ബെംഗളുരു: കാന്റീനിൽ നിന്ന് പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും കഴിച്ചതിനെ തുടർന്ന് വടക്കൻ ബെംഗളൂരുവിലെ ഒരു സ്വകാര്യ കമ്പനിയിലെ ഏകദേശം 97 ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. വൈകുന്നേരത്തോടെ, പലർക്കും വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഇഡ്ഡലി, വട, സാമ്പാർ-റൈസ് എന്നിവ അടങ്ങിയ ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഇഡ്ഡലി, ദോശ, വട തുടങ്ങിയ പുളിപ്പിച്ച വിഭവങ്ങൾ പലപ്പോഴും കുടലിന് ആരോഗ്യകരവും എളുപ്പത്തിൽ ദഹിക്കുന്നതുമായി കണക്കാക്കപ്പെടുന്നു. എന്നാൽ, വേനൽക്കാല മാസങ്ങളിൽ ഈ വിഭവങ്ങൾ ബാക്ടീരിയ മലിനീകരണത്തിന് സാധ്യതയുള്ളതിനാൽ ഭക്ഷ്യവിഷബാധയ്‌ക്കും കൂടുതൽ വഷളാകുന്നതിനും കാരണമാകും.
പരാതിയെതുടർന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ കാന്റീനിലെത്തി പരിശോധന നടത്തി. സാമ്പിളുകൾ പരിശോധനയ്‌ക്ക് അയച്ചു. ബെംഗളൂരുവിൽ ഭക്ഷ്യസുരക്ഷാ പ്രശ്‌നങ്ങൾ നേരിടുന്നത് ഇതാദ്യമല്ല. നഗര വിപണികളിൽ വിൽക്കുന്ന പച്ചക്കറികളിൽ ഉയർന്ന അളവിൽ ലെഡ് കണ്ടെത്തിയതായി അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
















