്പപേക്ഷിച്ചുള്ള കത്ത് നല്‍കിയതുകൊണ്ടല്ല, സവര്‍ക്കറെ മോചിപ്പിച്ചത് രാഷ്‌ട്രീയ ശ്രമങ്ങളിലൂടെ: സാത്യകി സവര്‍ക്കര്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

പൂനെ: വീരസവര്‍ക്കറെ ജയിലില്‍ നിന്ന് മോചിപ്പിച്ചത് ബ്രിട്ടീഷുകാര്‍ക്ക് മാപ്പപേക്ഷിച്ചുള്ള കത്ത് നല്‍കിയതുകൊണ്ടല്ല, മറിച്ച് രാഷ്‌ട്രീയപരമായ സമ്മര്‍ദ്ദം കൊണ്ടാണെന്ന് സവര്‍ക്കറുടെ കൊച്ച് അനന്തരവന്‍ സാത്യകി സവര്‍ക്കര്‍ പൂനെ കോടതിയെ ബോധിപ്പിച്ചു. രാഹുല്‍ഗാന്ധിക്കെതിരായ മാനനഷ്ടക്കേസില്‍ മൊഴി നല്‍കുകയായിരുന്നു അദ്ദേഹം.

സവര്‍ക്കറെ പറ്റി മോശം പരാമര്‍ശങ്ങള്‍ നടത്തിയതിന് സാത്യകിയാണ് രാഹുലിനെതിരെ ക്രിമിനല്‍ മാനനഷ്ടക്കേസ് നല്‍കിയത്. ദയാഹര്‍ജികളെപറ്റി പരാമര്‍ശിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇത്തരം ഹര്‍ജികളുടെ ഫലമായല്ല അദ്ദേഹത്തെ മോചിപ്പിച്ചതെന്നും 1937ല്‍ ദേശീയ അസംബ്ലിയില്‍ നടത്തിയ ശ്രമങ്ങളെ തുടര്‍ന്നാണെന്നും സാക്ഷി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. അന്ന് കോണ്‍ഗ്രസ് ഇതരരാണ് സഭ ഭരിച്ചിരുന്നത്, അദ്ദേഹം പറഞ്ഞു. ലണ്ടനില്‍ വച്ച് 2023 മാര്‍ച്ചില്‍ രാഹുല്‍ നടത്തിയ പ്രസംഗത്തിനെതിരെയാണ് മാനനഷ്ടക്കേസ് നല്‍കിയത്. സവര്‍ക്കര്‍ ഒരു മുസ്ലിമിനെ അടിച്ചുവെന്നും അത് സവര്‍ക്കര്‍ക്ക് സന്തോഷം നല്‍കിയെന്നും ഒക്കെയാണ് അന്ന് രാഹുല്‍ പ്രസംഗിച്ചത്.

1911 മുതല്‍ 12 വര്‍ഷം അദ്ദേഹത്തെ ആന്‍ഡമാനിലെ സെല്ലുലാര്‍ ജയിലില്‍ അടച്ചിരുന്നു. അതിനു ശേഷം ഭാരതത്തിന്റെ ഉള്ളിലുള്ള ജയിലുകളിലാക്കി. 1937 ലാണ് മോചിപ്പിച്ചത്. 1923ല്‍ സവര്‍ക്കറെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കാക്കിനഡ കോണ്‍ഗ്രസ് സമ്മേളനം പ്രമേയം പാസാക്കുക പോലും ചെയ്തു. മുഹമ്മദലി ജോഹറിന്റെ അധ്യക്ഷതയിലായിരുന്നു സമ്മേളനം നടന്നത്. സവര്‍ക്കറുടെ ജനകീയത നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മോചനത്തിനു വേണ്ടിയുള്ള ജനകീയ സമ്മര്‍ദ്ദവും ശക്തമായിരുന്നു. ഇത്തരം സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിരുന്നുവെങ്കില്‍ ഭഗത് സിങ്ങിനെയും തൂക്കുമരത്തില്‍ നിന്ന് മോചിപ്പിക്കാമായിരുന്നു.

കോണ്‍ഗ്രസ് പ്രമേയം പാസാക്കിയിരുന്നുവെങ്കില്‍ ഭഗത്‌സിങ്ങ്, രാജഗുരു, സുഖ്‌ദേവ് എന്നിവരെ മോചിപ്പിക്കാന്‍ സാധിക്കുമായിരുന്നു. രാഷ്‌ട്രീയ വിപ്ലവ സമരങ്ങളില്‍ പങ്കെടുക്കില്ലെന്ന് ബ്രിട്ടീഷുകാര്‍ക്ക് അദ്ദേഹം ഉറപ്പു നല്‍കിയെന്ന വാദം തനിക്കറിയില്ല, അദ്ദേഹം പറഞ്ഞു.

Recent Posts