കൊച്ചി:കുംഭമേള വൈറൽ പെണ്‍കുട്ടിയെ വിവാഹം ചെയ്‌തെന്ന കേസിൽ മുഹമ്മദ് ഫർമാന് ഹൈക്കോടതിയിൽ തിരിച്ചടി. അറസ്റ്റിനുള്ള വിലക്ക് നീട്ടണമെന്ന ആവശ്യം അംഗീകരിച്ചില്ല. മധ്യപ്രദേശിലെ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനാൽ മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിക്കാൻ രണ്ടാഴ്ചത്തെ സാവകാശമാണ് തേടിയത്.
ട്രാന്‍സിറ്റ് മുന്‍കൂര്‍ ജാമ്യം നീട്ടാന്‍ അധികാരപരിധിയില്ലെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി യുവാവിന്റെ അപേക്ഷ തള്ളുകയായിരുന്നു. മധ്യപ്രദേശ് സർക്കാരിനു വേണ്ടി പ്രമുഖ അഭിഭാഷകൻ വി. സജിത് കുമാർ ഹാജരായി.ഫർമാനു വേണ്ടി ഹാജരായത് മുൻ അഡ്വ ജനറൽ ഗോപാലകൃഷ്ണ കുറുപ്പായിരുന്നു. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചെന്ന കേസിൽ മുൻകൂർ ജാമ്യാപേക്ഷ മധ്യപ്രദേശിലെ പോക്സോ കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് വിലക്ക് നീട്ടണമെന്നാവശ്യപ്പെട്ട് ഫർമാൻ ഹൈക്കോടതിയെ സമീപിച്ചത്.
മധ്യപ്രദേശിൽ രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യഹർജി നൽകാൻ അവസരം നൽകിയാണ് കേരള ഹൈക്കോടതി ഒരു മാസത്തേക്ക് അറസ്റ്റ് വിലക്കിയത്. കേരളത്തിൽ തുടരുന്ന പെൺകുട്ടിക്ക് കോടതി നിർദേശ പ്രകാരം പോലീസ് സംരക്ഷണം തുടരുന്നുണ്ട്.
















