മോണ്‍ടെറി: ലോകഫുട്‌ബോളില്‍ ഓറഞ്ച് പൂക്കുമ്പോള്‍ അതിന്റെ സുഗന്ധം നെതര്‍ലന്‍ഡ്‌സിന്റെ കാലുകളില്‍ നിന്നാണ് പടരാറ്. എന്നാല്‍ ഇത്തവണ ആ ഓറഞ്ച് തോട്ടത്തിലേക്ക് കടന്നുവന്നത് മരുഭൂമിയുടെ ചൂടന്‍ കാറ്റായിരുന്നു. ആ കാറ്റ് ഒടുവില്‍ തീയായി പടര്‍ന്നു. 120 മിനിറ്റോളം നീണ്ട പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്‌സിന്റെ ഓറഞ്ച് മതില്‍ തകര്‍ക്കാനായില്ല മൊറോക്കോയ്‌ക്ക്. പക്ഷേ, പെനാല്‍റ്റി ഷൂട്ടൗട്ടെന്ന വിധിയുടെ വേദിയില്‍ കഥ മാറി. അവിടെ തണുത്ത മനസ്സും ഉരുക്കിന്റെ ആത്മവിശ്വാസവും കാട്ടിയത് ആഫ്രിക്കയുടെ സിംഹങ്ങളായിരുന്നു. ഷൂട്ടൗട്ടില്‍ 3-2 എന്ന സ്‌കോറിന് ഓറഞ്ച് പടയെ വീഴ്‌ത്തിയ മൊറോക്കോ, വര്‍ഷങ്ങളായി യൂറോപ്യന്‍ ശക്തികള്‍ കാത്തുസൂക്ഷിച്ചിരുന്ന അഭിമാനത്തിന്റെ വേലിയിലും തീ കൊളുത്തി. ലോകകപ്പ് ഫുട്ബോളില്‍ നെതര്‍ലന്‍ഡ്സ് പുറത്ത്. റൗണ്ട് ഓഫ് 32-ലെ പോരാട്ടത്തില്‍ നിശ്ചിത സമയത്തും അധികസമയത്തും 1-1 സമനില പാലിച്ചതിനെ തുടര്‍ന്നാണ് കളി പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
യൂറോപ്യന്‍ വമ്പന്മാരായ നെതര്‍ലന്‍ഡ്‌സും ആഫ്രിക്കന്‍ കരുത്തരായ മൊറോക്കോയും തമ്മിലുള്ള പോരാട്ടത്തിന്റെ ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു. തുല്യശക്തികള്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ പന്തടക്കത്തിലും ആക്രമണത്തിലുമെല്ലാം തുടക്കത്തില്‍ ഒപ്പത്തിനൊപ്പമായിരുന്നു. കളി മുറുകവേ മൊറോക്കേ പന്തിന്‍മേല്‍ ആധിപത്യം ഉറപ്പിക്കുന്നതാണ് കണ്ടത്. 70 ശതമാനവും പന്ത് കൈവശം വച്ച അവര്‍ അഞ്ച് ഓണ്‍ ടാര്‍ഗറ്റ് ഉള്‍പ്പെടെ 11 തവണയാണ് ഡച്ച് വല ലക്ഷ്യമിട്ടത്. അതേസമയം രണ്ട് ഓണ്‍ ടാര്‍ഗറ്റ് ഉള്‍പ്പെടെ ആറ് ഷോട്ടുകള്‍ മാത്രമാണ് നെതര്‍ലന്‍ഡ്സിന് മത്സരത്തില്‍ തൊടുക്കാന്‍ കഴിഞ്ഞത്.
