ന്യൂദൽഹി: ആർഎസ്എസ് പ്രാന്ത പ്രചാരകന്മാരുടെ അഖിലഭാരതീയ ബൈഠക് ജൂലൈ 10, 11, 12 തീയതികളിൽ കർണാടകയിലെ ബെളഗാവിയിൽ നടക്കുമെന്ന് പ്രചാർ പ്രമുഖ് സുനിൽ ആംബേക്കർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. സംഘടനാ കാര്യങ്ങൾ വിലയിരുത്തുന്നതിനും ഭാവി പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനുമായി വർഷത്തിലൊരിക്കൽ ചേരുന്ന ബൈഠക് ആണിത്. സംഘത്തിന്റെ പ്രവർത്തന സൗകര്യത്തിനു വേണ്ടി സംഘടനാ ഘടനയിലുള്ള 11 ക്ഷേത്രങ്ങളിൽ നിന്നും 46 പ്രാന്തങ്ങളിൽ നിന്നുമുള്ള മുഴുവൻ പ്രാന്ത പ്രചാരകർ, സഹ പ്രചാരകർ, ക്ഷേത്ര പ്രചാരകർ എന്നിവർ മൂന്ന് ദിവസത്തെ ബൈഠക്കിൽ പങ്കെടുക്കും. 32 വിവിധ ക്ഷേത്ര സംഘടനകളുടെ സംഘടനാ സെക്രട്ടറിമാരും ബൈഠക്കിൽ പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മാർച്ചിൽ ഹരിയാനയിലെ സമാൽഖയിൽ ചേർന്ന അഖില ഭാരതീയ പ്രതിനിധി സഭയ്‌ക്ക് ശേഷം ഏപ്രിൽ മുതൽ ജൂൺ വരെ രാജ്യത്തുടനീളം നടന്ന സംഘശിക്ഷാ വർഗുകളുടെ അവലോകനവും നിലവിലെ സാമൂഹിക സാഹചര്യങ്ങൾ, ജനസംഖ്യാ കണക്കെടുപ്പ് തുടങ്ങിയ വിഷയങ്ങളിലെ ചർച്ചയും ബൈഠക്കിൽ നടക്കും. വിപുലീക സംഘശതാബ്ദി പ്രവർത്തനം, തുടർപ്രവർത്തനം എന്നിവയും ചർച്ച ചെയ്യും.
ബൈഠക്കിൽ സർസംഘചാലക് ഡോ.മോഹൻ ഭാഗവത്, സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ, സഹ സർകാര്യവാഹുമാരായ ഡോ. കൃഷ്ണഗോപാൽ, സി.ആർ. മുകുന്ദ, അരുൺ കുമാർ, രാംദത്ത് ചക്രധർ, ആലോക് കുമാർ, അതുൽ ലിമായെ എന്നിവരും അഖില ഭാരതീയ കാര്യ വിഭാഗ് പ്രമുഖുമാരും കാര്യകാരി സദസ്യന്മാരും പങ്കെടുക്കും.
















