കൊച്ചി: നടി അൻസിബ ഹസ്സനെതിരെ നടി ലക്ഷ്മിപ്രിയ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമാണെന്ന് സംവിധായകൻ ആലപ്പി അഷറഫ്.
സ്വന്തം യൂട്യൂബ് ചാനലിലൂടെ പ്രതികരിച്ച അദ്ദേഹം, ലക്ഷ്മിപ്രിയയുടെ നിലപാടുകളിലെയും പെരുമാറ്റത്തിലെയും വൈരുധ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രൂക്ഷ വിമർശനം ഉന്നയിച്ചത്. യഥാർത്ഥത്തില്‍ മാനനഷ്ടക്കേസുമായി കോടതിയെ സമീപിക്കേണ്ടത് അൻസിബയാണെന്നും, നഷ്ടപരിഹാരമായി എത്ര കോടി രൂപ ആവശ്യപ്പെടണമെന്നത് ലക്ഷ്മിപ്രിയയ്‌ക്ക് തന്നെ ആലോചിക്കാമെന്ന് ആലപ്പി അഷ്റഫ് പറയുന്നു.
” ലക്ഷ്മിപ്രിയയുടെ പുതിയ കഥയും തിരക്കഥയും റിലീസ് ചെയ്തതിനു ശേഷം ഉണ്ടായ സംഭവവികാസങ്ങളുടെ നേർക്കാഴ്ചയിലേക്ക് നമുക്കൊന്ന് കടന്നു ചെല്ലാം. നാലു മാസങ്ങള്‍ക്കു മുൻപ് അമ്മയിലെ ഒരു അംഗത്തില്‍ നിന്നും എനിക്കൊരു ഫോണ്‍ കാള്‍ വരുന്നു. അൻസിബയും ലക്ഷ്മിപ്രിയയും തൃപ്പൂണിത്തറ വനിതാ പൊലീസ് സ്റ്റേഷനില്‍ ഉണ്ട്, അവിടെ അവർ തമ്മില്‍ വലിയ വഴക്കും ബഹളവും ഒക്കെ നടക്കുകയാണെന്ന്. ഞാൻ ചോദിച്ചു, എന്താണ് അതിനുള്ള കാരണം. അപ്പോള്‍ അയാള്‍ പറഞ്ഞു, ലക്ഷ്മിപ്രിയ ഗള്‍ഫ് യാത്രകഴിഞ്ഞു വന്നപ്പോള്‍ അൻസിബ ഒരു മെസ്സേജ് അയച്ചു. ‘അവിടെ നടന്നതൊക്കെ ഞാൻ അറിഞ്ഞു, അതിന്റെ ഫോട്ടോസ് ഒക്കെ പ്രചരിക്കുന്നുണ്ട് അത് എനിക്കും കിട്ടിയിട്ടുണ്ടെന്ന്’. ഇതിനിടെ ലക്ഷ്മിപ്രിയയുടെ ഫോണിന് എന്തോ കംപ്ലൈന്റ് വന്നപ്പോള്‍ അത് ശരിയാക്കാൻ എടുത്ത ഭർത്താവിന്റെ ശ്രദ്ധയില്‍ ഈ മെസ്സേജ് പെടുന്നു. ആ വോയിസ് മെസ്സേജ് കേട്ടപാടെ നീ അവിടെ എന്ത് ചെയ്യാനാടി പോയതെന്ന് അലറി ചോദിച്ചുകൊണ്ട് ലക്ഷ്മിപ്രിയയെ ക്രൂരമായി തല്ലി എന്നാണ് അയാള്‍ എന്നോട് പറഞ്ഞത്.
ഈ കേട്ട വാർത്ത സത്യമാണോ എന്നറിയാൻ ഞാൻ തൃപ്പൂണിത്തറ വനിതാ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. അപ്പോള്‍ എനിക്ക് ബോധ്യപ്പെട്ടു ഇത് സത്യമാണെന്ന്. യഥാർഥത്തില്‍ ആ സമയത്ത് എനിക്ക് ലക്ഷ്മിപ്രിയയോട് സഹതാപമാണ് തോന്നിയത്. പിന്നീട് ഞാൻ ചെയ്ത വിഡിയോയില്‍ അതായത് 250ാമത്തെ എപ്പിസോഡിന്റെ അവസാന ഭാഗത്ത് ഞാൻ ഈ വിവരം സൂചിപ്പിക്കുകയും ചെയ്തു. എന്നാല്‍ രണ്ടുപേരുടെയും പേരുകള്‍ക്ക് അഭിമാനക്ഷതം സംഭവിക്കേണ്ട എന്ന് കരുതി പേര് ഞാൻ വെളിപ്പെടുത്തിയിരുന്നില്ല.