മികച്ച മുന്നേറ്റങ്ങളുമായി ഇരുടീമുകളും കളം നിറഞ്ഞു. എന്നാല്‍ ആദ്യ ഗോള്‍ കാണാന്‍ 72-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. ഡച്ചിന്റെ കോഡി ഗാക്പോയാണ് ലക്ഷ്യം കണ്ടത്. പകരക്കാരനായി ഇറങ്ങിയതിനു പിന്നാലെ വുട്ട് വെര്‍ഗ്‌ഹോസ്റ്റന്‍ നടത്തിയ നീക്കമാണ് ഗോളില്‍ കലാശിച്ചത്. ഗോളി വെര്‍ബ്രൂഗന്‍ ക്ലിയര്‍ ചെയ്ത പന്ത് വെര്‍ഗ്‌ഹോസ്റ്റ് ഹെഡ് ചെയ്ത് സമ്മര്‍വില്ലിന് നല്‍കുകയായിരുന്നു. മൊറോക്കന്‍ പ്രതിരോധനിരയെ മറികടന്ന് ബോക്‌സിന് അരികിലെത്തിയ സമ്മര്‍വില്‍ വീഴുന്നതിന് തൊട്ടുമുന്‍പായി പന്ത് പാസ് ചെയ്തു. ഓടിയെത്തിയ ഗാക്‌പോ അവസരം മുതലെടുത്ത് പന്ത് വലയിലാക്കി.
ഗോള്‍ നേടിയ ഉടന്‍ തന്നെ ഗാക്‌പോ കണ്ണീരോടെ നിലത്തിരുന്നു. സഹതാരങ്ങള്‍ ഓടിയെത്തി അദ്ദേഹത്തെ ആശ്വസിപ്പിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്തു. രണ്ടു ദിവസം മുന്‍പാണ് കോഡി ഗാക്പോയുടെയും പങ്കാളി നോവ വന്‍ഡര്‍ ബേയുടെയും ഗര്‍ഭസ്ഥ ശിശു അന്തരിച്ചത്. അതിന്റെ വേദന വിട്ടുമാറും മുന്‍പാണ് ഗാക്പോ, രാജ്യത്തിനായി മൈതാനത്ത് കളിക്കാന്‍ ഇറങ്ങിയത്.
പിന്നിലായതോടെ മൊറോക്കോ മുന്നേറ്റം ശക്തമാക്കി. തുടര്‍ച്ചയായി അവര്‍ എതിര്‍ ഗോള്‍മുഖം റെയ്ഡ് ചെയ്തെങ്കിലും ഗോള്‍വിട്ടുനിന്നു. ഇതോടെ നെതര്‍ലന്‍ഡ്സ് വിജയം ഉറപ്പിക്കുകയും ചെയ്തു. എന്നാല്‍ പരിക്ക് സമയത്തിന്റെ ആദ്യ മിനിറ്റില്‍ തന്നെ ഡച്ചിനെ ഞെട്ടിച്ച് മൊറോക്കോയുടെ സമനില ഗോള്‍. പകരക്കാരനയി ഇറങ്ങിയ താല്‍ബിയുടെ പാസില്‍നിന്നായിരുന്നു ഗോള്‍. താല്‍ബി മൈതാനത്തിന്റെ ഇടതുവശത്ത് നിന്ന് പന്ത് സ്വീകരിച്ച്, വലതുവശത്തേക്ക് വെട്ടിത്തിരിഞ്ഞ് ബോക്‌സിലേക്ക് നല്‍കിയ പന്ത് ഡച്ച് ക്യാപ്റ്റന്‍ വിര്‍ജില്‍ വാന്‍ഡൈക്കിനെ മറികടന്ന് ഡിയോപ് കിടിലന്‍ ഹെഡ്ഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു.
അഞ്ച് മിനിറ്റ് കൂടി പരിക്ക് സമയത്തെ കളി നീണ്ടെങ്കിലും വിജയഗോള്‍ നേടാന്‍ ഇരു ടീമുകള്‍ക്കുമായില്ല. അതോടെ കളി അധിക സമയത്തിലേക്ക്. അധികസമയത്തിന്റെ ഇരു പകുതികളിലും ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനായില്ല.
















